ചൈനയില്‍ മാംസപ്പശ കൊണ്ടുള്ള ഭക്ഷ്യവസ്തുക്കള്‍ക്ക് ആവശ്യക്കാരേറെ! ഇറച്ചി വില്‍പ്പനയും റെക്കോര്‍ഡില്‍; കഴുതകള്‍ നേരിടുന്നത് അതിഭീകരമായ വംശനാശഭീഷണി

കഥകളിലും പഴയകാല ആളുകളുടെ ഓര്‍മ്മയിലും നിറഞ്ഞു നിന്നിരുന്ന ഒരു ജീവിയാണ് കഴുത. എന്നാല്‍ ഇപ്പോഴത്തെ കാലത്ത് കഴുതകളെ കാണാനില്ലെന്ന് മാത്രമല്ല, അവയെക്കുറിച്ച് ഒരിടത്തും കേള്‍ക്കാന്‍ പോലുമില്ല. ലോകത്ത് കഴുതകള്‍ കടുത്ത വംശനാശ ഭീക്ഷണിയിലേയ്ക്ക് നീങ്ങുന്നു എന്നാണ് അടുത്തനാളുകളിലായി പുറത്തുവരുന്ന ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴുതകളുടെ തൊലിയ്ക്കും, ഇറച്ചിക്കും ചൈനയില്‍ പ്രചാരം ഉയര്‍ന്നതോടെയാണ് മനുഷ്യന്റെ അടിമകള്‍ എന്ന് പരിഹസിക്കുന്ന, ഈ ശുദ്ധ മൃഗത്തിന്റെ നിലനില്‍പ്പ് അപകടകരമായ അവസ്ഥയിലേയ്ക്ക് നീങ്ങിയതത്രേ. ആരോഗ്യകരമായ ഭക്ഷണം തയാറാക്കാനും, പരമ്പരാഗതമായ ഔഷധ മരുന്നുകള്‍ക്കുമായാണ് ചൈന വന്‍ തോതില്‍ കഴുതകളുടെ ഇറച്ചിയും, തൊലിയും ഉപയോഗിച്ചു വരുന്നത്. കഴുതകളുടെ ഇറച്ചിക്ക് പൊതുവേ വിദേശങ്ങളില്‍ വന്‍ പ്രിയമാണ.് പ്രത്യേകിച്ച് ചൈനയില്‍.

അതേസാഹചര്യത്തില്‍, കഴുതകളുടെ പ്രത്യൂത്പാദനം വളരെ കാലതാമസം എടുക്കുന്നതും അവര്‍ക്കുതന്നെ ഭീഷണിയാണ്. ചൈനയില്‍ കഴുതകളുടെ എണ്ണം കുറയുന്നു എന്നു മാത്രമല്ല, ആവശ്യക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്നതോടെ രാജ്യത്തിന് പുറത്തുള്ള കഴുതകളും വേട്ടയാടപ്പെട്ടു തുടങ്ങി. ഇതോടെ വംശനാശ ഭീഷണിയുടെ വക്കിലെത്തി നില്‍ക്കുകയാണ് ലോകത്തെ കഴുതകള്‍. അതേസമയം, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കൃഷിക്കും, മറ്റുമായി ഇപ്പോഴും ജനങ്ങള്‍ ആശ്രയിക്കുന്നത് കഴുകകളെയാണ്. അതിനാല്‍ കഴുതകളുടെ കുറവ് ആഫ്രിക്കന്‍ രാജ്യങ്ങളിലെ ആ പാവപ്പെട്ട ജനതയുടെ നിലനില്‍പ്പിനേയും അത് മോശമായി ബാധിക്കും. അതിനാല്‍ അടുത്തിടെയായി കഴുതകളുടെ വില കുതിച്ചുയരുകയാണ്. വില കൂടുകയും കഴുതകളെ കിട്ടാതെ വരികയും ചെയ്യുന്ന സാഹചര്യത്തില്‍ കഴുതകളെ വീടുകളില്‍ നിന്ന് കടത്തിക്കൊണ്ടു പോകുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്.

യുകെ ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന ദ ഡോങ്കി സാങ്ക്ച്യുറിയുടെ റിപ്പോര്‍ട്ട് പ്രകാരം ലോകത്ത് ഒരു വര്‍ഷം 1.8മില്യണ്‍ തൊലിയുടെ വ്യാപാരമാണ് നടക്കുന്നത്. ഇത് 10 മില്യണ്‍ ആയി ആവശ്യം ഉയരുകയാണ്. ചൈനയിലെ സര്‍ക്കാര്‍ രേഖകള്‍ പ്രകാരം 1990 ല്‍ 11 മില്യണ്‍ കഴുതകള്‍ നിലവില്‍ മൂന്ന് മില്യണ്‍ ആയി കുത്തനെ കുറഞ്ഞു. കഴുതയുടെ തൊലി ഉപയോഗിച്ച് ഉണ്ടാക്കുന്ന ‘ഈജ്ജിയോ’ എന്ന മാംസപ്പശ കിലോഗ്രാമിന് 388 ഡോളറിനാണ് വില്‍പ്പനയ്ക്കെത്തുന്നത്. കഴുതകളുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടായതോടെ ഉഗാണ്ട, താന്‍സാനിയ, ബോട്സ്്വാന, നൈജര്‍, ഫസോ, മാലി, സെനഗല്‍ എന്നീ രാജ്യങ്ങള്‍ ചൈനയിലേയ്ക്കുള്ള കഴുതകളൂടെ കയറ്റുമതി പോലും നിരോധിച്ചു. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ കൂട്ടത്തില്‍ റെഡ് ലിസ്റ്റിലാവും കഴുതകളുടെയും സ്ഥാനം. ഈയവസ്ഥ വലിയ സാമൂഹിക പ്രശ്‌നങ്ങളിലേയ്ക്ക് നയിക്കുകയും ചെയ്യും.

Related posts