മാനന്തവാടി: പ്രായപൂർത്തിയാകാത്ത കുട്ടികളെ മർദിക്കുകയും നിർബന്ധിച്ച് ലഹരി ഉപയോഗിപ്പിക്കുകയും ചെയ്ത കേസിൽ രണ്ട് പേർ പിടിയിൽ. കൊണിയൻമുക്ക് സ്വദേശി അജിത് കുമാർ (22), കണിയാരം സ്വദേശി വിഷ്ണു (22) എന്നിവരാണ് പിടിയിലായത്.
ഫെബ്രുവരി രണ്ടിന് ആണ് കേസിന് ആസ്പദമായ സംഭവം. എരുമതെരുവിലെ തേയിലത്തോട്ടത്തിൽ വച്ച് നാലംഗ സംഘം പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെ തടഞ്ഞുവയ്ക്കുകയായിരുന്നു. തുടർന്ന് ബിയർ കുപ്പി ഉൾപ്പെടെ ഉപയോഗിച്ച് ക്രൂരമായി മർദിച്ചു.
കുട്ടികളുടെ കൈവശമുണ്ടായിരുന്ന 13,500 രൂപ പ്രതികൾ തട്ടിയെടുത്തു. കൂടുതൽ പണം നൽകണമെന്നാവശ്യപ്പെട്ട് വധഭീഷണിയും മുഴക്കി. മർദനത്തിന് പിന്നാലെ ഇരുവരെയും നിർബന്ധിച്ച് മദ്യം കുടിപ്പിക്കുകയും കഞ്ചാവ് വലിപ്പിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത മാനന്തവാടി പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഒളിവിലുള്ള പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.
