ഒന്നര വയസുള്ള പെണ്‍കുഞ്ഞ് മദ്യം വാങ്ങിച്ചതിന്റെ രേഖ കണ്ട് ഞെട്ടി കസ്റ്റംസ് ഉദ്യോഗസ്ഥര്‍! തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പ് സി.ഇ.ഒ പിടിയിലായപ്പോള്‍ പുറത്തു വന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍…

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോട്ട് സിഇഒ കസ്റ്റംസിന്റെ പിടിയിലായി. യാത്രക്കാരുടെ പാസ്‌പോര്‍ട്ടിലെ വിവരങ്ങള്‍ ചോര്‍ത്തി മദ്യത്തട്ടിപ്പ് നടത്തിയ കേസിലാണ് ഇയാളെ അറസ്റ്റു ചെയ്തത്.

പ്ലസ് മാക്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ സുന്ദരവാസനാണ് പിടിയിലായത്. കൊച്ചിയില്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 വരെ റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞവര്‍ഷം മൂന്നുമാസക്കാലയളവില്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് ബോധ്യപ്പെട്ടത്. പതിമൂവായിരത്തോളം പേരുടെ വിവരങ്ങള്‍ ചോര്‍ത്തി ആറുകോടിയിലധികം രൂപ തട്ടിച്ചതായാണ് കേസ്.

ഒന്നരവയസ്സുള്ള പെണ്‍കുഞ്ഞിന്റെയും ഏഴുവയസ്സുകാരന്റെയും ഒട്ടേറെ സ്ത്രീകളുടെയും പേരില്‍ മദ്യം വാങ്ങിയതായാണ് തെളിഞ്ഞത്. അനുവദിക്കപ്പെട്ട അളവിലുമധികം പലരും വാങ്ങിയത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് കസ്റ്റംസ് വിഭാഗം ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് അയച്ചതോടെയാണ് ക്രമക്കേടിന്റെ യഥാര്‍ഥ രൂപം പുറത്തുവന്നത്.

നോട്ടീസ് കിട്ടിയപ്പോള്‍ മാത്രമാണ് തങ്ങളുടെ പേരില്‍ മദ്യം വാങ്ങിയെന്ന വിവരം മിക്കവരും അറിഞ്ഞത്. തുടര്‍ന്ന്, കുട്ടികളുടെയും വനിതകളുടെയും പേരില്‍ ചിലരുടെ മതവിശ്വാസത്തെപ്പോലും വ്രണപ്പെടുത്തി മദ്യം വാങ്ങിയത് എങ്ങനെയെന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ പരാതികളും വന്നു.

ഇതിനിടെ, തിരുവനന്തപുരത്തെ ഡ്യൂട്ടിഫ്രീ ഷോപ്പ് അടയ്ക്കാന്‍ കസ്റ്റംസ് ഉത്തരവിട്ടു. കാലാകാലങ്ങളില്‍ കസ്റ്റംസിനുമുന്നില്‍ ഹാജരാക്കേണ്ട രേഖകള്‍ പലതും സ്ഥാപനത്തിന്റെ പക്കലുണ്ടായിരുന്നില്ല. കംപ്യൂട്ടര്‍ സംവിധാനം ആരോ ഹാക്ക് ചെയ്തതാണെന്ന വാദവും അവര്‍ ഉന്നയിച്ചു. ഇതൊക്കെ കളവാണെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടു.

വിശദമായ ചോദ്യംചെയ്യലിനായി കൊച്ചി കസ്റ്റംസ് കമ്മിഷണറേറ്റിലേക്ക് കഴിഞ്ഞദിവസമാണ് സുന്ദരവാസനെ വിളിച്ചുവരുത്തിയത്. ഹാജരാക്കിയ രേഖകള്‍ പലതും വ്യാജമാണെന്ന് കണ്ടെത്തി.

നികുതിയടയ്ക്കാതെ വ്യാജരേഖകളിലൂടെ സംഘടിപ്പിക്കുന്ന വിദേശമദ്യം കൂടിയ വിലയ്ക്ക് മറിച്ചുകൊടുക്കുകയായിരുന്നു പതിവ്. കസ്റ്റംസിന്റെ സമന്‍സുകളോട് സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടര്‍ പ്രതികരിച്ചിട്ടില്ല.ഷോപ്പിലെ ജീവനക്കാരില്‍ മിക്കവരും ക്രമക്കേട് നടന്നതായി സമ്മതിച്ചു.

നികുതിയടയ്ക്കാന്‍ വീഴ്ചവരുത്തിയ 104 വകുപ്പുപ്രകാരമാണ് അറസ്റ്റ്. വിദേശനാണയവിനിമയചട്ടം, കള്ളപ്പണം വെളുപ്പിക്കല്‍ നിയമം എന്നിവകൂടി ചേര്‍ക്കുമെന്നാണ് കസ്റ്റംസ് വിഭാഗം നല്‍കുന്ന സൂചന.

Related posts