വീഡിയോ കോളില്‍ പരസ്പരം കണ്ടപ്പോള്‍ ഇരുവരും നിലവിളിച്ചു! ഒരു വര്‍ഷം മുമ്പ് വഴിതെറ്റി കേരളത്തിലെത്തിയ പതിനേഴുകാരനെത്തേടി കോടീശ്വരനായ പിതാവ് കേരളത്തിലെത്തി; സിനിമാക്കഥയെ വെല്ലുന്ന ഒരു സംഭവം

ഇക്കഴിഞ്ഞ ദിവസം തൃശൂര്‍ ഗവണ്‍മെന്റ് ചില്‍ഡ്രന്‍സ് ഹോം വേദിയായത് അത്യന്തം നാടകീയവും വികാരപരവുമായ രംഗങ്ങള്‍ക്കാണ്. ഒരു വര്‍ഷമായി കൊച്ചിയില്‍ കഴിയുന്ന കൗമാരക്കാരനായ അന്യദേശക്കാരന്‍ തന്റെ പിതാവുമായി കണ്ടുമുട്ടിയതിന്റെ അതിവൈകാരികമായ നിമിഷങ്ങളാണ് അരങ്ങേറിയത്. സംഭവമിങ്ങനെ…

ഒരു വര്‍ഷം മുമ്പ് പതിനേഴുകാരന്‍ കൊച്ചിയില്‍ ട്രെയിനിറങ്ങി. ഊരും പേരും അറിയില്ല. പ്രായത്തിന് അനുസരിച്ച് സംസാരശേഷിയില്ല. നാട് മാറിയതിന്റെ പരിഭ്രാന്തിയില്‍ ബഹളംവച്ചു. കൊച്ചിയിലെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഈ കൗമാരക്കാരനെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ കൊണ്ടുവന്നു. മാനസികാരോഗ്യം വീണ്ടെടുക്കാന്‍ ചികില്‍സ. പിന്നെ, മനോനില സാധാരണ നിലയിലായപ്പോള്‍ തൃശൂര്‍ ഗവണ്‍മെന്റ് ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി.

പതിനൊന്നു മാസമായി ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍ക്കൊപ്പമായിരുന്നു താമസം. ചോദിക്കുമ്പോള്‍ പേരു മാത്രം പറയും. ‘ബിലാല്‍’ എന്നാണ് പേര്. വീട് എവിടെ, അച്ഛന്റെ പേര് എന്താ ഇങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് പറയുന്ന ഉത്തരങ്ങള്‍ വ്യക്തമല്ല. സഹോദരന്റെ പേരും ഇടയ്ക്കിടെ പറയും. ചില്‍ഡ്രന്‍സ് ഹോമിലെ അന്തേവാസിയ്ക്കു പ്രായപൂര്‍ത്തിയായാല്‍ മറ്റൊരിടത്തേയ്ക്കു മാറ്റുകയാണ് പതിവ്. ഇങ്ങനെ, താമസ സ്ഥലം മാറ്റാനുള്ള കടലാസു ജോലികള്‍ പുരോഗമിക്കുന്നുണ്ടായിരുന്നു.

ഒരു ദിവസം കെയര്‍ടേക്കര്‍ പ്രജിത്ത് സ്വന്തം നാട് എവിടെയാണെന്ന് പലക്കുറി ആവര്‍ത്തിച്ചു ചോദിച്ചു. ‘ഓഖ്്‌ലാമണ്ഡി’ എന്നായിരുന്നു മറുപടി. ‘ഓഖ്്‌ലാമണ്ഡി’ ഡല്‍ഹിയിലെ ഒരു മാര്‍ക്കറ്റാണെന്ന് ഗൂഗുളില്‍ നിന്ന് കിട്ടി. ഉടനെ, ഡല്‍ഹിയിലെ നിരവധി പോലീസ് സ്റ്റേഷനുകളില്‍ വിളിച്ചു നോക്കി. സഹായം അഭ്യര്‍ഥിച്ചു. ആണ്‍കുട്ടികളെ കാണാതിയിട്ടുണ്ടോയെന്ന് തിരക്കി. പക്ഷേ, കൃത്യമായ മറുപടിയില്ല.

