അമ്പലപ്പുഴ: ചെങ്കൊടിയെ കൈവിട്ട് രക്തസാക്ഷികളുടെ മണ്ണ്. ഭരണവിരുദ്ധ തരംഗത്തിൽ പുന്നപ്ര വയലാറിന്റെ മണ്ണായ അമ്പലപ്പുഴയിൽനിന്നു ചെങ്കൊടി ഒഴുകിപ്പോയി. കഴിഞ്ഞ നാലു നിയമസഭാ തെരഞ്ഞെടുപ്പുകളിലും മണ്ഡലം ചുവപ്പായിരുന്നു.
2006, 2011, 2016 എന്നീ തെരഞ്ഞെടുപ്പുകളിൽ ജി. സുധാകരനും 2021 ൽ എച്ച്. സലാമുമാണ് മണ്ഡലത്തിൽ ചെങ്കൊടി പാറിച്ചത്. പൊതുവേ യുഡിഎഫ് മണ്ഡലമെന്നറിയപ്പെടുന്ന അമ്പലപ്പുഴ യുഡിഎഫിന് നഷ്ടപ്പെടുന്നത് സുധാകരന്റെ വരവിലൂടെയായിരുന്നു.
എന്നാൽ, ആ സുധാകരനിലൂടെത്തന്നെ മണ്ഡലം ചെങ്കൊടി ഉപേക്ഷിക്കുന്ന കാഴ്ചയ്ക്കാണ് ഈ തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫിലെ അഡ്വ. എം. ലിജുവിനെ 111, 25 വോട്ടുകൾക്കാണ് എച്ച്. സലാം പരാജയപ്പെടുത്തിയത്.
ഇത്തവണ ജി. സുധാകരൻ 75,184 വോട്ട് നേടി 27,935 വോട്ടിന്റെ ഭൂരിപക്ഷം നേടിയപ്പോൾ സലാമിന് ലഭിച്ചത് 47,249 വോട്ട്. അവസാന നിമിഷംവരെ വിജയിക്കുമെന്ന പ്രചരണമായിരുന്നു ഇടതുമുന്നണി ക്യാമ്പ് നടത്തിയിരുന്നത്.
എന്നാൽ ഇരുപതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന ജി. സുധാകരന്റെയും യുഡിഎഫിന്റെയും കണക്കുകൂട്ടലുകൾ ഫലം വന്നപ്പോൾ കൃത്യമാകുകയായിരുന്നു.
