കൊച്ചി: കൊച്ചിയിൽ രണ്ടു മത്സ്യബന്ധന ബോട്ടുകളിൽനിന്നായി 1,500 കോടി രൂപയുടെ ഹെറോയിൻ പിടികൂടിയ സംഭവത്തിൽ മയക്കുമരുന്ന് എത്തിച്ചത് പാക്കിസ്ഥാനിൽനിന്ന്.
സംഭവത്തിൽ പിടിയിലായ പ്രതികളെ ഇന്ന് കോസ്റ്റൽ പോലീസിനു കൈമാറും. ഇതിനുശേഷമായിരിക്കും അറസ്റ്റു നടപടികൾ നടക്കുക.
സംഭവവുമായി ബന്ധപ്പെട്ട് 20 പേരെയാണ് കസ്റ്റഡിയിൽ എടുത്തത്. ഇതിൽ നാലു പേർ മലയാളികളാണെന്നാണ് സൂചന. കേസ് ഡിആർഐയും എൻഐഎയും അന്വേഷിക്കും.
റവന്യു ഇന്റലിജൻസ് വിഭാഗവും തീരസംരക്ഷണ സേനയും പുറംകടലിൽ നടത്തിയ പരിശോധനയിലാണ് രണ്ട് ഇന്ത്യൻ ബോട്ടുകളിൽനിന്നായി ഒരു കിലോഗ്രാം വീതം വരുന്ന 218 ഹെറോയിൻ പൊതികൾ പിടിച്ചെടുത്തത്.
ഇവയ്ക്ക് അന്തർദേശീയ മാർക്കറ്റിൽ 1,526 കോടി രൂപ വിലവരുമെന്ന് ഡിആർഐ വ്യക്തമാക്കി.ലക്ഷദ്വീപിനു സമീപം രണ്ടു ബോട്ടുകളിൽനിന്നാണ് ഹെറോയിൻ പിടികൂടിയത്.
ബോട്ടുകൾ കൊച്ചിയിലെ തീരസംരക്ഷണ സേനയുടെ ആസ്ഥാനത്തെത്തിച്ചാണ് തീരസംരക്ഷണ സേന ചോദ്യംചെയ്തത്. അഫ്ഗാനിസ്ഥാനിൽ ഉത്പാദിപ്പിച്ച ഹെറോയിൻ പാക്കിസ്ഥാനിൽനിന്നാണ് സംഘം എത്തിച്ചതെന്നാണ് സൂചന.
കപ്പലിൽ പുറംകടലിൽ എത്തിച്ചശേഷം ബോട്ടിലേക്ക് മാറ്റുകയായിരുന്നു. ഇത് വാങ്ങി മടങ്ങിയ സംഘത്തെയാണ് പിടികൂടിയതെന്നാണ് പ്രാഥമിക വിവരം.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഏഴ് മുതൽ ഓപ്പറേഷൻ ’ഖോജ്ബീൻ’ എന്ന പേരിൽ കോസ്റ്റ് ഗാർഡിന്റെ സുജിത് എന്ന ബോട്ടിൽ തെരച്ചിൽ നടത്തിവരികയായിരുന്നു.
വിവിധ സ്ഥലങ്ങളിൽ തുടർതെരച്ചിൽ നടക്കുകയാണെന്നു റവന്യു ഇന്റലിജൻസ് വ്യക്തമാക്കി.കഴിഞ്ഞ ഒരു മാസത്തിനിടെ ഡിആർഐ നടത്തുന്ന നാലാമത്തെ വലിയ മയക്കുമരുന്ന് വേട്ടയാണിത്.
കഴിഞ്ഞ ഒരുവർഷത്തിനിടെ ഡിആർഐ ഏകദേശം 3,800 കിലോഗ്രാം ഹെറോയിൻ പിടിച്ചെടുത്തതായാണ് കണക്ക്.