ആലപ്പുഴ: റൂട്ട് പരിഷ്കാരം സ്വകാര്യബസ് മേഖലയ്ക്ക് തിരിച്ചടിയാകുന്നു. നഗരത്തിൽ കോടതിപ്പാലം പൊളിച്ചതിനെത്തുടർന്നാണ് പുതിയ പരിഷ്കാരം നടപ്പിലാക്കിയത്. ഈ നഷ്ടത്തിനിടെയാണിപ്പോൾ അവധിക്കാലംകൂടി എത്തിയത്. ഇതോടെ ആലപ്പുഴ നഗരത്തിലൂടെ സർവീസ് നടത്തുന്ന സ്വകാര്യബസുകൾ നഷ്ടത്തിലേക്ക് കൂപ്പുകുത്തുമെന്ന് ബസുടമകൾ.
ഒരുദിവസം ശരാശരി 700-1000 രൂപയുടെ അധികനഷ്ടം ഉണ്ടാകുമെന്നാണ് ഉടമകൾ പറയുന്നത്. വിദ്യാർഥികളുടെ കൺസഷൻ കൂടാതെ അധ്യപകർ, സ്കൂളുകളിലെ മറ്റു ജീവനക്കാർ എന്നിവരടങ്ങുന്ന യാത്രക്കാരുടെ കുറവ് അടുത്ത രണ്ടുമാസം മേഖലയെ ബാധിക്കും.
കോടതിപ്പാലം പൊളിച്ചതിനെത്തുടർന്നുണ്ടായ വഴിമാറ്റങ്ങളിൽ യാത്രാസമയം കൂടിയതോടെ ട്രിപ്പുകൾ നഷ്ടത്തിലായി. വരുമാനത്തിലും ഇടിവുണ്ടായി. നിലവിൽ കൃത്യമായ സമയക്രമീകരണമില്ലാതെയാണ് ബസുകൾ സർവീസ് നടത്തുന്നത്.
പുതിയ സാഹചര്യത്തിൽ സമയക്രമം പുതുക്കി നൽകണമെന്ന് മോട്ടോർ വാഹനവകുപ്പിനോട് ആവശ്യപ്പെട്ടിട്ടും നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് ബസുടമകളുടെ പരാതി. നിലവിൽ 15 മിനിട്ടോളം അധികസമയം സർവീസ് നടത്തണം.
മണ്ണഞ്ചേരി- ഇരട്ടക്കുളങ്ങര, മണ്ണഞ്ചേരി- റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തുന്ന ബസുകളാണ് കൂടുതൽ പ്രതിസന്ധി നേരിടുന്നത്.
വരുമാനത്തിൽ കുറവ്
1 മുമ്പ് ദിവസം 8000-7000 രൂപ വരെ വരുമാനം ലഭിച്ചിരുന്നത്ഇ പ്പോൾ 6000-5000 വരെ ആയി കുറഞ്ഞു
2 അവധിക്കാലത്ത് 700-1000 രൂപ വരെ ഇനിയുംവരുമാനത്തിൽ ഇടിവുണ്ടാകുമെന്ന് ബസുടമകൾ
3റൂട്ട് പരിഷ്കരണം വന്നതോടെ 1000 രൂപയുടെ അധിക ഡീസൽ അടിക്കേണ്ടിവരുന്നു.
4 ഒരുദിവസം 1000 രൂപ പോലും മിച്ചം ലഭിക്കാത്ത അവസ്ഥയിലാണെന്നും ഉടമകൾ.
കോടതിപ്പാലം പൊളിച്ചതോടെ സ്വകാര്യ ബസ് മേഖല ആകെ തകർന്നു. മേഖലയെ പിടിച്ചുനിർത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണം. വരുമാനം കുത്തനെ കുറഞ്ഞാൽ ഉടമകൾ കടക്കെണിയിലാകും.
പി.ജെ. കുര്യൻ, ജില്ലാ പ്രസിഡന്റ്
കേരള ബസ് ട്രാൻസ്പോർട്ട്
അസോസിയേഷൻ
