അധികാരികളുടെ ഒത്താശയോടെ കിടപ്പാടം ഭൂമാഫിയ കൈയടക്കി! നടുറോഡില്‍ വാവിട്ട് നിലവിളിച്ച് ബിഎസ്എഫ് ജവാന്‍; വിവരമറിഞ്ഞെത്തിയ മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞത് കരളലിയിക്കുന്ന കദന കഥ

രാജ്യത്തെ ഓരോ പൗരന്റെയും ജീവനും ജീവിതത്തിനും കാവല്‍ നില്‍ക്കുന്ന ജവാന്മാരുടെ ജീവിതം എത്രമാത്രം ദുസ്സഹവും ദുരിതപൂര്‍വ്വവുമാണെന്നത് സോഷ്യല്‍മീഡിയകളിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയും പലപ്പോഴും പുറത്തുവന്നിട്ടുണ്ട്. രാജ്യം രക്ഷിക്കാന്‍ അതിര്‍ത്തിയില്‍ ജീവത്യാഗം ചെയ്യാന്‍ വരെ തയ്യാറായി നില്‍ക്കുന്ന ജവാന് തന്റെ കിടപ്പാടം അധികാരികളുടെ ഒത്താശയോടെ ഭൂമാഫിയ കയ്യടക്കിയപ്പോള്‍ നിസ്സഹായനായി നടുറോഡില്‍ നിന്ന് പരസ്യമായി നിലവിളിക്കാന്‍ മാത്രമേ കഴിയുമായിരുന്നുള്ളൂ. മീററ്റിലെ, ഇഞ്ചോളി നിവാസിയായ ജവാന്‍ ജഗ് വീര്‍ സിംഗ്, BSF Â നായബ് സുബേദാര്‍ പദവിയില്‍ ജമ്മുവിലെ പാക്കിസ്ഥാന്‍ അതിര്‍ത്തിയിലാണ് ജോലിചെയ്യുന്നത്. 10 ലക്ഷം രൂപ ലോണെടുത്താണ് വീടിനോട് ചേര്‍ന്ന് കൃഷിസ്ഥലം വാങ്ങിയത്.

അവിടെ ഗോതമ്പ് കൃഷിചെയ്തിരിക്കുകയായിരുന്നു. എന്നാല്‍ സ്ഥലത്തെ കരുത്തരായ ഭൂമാഫിയ, തഹസീല്‍ദാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് തന്റെ ഭൂമിയുടെ രേഖകളില്‍ തിരിമറി നടത്തി ഭൂമി കയ്യടക്കിയെന്ന പരാതിയുമായി ജഗ്വീര്‍ സിംഗ് SDM നെ സമീപിച്ചെങ്കിലും പരാതി കേള്‍ക്കാന്‍ കൂട്ടാക്കാതെ അദ്ദേഹം ജവാനെ പുറത്താക്കുകയായിരുന്നു. ഓഫീസില്‍ നിന്ന് പുറത്തിറങ്ങിയ ജഗ് വീര്‍ സിംഗ് നടുറോഡില്‍ നിന്ന് വാവിട്ടുകരഞ്ഞു. രംഗം കണ്ട് ആളുകള്‍ തടിച്ചുകൂടി. വിവരമറിഞ്ഞെത്തിയ മാധ്യമ പ്രതിനിധികളോട് അദ്ദേഹം തന്റെ വ്യഥ വിവരിച്ചു. ‘താന്‍ കൃഷിയിറക്കിയ പാടത്തെ ഗോതമ്പെല്ലാം ഭൂമാഫിയയുടെ ആളുകള്‍ ട്രാക്റ്റര്‍ കൊണ്ടുവന്നു നശിപ്പിച്ചുകളഞ്ഞു. അതിനുശേഷം വേലികെട്ടി അവര്‍ ഭൂമി കയ്യടക്കി.

താന്‍ ജോലിചെയ്യുന്ന ശമ്പളം കൊണ്ടാണ് കുടുംബം ജീവിക്കുന്നത്. ഭൂമാഫിയ തന്റെ വസ്തുവിന് പകരമായി പണം ചോദിക്കുകയാണ്. രാജ്യത്തിന് പുറത്തുള്ള ശത്രുവിന്റെ വെടിയുണ്ടകള്‍ക്കു മുന്നില്‍ പതറാതെ പോരാടുന്ന തനിക്ക് രാജ്യത്തിനകത്തുള്ള ശതൃക്കളെയാണിപ്പോള്‍ ഭയം. എന്തും ചെയ്യാന്‍ കരുത്തുള്ള ഇവരോട് നേരിട്ട് പൊരുതാന്‍ തനിക്കാകില്ല. ഇവര്‍ താന്‍ വിലകൊടുത്തുവാങ്ങിയ ഭൂമി കയ്യടക്കിയെന്ന വിവരമറിഞ്ഞ് അവധിയെടുത്താണ് വന്നിരിക്കുന്നത്. പക്ഷേ പരാതികേള്‍ക്കാന്‍ പോലും ആരും തയ്യാറല്ല.” കണ്ണീരോടെയാണ് ജവാന്‍ ഇത്രയും കാര്യങ്ങള്‍ വിവരിച്ചത്. മാധ്യമങ്ങളുടെ ഇടപെടലിനെത്തുടര്‍ന്ന് ഈ വിഷയത്തില്‍ ജില്ലാ കലക്ടര്‍ അമിതാബ് ഭരദ്വാജ് അടിയന്തരമായി ഇടപെടുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരിക്കുകയാണ്.

 

Related posts