കൊല്ലം : ഡോക്ടർ ചമഞ്ഞ് വിവാഹ തട്ടിപ്പ് നടത്തിയ യുവതിയെ കണ്ടെത്താനായി പോലീസ് സംഘം അന്യസംസ്ഥാനത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചു. മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.
കരവാലൂർ സ്വദേശിനി റീനക്കെതിരെയാണ് കൊട്ടാരക്കര പോലീസ് അന്വേഷണം നടത്തിവരുന്നത്. വിവാഹിതയും രണ്ട് മക്കളുടെ മാതാവുമായ റീന ആദ്യവിവാഹമെന്നു പറഞ്ഞ് കോട്ടാത്തല സ്വദേശിയായ സൈനികനെ കബളിപ്പിക്കുകയായിരുന്നു. ഇവർതമ്മിലുള്ള വിവാഹവും നടന്നു. ഡോ.അനാമിക എന്നപേരാണ് ഇവർ പറഞ്ഞിരുന്നത്. തനിക്ക് ബന്ധുക്കളാരുമില്ലെന്നും എറണാകുളത്തുള്ള ഒരു അനാഥാലയത്തിലാണ് വളർന്നതെന്നും പറഞ്ഞാണ് സൈനികനുമായി അടുത്തത്.
വിവാഹം കഴിഞ്ഞ് അധികനാൾ കഴിയുംമുന്പേ ഇവർ ചെന്നൈയിലേക്ക് പോയി. ചെന്നൈയിലെ റെയിൽവേ ഹോസ്പിറ്റലിൽ ഗൈനക്കോളജിസ്റ്റായി ജോലിലഭിച്ചതായി ഭർതൃവീട്ടുകാരെ അറിയിക്കുകയും പലതവണ വീട്ടിലെത്തുകയും ചെയ്തു. വീട്ടിൽ ഡോക്ടറുടെ പേരെഴുതിയ ബോർഡും സ്ഥാപിച്ചു. വീട്ടിൽവരുന്ന സമങ്ങളിൽ രോഗികളെ പരിശോധിക്കുകയും ചെയ്തിരുന്നു. ഇവർ സൈനികനിൽനിന്ന് പലപ്പോഴായി വൻതുകയും കൈക്കലാക്കിയിരുന്നു.
ഇതിനിടയിൽ വീട് വൃത്തിയാക്കുന്നതിനിടയിൽ സൈനികന്റെ സഹോദരിക്ക് റീന ശാമുവേൽ എന്ന പേരിൽ ലഭിച്ച റെയിൽവേ ടിക്കറ്റാണ് സംശയത്തിനിടവരുത്തിയത്. തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് റീനതന്നെയാണ് അനാമികയെന്ന് മനസിലായത്.
ഇവർക്ക് രണ്ടുവിവാഹത്തിലായി രണ്ട് കുട്ടികളുണ്ടെന്നും വ്യക്തമായിരുന്നു.തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. യുവതി കേരളത്തിന് പുറത്തേക്ക് കടന്നതായി നേരത്തെതന്നെ പോലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്നാണ് അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റിയത്. വഞ്ചനാക്കുറ്റം, പണം തട്ടിപ്പ്, ആൾമാറാട്ടം തുടങ്ങിയ വിവിദ വകുപ്പിലാണ് യുവതിക്കെതിരെ കൊട്ടാരക്കരപോലീസ് കേസെടുത്തത്.