കേരളാ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള പാര്‍ട്ടി ശത്രുക്കളുടെയും ബൂര്‍ഷ്വാ മാധ്യമങ്ങളുടെയും കുത്സിത ശ്രമം വിലപോവില്ല; വാളയാര്‍ കേസില്‍ സര്‍ക്കാരിനെ പരിഹസിച്ച് അഡ്വ.ജയശങ്കര്‍…

വാളയാര്‍ ബലാല്‍സംഗ കേസിലെ പ്രതികളെ കോടതി വെറുതെ വിട്ട സംഭവത്തില്‍ വന്‍ ജനരോഷമാണുയരുന്നത്. വിധിക്കെതിരേ അപ്പീല്‍ പോകാനാണ് പോലീസ് തീരുമാനം. പ്രതികളുടെ സിപിഎം ബന്ധം വെച്ച് കേസ് വശത്താക്കിയെന്നും പോലീസ് സഹായങ്ങള്‍ ചെയ്തുകൊടുത്തുവെന്നുമുള്ള ആരോപണങ്ങളാണ് ഇപ്പോള്‍ ഉയരുന്നത്. രണ്ടാമത്തെ കുട്ടിയുടെ മരണം കൊലപാതകമാണോയെന്ന സംശയവും ഉയരുന്നുണ്ട്. ഇപ്പോള്‍ ഈ സംഭവത്തില്‍ സര്‍ക്കാരിനെ കണക്കിനു പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ അഡ്വ. എ ജയശങ്കര്‍.

വാളയാര്‍ കേസിനെ ചൊല്ലി കേരള സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ പാര്‍ട്ടി ശത്രുക്കളും ചില ബൂര്‍ഷ്വാ മാധ്യമങ്ങളും നടത്തുന്ന കുത്സിത ശ്രമങ്ങള്‍ വിലപ്പോവില്ല. നവോത്ഥാന മൂല്യങ്ങള്‍ ഊട്ടിയുറപ്പിക്കാന്‍, പട്ടിക ജാതിക്കാര്‍ക്ക് തുല്യനീതി ഉറപ്പു വരുത്തുന്ന സര്‍ക്കാരാണ് ഇപ്പോള്‍ ഈ നാടു ഭരിക്കുന്നത്. ദരിദ്രരും ദളിതരുമായ പെണ്‍കുട്ടികളെ ഓര്‍ത്തു മുതലക്കണ്ണീര്‍ ഒഴുക്കുന്നതിനൊപ്പം കുറ്റ വിമുക്തരായ സഖാക്കളെ അഭിനന്ദിക്കുകയും ചെയ്യുന്നുവെന്ന് ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു.

അഡ്വ. എ ജയശങ്കറിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;

പാലക്കാട് ജില്ലയിലെ വാളയാര്‍ അട്ടപ്പളളത്ത്, ലൈംഗിക ചൂഷണത്തെ തുടര്‍ന്ന് എട്ടും പതിനൊന്നും വയസ്സുള്ള രണ്ടു ദളിത് പെണ്‍കുട്ടികള്‍ ‘ആത്മഹത്യ’ ചെയ്ത കേസിലെ പ്രതികളെ വെറുതെ വിട്ട കോടതി വിധിയെ ജനാധിപത്യ മഹിളാ അസോസിയേഷന്‍ അതി കഠിനമായി അപലപിക്കുന്നു.

ദരിദ്രരും ദളിതരുമായ പെണ്‍കുട്ടികളെ ഓര്‍ത്തു മുതലക്കണ്ണീര്‍ ഒഴുക്കുന്നതിനൊപ്പം കുറ്റ വിമുക്തരായ സഖാക്കളെ അഭിനന്ദിക്കുകയും ചെയ്യുന്നു. പോലീസും പ്രോസിക്യൂട്ടറും വഹിച്ച ചരിത്രപരമായ പങ്കിനെ അഭിവാദ്യം ചെയ്യുന്നു. വാളയാര്‍ കേസിനെ ചൊല്ലി കേരള സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ പാര്‍ട്ടി ശത്രുക്കളും ചില ബൂര്‍ഷ്വാ മാധ്യമങ്ങളും നടത്തുന്ന കുത്സിത ശ്രമങ്ങള്‍ വിലപ്പോവില്ല. നവോത്ഥാന മൂല്യങ്ങള്‍ ഊട്ടിയുറപ്പിക്കാന്‍, പട്ടിക ജാതിക്കാര്‍ക്ക് തുല്യനീതി ഉറപ്പു വരുത്തുന്ന സര്‍ക്കാരാണ് ഇപ്പോള്‍ ഈ നാടു ഭരിക്കുന്നത്.

Related posts