ഗുരുവായൂർ: ദേവസ്വത്തിന്റെ മുന്നൊരുക്കങ്ങൾ വിജയകരമായതോടെ വിവാഹ പാർട്ടിക്കാർക്ക് ബുദ്ധിമുട്ട് അനുഭവപ്പെടാതെ ക്ഷേത്ര സന്നിധിയിൽ ഇന്നലെ നടന്നത് 266 വിവാഹങ്ങൾ. മകരമാസത്തിലെ അവസാനത്തെ ഞായറാഴ്ചയായതിനാലാണ് വലിയ വിവാഹത്തിരക്ക് അനുഭവപ്പെട്ടത്ത്.
തിരക്ക് ഉണ്ടാകുമെന്നു മുൻകൂട്ടി മനസിലാക്കിയതോടെ ദേവസ്വം വിപുലമായ ക്രമീകരണം നടത്തി. നാലു വിവാഹ മണ്ഡപങ്ങൾക്കൊപ്പം ഒരു മണ്ഡപംകൂടി അധികമായി ഒരുക്കി.
പുലർച്ചെ 4.30ന് വിവാഹങ്ങൾ തുടങ്ങി. ഒരേസമയത്ത് അഞ്ചുവിവാഹങ്ങൾ വീതം നടന്നു. വിവാഹത്തിൽ പങ്കെടുക്കാൻ ഫോട്ടോഗ്രാഫർമാർ ഉൾപ്പെടെ 24 പേരെ മാത്രമാണ് മണ്ഡപത്തിനു സമീപത്തേക്ക് കടത്തിവിട്ടത്.
മേൽപുത്തൂർ ഓഡിറ്റോറിയത്തിന് തെക്കു ഭാഗത്തെ പന്തലിൽ വധൂവരന്മാരെയും ബന്ധുക്കളെയും പ്രവേശിപ്പിച്ചു. ഓരോ വിവാഹ പാർട്ടിക്കാർക്കും ടോക്കൺ നൽകി സമയക്രമം പാലിച്ചു. 12ഓടെ ഭൂരിപക്ഷം വിവാഹങ്ങളും കഴിഞ്ഞു.
വിവാഹം കഴിഞ്ഞവരെ തെക്കേനട വഴി കടത്തിവിട്ടു. പോലീസുകാരെ അധികമായി നിയോഗിച്ചിരുന്നു. ഔട്ടർ-ഇന്നർ റിംഗ് റോഡുകളിൽ വൺവേ സംവിധാനം ഏർപ്പെടുത്തി. ദേവസ്വം അധികൃതർ സെക്യൂരിറ്റി പോലീസ് എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു
