കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ പരാജയം വിശകലനം ചെയ്ത സിപിഎം തെറ്റുതിരുത്തൽ നടപ്പാക്കാൻ തീരുമാനിച്ചെങ്കിലും കണ്ണൂർ ജില്ലയിലെ തെറ്റു തിരുത്തൽ നടപടികളിൽ സംസ്ഥാന നേതാക്കളിൽ ഭിന്നിപ്പ്. എംഎല്‍എമാരായ ടി.കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും തെറ്റുതിരുത്തിയാല്‍ പാര്‍ട്ടിയിലേക്ക് തിരിച്ചുവരാമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജന്റെ പറഞ്ഞതിനു പിന്നാലെ ജയരാജന്റെ നിലപാട് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തള്ളി.
എം.വി. ജയരാജന്റെ അഭിപ്രായം പാർട്ടിയുടെ അഭിപ്രായമല്ലെന്ന് പ്രതികരിച്ചായിരുന്നു എം.വി. ഗോവിന്ദൻ രംഗത്തെത്തിയത്. പാർട്ടിയുടെ ഭാഗമായല്ല എം.വി.ജയരാജൻ സംസാരിച്ചതെന്ന രൂക്ഷമായ വിമർശനവും എം.വി. ഗോവിന്ദൻ ഉന്നയിച്ചു.ഒരു പ്രാദേശക ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു തളിപ്പറന്പിലും പയ്യന്നൂരിലും പാർട്ടി സ്ഥാനാർഥികളെ പരാജയപ്പെടുത്തിയ ടി.കെ. ഗോവിന്ദൻ, വി. കുഞ്ഞികൃഷ്ണൻ എന്നിവർക്ക് പാർട്ടിയിലേക്ക് തിരിച്ചു വരാനുള്ള സാധ്യതകളെ കുറിച്ച് എം.വി.ജയരാജൻ പറഞ്ഞത്.
പാർട്ടിയ വഞ്ചിക്കുന്നവരെ വർഗവഞ്ചകരായാണ് കാണുക. ടി.കെ. ഗോവിന്ദനെ വർഗ വഞ്ചകനെന്ന് താൻ വിശേഷിപ്പിച്ചിട്ടുണ്ട്. എന്നു വച്ച അദ്ദേഹം തെറ്റു തിരുത്തി പാർട്ടിയുമായി സഹകരിക്കാൻ മുന്നോട്ടു വന്നാൽ അതു വേണ്ടെന്നു വെക്കുന്ന പാർട്ടിയല്ല സിപിഎം. തെറ്റ് തിരുത്തിയാൽ ഇരുവർക്കും തിരിച്ചു വരുന്നതിന് തടസമില്ല. പാർട്ടിയെ വെല്ലുവിളിച്ചു പുറത്തുപോയ എം.വി. രാഘവനെ വരെ അവസാന പാർട്ടി സ്വീകരിച്ചിട്ടുണ്ട്. നയപരമായ തെറ്റ് പറ്റിയെന്ന് കരുതി ഒറ്റപ്പെടുത്തി മുന്നോട്ട് പോകില്ലെന്നുമായിരുന്നു ജയരാജൻ ചാനൽ അഭിമുഖത്തിൽ പറഞ്ഞത്.
എന്നാൽ പാർട്ടിയ വഞ്ചിച്ചവർ വർഗ വഞ്ചകരും ചതിയരും തന്നെയാണെന്ന് എം.വി.ജയരാജന്റെ അഭിപ്രായം തള്ളി പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. ജി. സുധാകരനായാലും ടി.കെ. ഗോവിന്ദനായാലും കുഞ്ഞികൃഷ്ണനായാലും എടുത്ത നിലപാട് പാര്‍ട്ടിയെ വഞ്ചിക്കുന്നതാണ്. അത് കൃത്യമായി പാര്‍ട്ടി ചൂണ്ടിക്കാണിച്ചു. അതിശക്തമായി അവർ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. അവരെ വിമര്‍ശിക്കുന്നത് തുടരുമെന്നും ഗോവിന്ദന് വ്യക്തമാക്കി.
തിരുത്തൽ നടപടികൾ അത്യാവശ്യവും അനിവാര്യവുമാണെന്ന് ദേശീയ നേതൃത്വമടക്കം ആവർത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നതിനിടെ സംസ്ഥാന നേതാക്കൾ ഈ വിഷയത്തിൽ പരസ്യമായി ഏറ്റുമുട്ടിയത് പ്രവർത്തകരെയും അണികളെയും അങ്കലാപ്പിലാക്കുന്നുണ്ട്. പാർട്ടി പ്രവർത്തകരിൽ രണ്ടു നേതാക്കളെയും അനുകൂലിക്കുന്ന തരത്തിലുള്ള വിഭാഗവും രൂപപ്പെട്ടതായാണ് വിവരം. തളിപ്പറന്പിൽ എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയെയും പയ്യന്നൂരിൽ സിറ്റിംഗ് എംഎൽഎയായിരുന്ന ടി.ഐ. മധുസൂദനനെയുമായിരുന്നു പാർട്ടി വിട്ട ടി.കെ. ഗോവിന്ദനും വി.കുഞ്ഞികൃഷ്ണനും പരാജയപ്പെടുത്തിയത്. സ്വതന്ത്രരായി മത്സരിച്ച ഇരുവർക്കും യുഡിഎഫ് പിന്തുണ നൽകുകയായിരുന്നു.
