അമ്മക്കരടിയെയും കരടിക്കുഞ്ഞുങ്ങളെയും നിഷ്ഠൂരമായി വധിച്ച അച്ഛനും മകനുമെതിരേ പ്രതിഷേധം ഇരമ്പുന്നു ! വീഡിയോയില്‍ കാണുന്നത് കൊടുംക്രൂരത; പ്രതിഷേധക്കാരില്‍ വേട്ടക്കാര്‍ വരെ…

അലാസ്‌ക: അനാവശ്യമായി വന്യമൃഗങ്ങളെ കൊല്ലുന്ന കാപാലികന്മാര്‍ പ്രകൃതിയോടു ചെയ്യുന്നത് പൊറുക്കാനാവാത്ത അപരാധമാണ്. അമ്മക്കരടിയെയും രണ്ടു കരടിക്കുഞ്ഞുങ്ങളെയും വിനോദത്തിനായി കൊന്നു തള്ളിയ അച്ഛനും മകനുമെതിരേ ലോകവ്യാപകമായി പ്രതിഷേധം അലയടിക്കുകയാണ്. യുഎസ് സംസ്ഥാനമായ അലാസ്‌കയിലെ പ്രിന്‍സ് വില്യം സൗണ്ടിലുള്ള എസ്‌തേര്‍ ദ്വീപിലാണ് ഈ ക്രൂരത അരങ്ങേറിയത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 14ന് നടന്ന സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ യുഎസിലെ ഹ്യുമെയ്ന്‍ സൊസൈറ്റി എന്ന സംഘടനയാണു പുറത്തുവിട്ടത്. ഈ മേഖലയില്‍ കരടികളെ കൊല്ലുന്നത് നിയമം മൂലം നിരോധിച്ചിട്ടുണ്ട്.

ആന്‍ഡ്രൂ റെന്നര്‍ (41), മകന്‍ ഒവന്‍ റെന്നര്‍ (18) എന്നിവരാണ് ഈ ക്രൂരകൃത്യം നടത്തിയത്. ദിവസങ്ങള്‍ക്കുശേഷം കുറ്റകൃത്യം മൂടിവയ്ക്കാന്‍ ഇവര്‍ വീണ്ടും സ്ഥലത്തെത്തുന്നതും വിഡിയോയില്‍ പതിഞ്ഞിട്ടുണ്ട്. വിഡിയോ പുറത്തുവന്നതിനെത്തുടര്‍ന്ന് വന്‍ പ്രതിഷേധമാണ് ഉയരുന്നത്. വേട്ടക്കാരുടെ കൂട്ടത്തില്‍നിന്നുപോലും എതിര്‍പ്പുയര്‍ന്നിരിക്കുകയാണ്. അലാസ്‌ക ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഫിഷ് ആന്‍ഡ് ഗെയിം, യുഎസ് ഫോറസ്റ്റ് സര്‍വീസും സംയുക്തമായി നടത്തുന്ന പ്രൊജക്ടിന്റെ ഭാഗമായാണു കരടികളെ വളര്‍ത്തിയത്. മനുഷ്യസാന്നിധ്യം വര്‍ധിക്കുമ്പോള്‍ കരടികള്‍ എങ്ങനെ അതിനോട് ഇണങ്ങിച്ചേരുമെന്നു പഠിക്കുകയാണു പദ്ധതിയുടെ ഉദ്ദേശം. ഇതിനാല്‍ത്തന്നെ കരടിയുടെ നീക്കങ്ങള്‍ കാമറയില്‍ ചിത്രീകരിച്ചിരുന്നു.

ഗുഹയുടെ സമീപമെത്തി മകനാണ് ആദ്യം അമ്മക്കരടിയെ വെടിവച്ചത്. പിന്നീടാണു കുഞ്ഞുങ്ങളെ കണ്ടെത്തിയത്. വെടിവച്ചിട്ട അമ്മക്കരടിയെ പുറത്തേക്കു തള്ളിക്കൊണ്ടുവരുമ്പോഴാണ് കഴുത്തിലെ സര്‍ക്കാര്‍ ടാഗ് കണ്ടത്. ഇതോടെ അച്ഛനും മകനും ഇതു പ്രശ്നമാകുമെന്ന് വ്യക്തമായി. രണ്ടു ദിവസത്തിനുശേഷം തിരിച്ചെത്തിയ ഇരുവരും കഴുത്തിലെ ടാഗ് അഴിച്ചെടുത്ത് കരടികളെ മറവു ചെയ്യാനുള്ള ശ്രമം ആരംഭിച്ചു. കുഞ്ഞുങ്ങളുടെ ജഡം ചെറിയ ബാഗുകളിലാക്കി സ്ഥലം കാലിയാക്കി.

എന്നാല്‍ വിഡിയോയില്‍നിന്ന് അധികൃതര്‍ക്കു കാര്യങ്ങള്‍ വ്യക്തമായതോടെ ഇക്കഴിഞ്ഞ ജനുവരിയില്‍ അച്ഛനെയും മകനെയും ശിക്ഷിച്ചു. അച്ഛന്‍ ആന്‍ഡ്രൂ റെന്നര്‍ക്ക് മൂന്നുമാസത്തെ ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. നിബന്ധനകള്‍ ലംഘിച്ചാല്‍ അധികമായി 2 മാസം കൂടി ശിക്ഷ അനുഭവിക്കണം. മകന്‍ ഒവന്‍ റെന്നര്‍ക്ക് 30 ദിവസത്തെ ശിക്ഷയാണ് വിധിച്ചത്. ലോകമെമ്പാടുമുള്ള പകൃതി സ്‌നേഹികള്‍ ഇതിനോടകം സംഭവം വലിയ ചര്‍ച്ചയാക്കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലെ പ്രകൃതിവാദ ഗ്രൂപ്പുകളിലും വലിയ രോഷമാണ് ഇവര്‍ക്കെതിരേ ഉയരുന്നത്.

Related posts