ബാങ്കുകളില്‍ വന്‍തോതില്‍ അസാധുനോട്ടുകള്‍ നിക്ഷേപിച്ചവര്‍ക്ക് പണികിട്ടും; ഇതിനോടകം 10000 പേര്‍ക്ക് ആദായനികുതി വകുപ്പ് നോട്ടീസയച്ചു; സ്വന്തം അക്കൗണ്ടിലല്ലാതെ പണംനിക്ഷേപിച്ചവര്‍ക്കും കിട്ടും എട്ടിന്റെ പണി…

മുംബൈ: 2016ലെ ചരിത്രപരമായ നോട്ട് നിരോധനത്തിനു പിന്നാലെ വിവിധ ബാങ്കുകളില്‍ വന്‍ തോതില്‍ അസാധു നോട്ട് നിക്ഷേപം നടത്തിയ പതിനായിരത്തോളം ആളുകള്‍ക്ക് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. അസാധു നോട്ടുകള്‍ നിക്ഷേപിച്ചവരെ സൂക്ഷ്മനിരീക്ഷണം നടത്തിയ ശേഷമാണ് പ്രാഥമിക ഘട്ടമെന്ന നിലയില്‍ ബെനാമി നിയമ പ്രകാരം നോട്ടീസ് അയച്ചത്. നിക്ഷേപിച്ച പണത്തിന്റെ സ്രോതസ് വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്കു നോട്ടീസ് ലഭിക്കുമെന്നാണ് സൂചന.

പണം നിക്ഷേപിച്ചവരുടെ വിവരങ്ങള്‍ ആദായ നികുതി വകുപ്പിനു പുറമെ മറ്റു വകുപ്പുകള്‍ക്കും അന്വേഷണങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണെന്നും ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടി. വന്‍ നിക്ഷേപങ്ങള്‍ നടത്തിയവരിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളതെങ്കിലും നികുതി വെട്ടിച്ചവരെല്ലാം കുടുങ്ങുമെന്നാണ് സൂചന. ബിഗ് ഡാറ്റ അനാലിസിസ് ഉപയോഗിച്ചാണ് വെട്ടിപ്പു കണ്ടെത്തുന്നത്. ഫോണ്‍ സംഭാഷണങ്ങളുടെ റെക്കോര്‍ഡുകള്‍, ക്രെഡിറ്റ് കാര്‍ഡ്, പാന്‍ കാര്‍ഡ് വിവരങ്ങള്‍, നികുതി അടച്ചതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്നിവയ്ക്കു പുറമെ സമൂഹമാധ്യമങ്ങളില്‍ നിന്നുള്ള ഡാറ്റയും വിശകലനം ചെയ്താണ് അന്തിമ നിരീക്ഷണത്തിലെത്തുന്നത്.

കണക്കില്‍പ്പെടാത്ത പണം നിക്ഷേപിച്ചവര്‍ക്കും വരുമാനത്തിനു ചേരാത്ത നിക്ഷേപം നടത്തിയവര്‍ക്കുമാണ് പ്രാരംഭ ഘട്ടത്തില്‍ നോട്ടീസ് അയച്ചിട്ടുള്ളത്. ബെനാമി ഇടപാട് തടയല്‍ നിയമം കര്‍ശനമാണെന്നും ലംഘിക്കുന്നവര്‍ക്ക് തടവുശിക്ഷ വരെ ലഭിക്കാനിടയുണ്ടെന്നും വിദഗ്ധര്‍ പറയുന്നു. സ്വന്തം അക്കൗണ്ടിലല്ലാതെ പണം നിക്ഷേപിച്ച നിരവധി കേസുകളുണ്ട്. നോട്ടീസ് ലഭിക്കുന്നതോടെ അക്കൗണ്ട് ഉടമയും പണം നിക്ഷേപിച്ച വ്യക്തിയും ബെനാമി നിയമ പ്രകാരം അന്വേഷണത്തിനു വിധേയരാകും.

നികുതി വെട്ടിച്ചതായി കരുതുന്നവര്‍ക്ക് ആദായ നികുതി വകുപ്പ് നേരത്തെ നോട്ടീസ് അയച്ചിരുന്നു. സമ്പന്നരുടെ ഡ്രൈവര്‍മാര്‍, വസ്തുക്കള്‍ വാങ്ങാനിടയുള്ളവരുടെ ഭാര്യമാരും ബന്ധുക്കളും തുടങ്ങി ബെനാമി വസ്തുക്കള്‍ കൈവശം വച്ചവര്‍ക്കാണ് മിക്ക കേസുകളിലും നോട്ടിസ് അയച്ചിട്ടുള്ളത്. സംശയത്തിന്റെ നിഴലിലുള്ള പല പണമിടപാടുകളും ആദായ നികുതി വകുപ്പിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ നോട്ടുനിരോധനം മൂലം കഴിഞ്ഞിട്ടുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. പണം നിക്ഷേപം സംബന്ധിച്ച മുന്‍കാല ഡാറ്റയുമായി താരതമ്യം ചെയ്താണ് തട്ടിപ്പു കണ്ടെത്തുന്നത്. എന്തായാലും നിരവധി തലകള്‍ ഉരുളുമെന്നുറപ്പിച്ചാണ്.

Related posts