ഡെയ്ന്‍ സോഷ്യല്‍മീഡിയിയല്‍ വന്ന് പ്രതികരിച്ചത് പോലെ പ്രതികരിക്കാന്‍ ഞാന്‍ അദ്ദേഹത്തെ പോലെ പക്വതയില്ലാത്ത ആളല്ല! എന്നെയും അധ്യാപകരെയും മാനിക്കാതെയാണ് അതിഥി സ്റ്റേജിലെത്തിയതും; തന്റെ ഭാഗം വിശദീകരിച്ച് മലപ്പുറം കൊണ്ടോട്ടി കോളജിലെ പ്രിന്‍സിപ്പല്‍

മലപ്പുറം കൊണ്ടോട്ടി ബ്ലോസം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കൊളജിലെ പരിപാടിയില്‍ മുഖ്യാതിഥിയായി എത്തിയ നടന്‍ ഡെയ്ന്‍ ഡേവിസിനെ ഇറക്കിവിട്ട സംഭവം ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ഡെയ്‌നിന്റെ ആരാധകരടക്കം ഇടപെട്ട് വലിയ രീതിയിലുള്ള പ്രതിഷേധങ്ങളും നടന്നിരുന്നു. ഇപ്പോഴിതാ പ്രസ്തുത വിഷയത്തില്‍ പ്രതികരണവുമായി കോളജിലെ പ്രിന്‍സിപ്പല്‍ രംഗത്തെത്തിയിരിക്കുന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തോടാണ് അന്ന് സംഭവിച്ചതിനെക്കുറിച്ച് പ്രിന്‍സിപ്പല്‍ ടി.പി. അഹമ്മദ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

സ്റ്റേജില്‍ അതിഥിയായി എത്തിയ ഡെയ്‌നിനോട് ഇറങ്ങിപ്പോടാ… എന്ന് പ്രിന്‍സിപ്പല്‍ ആക്രോശിച്ചുവെന്നാണ് ഡെയ്ന്‍ വിശദീകരിച്ചത്. ഇതുകേട്ട് ഇറങ്ങാന്‍ തുടങ്ങിയ ഡെയ്‌നിനോട് വിദ്യാര്‍ഥികള്‍ അല്‍പ്പനേരം നില്‍ക്കണമെന്നും പരിപാടി ഉദ്ഘാടനം ചെയ്യണമെന്നും അപേക്ഷിച്ചു. വീണ്ടും മൈക്കിന്റെ അരികിലേക്ക് എത്തിയ ഡെയ്‌നിനോട് ‘ഇറങ്ങിപ്പോകാന്‍ പറഞ്ഞിട്ടും നാണമില്ലേ നില്‍ക്കാന്‍..’ എന്ന് പ്രിന്‍സിപ്പല്‍ ചോദിച്ച വിഡിയോയാണ് വൈറലായത്. ഇതേക്കുറിച്ചാണ് പ്രിന്‍സിപ്പല്‍ തുറന്ന് പറഞ്ഞിരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ…

‘കോളജില്‍ വിദ്യാര്‍ഥികള്‍ രണ്ട് ചേരിയായി തിരിഞ്ഞ് പരിപാടി നടന്ന ദിവസം രാവിലെ മുതല്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ടായിരുന്നു. ഡെയ്ന്‍ ഡേവിസ് അതിഥിയായി എത്തേണ്ടിയിരുന്നത് പത്തരയ്ക്കായിരുന്നു. എന്നാല്‍ രണ്ട് മണിക്കൂര്‍ വൈകിയാണ് അതിഥിയെത്തിയത്. എത്തിയ സമയത്ത് കോളജിലെ അന്തരീക്ഷം മോശമായിരുന്നു.

ഇതിനെക്കുറിച്ച് ഗെയ്റ്റിലെത്തിയപ്പോള്‍ തന്നെ ഞാന്‍ ഡെയ്‌നിനോട് പറഞ്ഞതാണ്. പരിപാടി നടത്താന്‍ സാധിക്കില്ല, നിങ്ങള്‍ക്ക് ഉദ്ഘാടനത്തിന് ക്ഷണിച്ചതിന് നല്‍കേണ്ട തുക തന്നേക്കാം മടങ്ങിപൊയ്‌ക്കോളൂവെന്ന് അറിയിച്ചു. എന്നാല്‍ വിദ്യാര്‍ഥികള്‍ നിര്‍ബന്ധിച്ച് വേദിയിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു.

കോളജില്‍ ഒരു അതിഥിയായി വന്നാല്‍ പെരുമാറേണ്ട രീതി ഇങ്ങനെയാണോ? സാധാരണ അതിഥികള്‍ പ്രിന്‍സിപ്പലിന്റെ മുറിയിലിരുന്ന് ചായസല്‍ക്കാരം സ്വീകരിച്ചതിന് ശേഷമാണ് വേദിയിലെത്തുന്നത്. ഇവിടെ എന്നെയും അധ്യാപകരെയും മാനിക്കാതെയാണ് അതിഥി സ്റ്റേജിലെത്തിയത്.

വീണ്ടും പോകാന്‍ ആവശ്യപ്പെട്ടപ്പോള്‍ നിങ്ങള്‍ ഈ വിദ്യാര്‍ഥികളുടെ പ്രിന്‍സിപ്പല്‍ ആയിരിക്കാം, എന്റെ അല്ല, എന്ന് മൈക്കിലൂടെ എന്റെ കുട്ടികളുടെ മുന്നില്‍ വിളിച്ചു പറഞ്ഞു. കുട്ടികളുടെ മുമ്പില്‍വെച്ച് ഈ രീതിയില്‍ സംസാരിച്ച അതിഥിയോട് ഞാന്‍ അവിടെയിരിക്കാന്‍ പറയണോ? എനിക്ക് ഇനിയും കോളജില്‍ കുട്ടികളുടെ മുമ്പില്‍ നടക്കേണ്ടതാണ്.

ഇങ്ങനെയൊക്കെ അവരുടെ മുന്നില്‍വെച്ച് പറയുന്ന ഒരു അതിഥിയെ പ്രോത്സാഹിപ്പിക്കാന്‍ എനിക്കാവില്ലായിരുന്നു. ഡെയ്ന്‍ സോഷ്യല്‍മീഡിയിയല്‍ വന്ന് പ്രതികരിച്ചത് പോലെ പ്രതികരിക്കാന്‍ ഞാന്‍ അദ്ദേഹത്തെ പോലെ പക്വതയില്ലാത്ത ആളല്ല. നാല്‍പ്പത്തിയഞ്ച് വര്‍ഷത്തോളം അധ്യാപകനായി സേവനമനുഷ്ഠിച്ച ആളാണ് ഞാന്‍. ഡെയ്ന്‍ തീരെ പക്വതയില്ലാത്ത അതിഥിയായിരുന്നു.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് പോലെ ഡ്രസ് കോഡിന്റെ വിഷയമല്ല സംഭവങ്ങള്‍ക്ക് കാരണം. കോളജില്‍ ക്രമസമാധനത്തിന്റെ പ്രശ്‌നമുണ്ടായിരുന്നു. കുട്ടികള്‍ അടിപിടിയും ബഹളവുമുണ്ടാക്കി എന്തെങ്കിലും സംഭവിച്ചാല്‍ മനേജ്‌മെന്റിനോട് സമാധാനം പറയേണ്ടത് ഞാനാണ്. പ്രിന്‍സിപ്പല്‍ പ്രതികരിച്ചു.

Related posts