കണിയാപുരം: നമ്പ്യാർകുളത്ത് അടച്ചിട്ട വീട് കുത്തിപൊളിച്ചു 12 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കവർച്ച ചെയ്ത കേസിൽ പ്രതിയെ പിടികൂടാനാകാതെ പോലീസ്.
മോഷണം നടന്നു ഒരു മാസം കഴിഞ്ഞിട്ടും അന്വേഷണത്തിൽ കാര്യമായ തുമ്പൊന്നും ലഭിച്ചിട്ടില്ല. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും നടത്തിയ പരിശോധനയിൽ ലഭിച്ച സൂചനകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നതെങ്കിലും മംഗലപുരം പോലീസ് ഇരുട്ടിൽ തപ്പുന്നതല്ലാതെ യാതൊരുവിധ പുരോഗതിയും കേസിനുണ്ടായില്ല. പോലീസ് നായ മണം പിടിച്ചു പോയത് റെയിൽവേ ലൈൻ ഭാഗത്തേക്ക് ആയിരുന്നു.
പകൽ സമയം കറങ്ങി നടന്നു അടച്ചിട്ടിരിക്കുന്ന വീടുകൾ നിരീക്ഷിച്ച ശേഷം രാത്രി മോഷണം നടത്തുന്ന സ്ഥിരം മോഷ്ടാക്കളാകാം കൃത്യത്തിനു പിന്നിലെന്നു അനുമാനത്തിലാണ് അന്വേഷണം നടന്നത്. കണിയാപുരം നമ്പ്യാർകുളം സാഫല്യത്തിൽ മുഹമ്മദ് താഹിറിന്റെ വീട്ടിലായിരുന്നു കവർച്ച നടന്നത്. വീട്ടുകാർ സ്ഥത്തില്ലായിരുന്നു.
മടങ്ങി വന്നപ്പൊഴാണ് കവർച്ച നടന്നതായി കണ്ടത് തുടർന്ന് നടത്തിയ പരിശോധനയിൽ വീടിന്റെ പിൻവശത്തെ വാതിൽപൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്തു കയറിയതായി കണ്ടെത്തിയത്.
രണ്ടു കിടപ്പുമുറികളിലെ അലമാരയിലുണ്ടായിരുന്ന 12 പവനോളം സ്വർണവും 3000 രൂപയുമാണ് നഷ്ടമായത്.
