എസ്എഫ്‌ഐയുടെ പ്രവര്‍ത്തനം വര്‍ഗീയ സംഘടനകളെപ്പോലും നാണിപ്പിക്കുന്ന തരത്തില്‍ ! എഐഎസ്എഫിന്റെ റിപ്പോര്‍ട്ടില്‍ ഉന്നയിച്ചിരിക്കുന്നത് ഗുരുതരമായ കാര്യങ്ങള്‍

എസ്എഫ്‌ഐയ്‌ക്കെതിരേ ഗുരുതര ആരോപണങ്ങളുമായി സി.പി.ഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ എഐഎസ്എഫിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ട്. കലാലയങ്ങളില്‍ എസ്എഫ്‌ഐയുടെ പ്രവര്‍ത്തനം വര്‍ഗീയ സംഘടനകളേക്കാള്‍ ഭയാനകരമായ രീതിയിലാണെന്നും ക്യാമ്പസുകളിലും എഐഎസ്എഫിനെ മുഖ്യശത്രുവായിട്ടാണ് എസ്എഫ്‌ഐ കാണുന്നതെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു. വര്‍ഗീയ ഫാസിസ്റ്റ് സംഘടനകള്‍ക്ക് ക്യാമ്പസുകളില്‍ വേരുറപ്പിക്കാന്‍ സഹായകരമാകുന്ന രീതിയിലാണ് അവരുടെ പ്രവര്‍ത്തനം.

അരാഷ്ട്രീയമായ പ്രവര്‍ത്തനമാണ് എസ്എഫ്‌ഐയുടേത്. കുണ്ടറ ഐഎച്ച്ആര്‍ഡി കോളേജില്‍ എഐഎസ്എഫ് ഭരണത്തിലെത്തുമെന്ന് കണ്ട് എസ്എഫ്‌ഐ തെരഞ്ഞെടുപ്പ് അട്ടിമറിച്ചു. വര്‍ഗീയ സംഘടനകള്‍ക്ക് കോളേജുകളില്‍ ഭരണം ലഭിച്ചാലും എഐഎസ്എഫിന് ലഭിക്കരുതെന്നാണ് അവരുടെ നിലപാടെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. കൊല്ലം പാരിപ്പള്ളിയില്‍ നടന്ന എഐഎസ്എഫ് ജില്ലാ സമ്മേളനത്തിലായിരുന്നു റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.

ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിനെതിരേയും കടുത്ത വിമര്‍ശനമാണ് എഐഎസ്എഫ് ഉയര്‍ത്തിയത്. കെ.ടി ജലില്‍ അവസരവാദ സമീപനമാണ് സ്വീകരിക്കുന്നതെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകരന്‍ പറഞ്ഞു. യൂണിവേഴ്സിറ്റികളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മൂകാഭിനയം നടത്തുന്ന മന്ത്രി അവസരത്തിനൊപ്പം മാറിമറിയുകയാണെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം എസ്എന്‍ കോളേജ് ഉള്‍പ്പെടെയുള്ള കാലാലയങ്ങളില്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലുള്ളതുപോലെ ഇടിമുറികള്‍ പ്രവര്‍ത്തിക്കുകയാണെന്നും എഐഎസ്എഫ് ആരോപിക്കുന്നു.

Related posts