തൃശൂർ: ബംഗളൂരുവിൽ അതിക്രൂര മർദനത്തിനിരയായി കൊല്ലപ്പെട്ട സുനിത എന്ന മലയാളി യുവതിയുടെ മരണം വീണ്ടും ചർച്ചയാകുന്നു. മുൻ മന്ത്രി കെ.ബി.ഗണേഷ് കുമാറുമായി കൊലക്കേസ് പ്രതിക്ക് അടുത്ത ബന്ധമുണ്ടെന്ന് സുനിത നേരത്തെ വെളിപ്പെടുത്തിയിരുന്നു.
കാരണവർ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലാക്കപ്പെട്ട ഷെറിനെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയാണ് സുനിത ശ്രദ്ധ നേടുന്നത്. ഷെറിൻ ജയിലിലെ വിഐപി തടവുകാരിയാണെന്ന് സുനിത വെളിപ്പെടുത്തിയിരുന്നു.
ഷെറിന് ശിക്ഷാ ഇളവ് നൽകിയ തീരുമാനത്തിന് പിന്നാലെ ആയിരുന്നു സുനിത വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. മുൻ ജയിൽ ഡിഐജിയുമായും മന്ത്രിയായിരുന്ന കെബി ഗണേഷ് കുമാറുമായും ഷെറിനുണ്ടായിരുന്ന ബന്ധങ്ങളെ കുറിച്ചായിരുന്നു സുനിതയുടെ തുറന്നുപറച്ചിൽ.
2025 ഫെബ്രുവരി ഏഴിന് ആയിരുന്നു സുനിതയുടെ വെളിപ്പെടുത്തൽ. സുനിത വധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ടാണ് അട്ടക്കുളങ്ങര ജയിലിലെത്തിയത്. ഷെറിന് ജയിലിൽ അധിക സൗകര്യങ്ങൾ ലഭിച്ചിരുന്നതായും മേയ്ക്കപ്പ് സാധനങ്ങളും ഫോണും അനുവദിച്ചിരുന്നതായും സുനിത മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഇതുകൂടാതെ ഷെറിന്റെ ജയിൽ സുഖവാസത്തിനെതിരെ പരാതി നൽകിയതിൽ തനിക്ക് ഭീഷണി നേരിട്ടുവെന്നും സുനിത ആരോപിച്ചിരുന്നു. ഞായറാഴ്ച ആയിരുന്നു ബംഗളൂരുവിൽ ലൈംഗികാതിക്രമം തടയാൻ ശ്രമിക്കുന്നതിനിടെ സുനിതയ്ക്ക് ക്രൂര മർദനമേറ്റത്.
ശരീരമാസകലം പരിക്കേറ്റ സുനിത വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച ആയിരുന്നു അന്ത്യം. മലയാളി ദീപക് കൃഷ്ണനാണ് സുനിതയെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയത്.