ഓഖ്്‌ലാമണ്ഡി മാര്‍ക്കറ്റിലെ ഏതെങ്കിലും വ്യാപാരിയെ കണ്ടെത്താനായി അടുത്ത ശ്രമം. ഫേസ്ബുക്കിന്റെ സഹായത്തോടെ വ്യാപാരിയെ കിട്ടി. ഫോണ്‍ നമ്പറില്‍ വിളിച്ചു നോക്കി. മാര്‍ക്കറ്റിലെ ഒരു വ്യാപാരിയുടെ മകനെ ഒരു വര്‍ഷം മുമ്പ് കാണാതായിട്ടുണ്ടെന്ന് ആ വ്യാപാരി പറഞ്ഞു. മകനെ കാണാതായ വ്യാപാരി മുഹമ്മദ് റയീസിനെ കണ്ടെത്തി പിടിച്ച് പിറ്റേന്നുതന്നെ വിളിയെത്തി. വാട്‌സാപ്പില്‍ വീഡിയോ കോളില്‍ വരാമോയെന്ന് കെയര്‍ടേക്കര്‍ പ്രജിത്ത് ചോദിച്ചു.

പ്രജിത്തിന്റെ ഫോണില്‍ നിന്ന് വാട്‌സാപ്പില്‍ വീഡിയോ കോള്‍ വിളിച്ചു. അച്ഛനെ കണ്ടതും മകന്‍ പൊട്ടിക്കരഞ്ഞു. ബഹളംവച്ചു. മകനെ കണ്ട അച്ഛനും നിലവിളിച്ചു. ഈ നാടകീയ മുഹൂര്‍ത്തം കണ്ടുനിന്ന ചില്‍ഡ്രന്‍സ് ഹോമിലെ ജീവനക്കാരുടെ കണ്ണുകളും നനഞ്ഞു. അച്ഛനോട് വേഗം വരാന്‍ മകന്‍ ആംഗ്യം കാട്ടി. വീട്ടിലേക്ക് പോകാന്‍ തിടുക്കം കൂട്ടി. അങ്ങനെ, അഛ്ഛനും സഹോദരനും ഉടനെ ഡല്‍ഹിയില്‍ നിന്ന് നെടുമ്പാശേരിയില്‍ വിമാനമിറങ്ങി.

കാണാതെ പോയ മകനെ കാണാന്‍ തൃശൂര്‍ രാമവര്‍മപുരം ചില്‍ഡ്രന്‍സ് ഹോമില്‍ പാഞ്ഞെത്തി. ദീര്‍ഘനാളത്തെ ഇടവേളയ്്ക്കു ശേഷം മകനെ കണ്ട അച്ഛന് നിയന്ത്രണംവിട്ടു. ഇരുവരുടേയും സ്‌നേഹപ്രകടനങ്ങള്‍ക്കു മുമ്പില്‍ ചില്‍ഡ്രന്‍സ് ഹോം ജീവനക്കാരുടെ മനസു നിറഞ്ഞു.

ഡല്‍ഹിയില്‍ തലമുറകളായി വ്യാപാരം നടത്തുന്ന കോടീശ്വരന്റെ മകനാണ് ബിലാല്‍ എന്ന് ആരും അറിഞ്ഞിരുന്നില്ല. ഇവരുടെ വ്യാപാര സ്ഥാപനത്തില്‍ നിരവധി തൊഴിലാളികളുണ്ട്. നല്ലരീതിയില്‍ ജീവിക്കേണ്ട മകന്‍ വഴിത്തെറ്റി കേരളത്തില്‍ എത്തി അലയുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ അടുത്ത് എത്തിയതിനാല്‍ രക്ഷപ്പെട്ടു എന്നുമാത്രം.

ജീവനക്കാരോട് ഹൃദയംനിറഞ്ഞ നന്ദി അര്‍പ്പിച്ചാണ് ബിലാല്‍ അച്ഛനോടൊപ്പം മടങ്ങിയത്. ബിലാല്‍ ഉള്‍പ്പെടെ ഒന്‍പതു മക്കളാണ് ഡല്‍ഹിയിലെ വ്യാപാരിയായ മുഹമ്മദ് റയീസിന്. എട്ടും പെണ്‍മക്കള്‍. നാലാമനായ ഏക ആണ്‍തരിയെ നഷ്ടപ്പെട്ടെന്ന് കരുതി വിഷമിച്ചിരിക്കുമ്പോഴാണ് തിരികെ കിട്ടിയത്. ഇനി കുടുംബത്തോടൊപ്പം മറ്റൊരവസരത്തില്‍ കേരളത്തില്‍ എത്താമെന്നാണ് മുഹമ്മദ് റയീസ് അറിയിച്ചിരിക്കുന്നത്.

Related posts