കളിച്ച് ജയിച്ചാണ് പ്രതികാരം ചെയ്യേണ്ടതെന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍! കാര്‍ഗില്‍ യുദ്ധ സമയത്തും ഇന്ത്യ പാക്കിസ്ഥാനോട് കളിച്ച് ജയിച്ചിട്ടുണ്ടെന്ന് ശശി തരൂര്‍; പാക്കിസ്ഥാനുമായി ലോകകപ്പില്‍ കളിക്കുകയും അവരെ തോല്‍പ്പിക്കുകയുമാണ് വേണ്ടതെന്ന ആവശ്യം ശക്തമാവുന്നു

വരുന്ന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ പാകിസ്ഥാനുമായി കളിക്കണമെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ലോകകപ്പില്‍ ഇന്ത്യ എല്ലായ്‌പ്പോഴും പാകിസ്ഥാനെ തോല്‍പ്പിക്കാറുണ്ടെന്നും ഒരിക്കല്‍ കൂടി പരാജയപ്പെടുത്താനുള്ള സമയമാണിതെന്നും സച്ചിന്‍ പറഞ്ഞു.

ലോകകപ്പ് മത്സരത്തിനിടെ കളി ഉപേക്ഷിച്ച് രണ്ട് പോയന്റ് ഇന്ത്യ പാക്കിസ്ഥാന് നല്‍കുന്നതിനോട് എതിര്‍പ്പുണ്ടെന്നും സച്ചിന്‍ പറഞ്ഞു. ഇത് തന്റെ മാത്രം അഭിപ്രായമാണെന്നും രാജ്യം ഏത് തീരുമാനം എടുത്താലും പിന്തുണയ്ക്കുമെന്നും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ പറഞ്ഞു.

നേരത്തെ പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ലോകകപ്പ് ക്രിക്കറ്റില്‍ പാകിസ്ഥാനുമായുള്ള മത്സരം ഇന്ത്യ ഉപേക്ഷിക്കണമെന്ന് ഹര്‍ഭജന്‍ സിംഗ് പറഞ്ഞിരുന്നു ഈ മത്സരം ഇല്ലാതെ തന്നെ ലോകകപ്പില്‍ മുന്നോട്ട് പോകാന്‍ ശക്തിയുള്ള ടീമാണ് ഇന്ത്യയെന്നും ഹര്‍ഭജന്‍ പറഞ്ഞിരുന്നു

ജൂണ്‍ 16ന് മാഞ്ചസ്റ്ററിലാണ് ഇന്ത്യാ-പാകിസ്ഥാന്‍ മത്സരം നടക്കേണ്ടത്. മേയ് അവസാനം ഇംഗ്ലണ്ടില്‍ ആരംഭിക്കുന്ന ഏകദിന ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യ കളിക്കരുതെന്ന ആവശ്യവുമായി ആരാധകരും രംഗത്തെത്തിയിരുന്നു. ആരാധകര്‍ക്കു പുറമെ മുംബൈയിലെ ക്രിക്കറ്റ് ക്ലബ്ബ് ഓഫ് ഇന്ത്യയും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വരാനിരിക്കുന്ന ലോകകപ്പില്‍ പാകിസ്ഥാനുമായുള്ള മത്സരം ഒഴിവാക്കുന്നതിനെതിരെ ശശി തരൂര്‍ എം.പിയും രംഗത്തെത്തിയിരുന്നു. 1999ല്‍ കാര്‍ഗില്‍ യുദ്ധം മൂര്‍ദ്ധന്യത്തില്‍ നിന്നപ്പോഴും ഇന്ത്യ പാകിസ്ഥാനോട് ലോകകപ്പ് കളിച്ച് ജയിച്ചിട്ടുണ്ടെന്നും കളിയ്ക്കാതെ പിന്‍വാങ്ങുന്നത് കീഴടങ്ങലിനേക്കാള്‍ മോശമാണെന്നും തരൂര്‍ ട്വീറ്റ് ചെയ്തു.

‘1999ല്‍ കാര്‍ഗില്‍ യുദ്ധം രൂക്ഷമായ സമയത്ത് ഇന്ത്യ പാകിസ്ഥാനോട് ലോകകപ്പ് കളിക്കുകയും ജയിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തവണ കളിക്കാതെ പിഴയൊടുക്കുന്നത് രണ്ട് പോയന്റ് നഷ്ടപ്പെടുത്തുമെന്ന് മാത്രമല്ല പോരാടാതെ തോല്‍ക്കുന്നത് കീഴടങ്ങലിനേക്കാള്‍ മോശമാവും.’ തരൂര്‍ ട്വീറ്റ് ചെയ്തു.

ഔദ്യോഗിക ദുഖാചരണം പോലും പ്രഖ്യാപിക്കാത്ത സര്‍ക്കാര്‍ മൂന്നു മാസം കഴിഞ്ഞുള്ള കളി റദ്ദാക്കാന്‍ നോക്കുകയാണെന്നും 40 പേരുടെ ജീവനെടുത്ത സംഭവത്തില്‍ ഇതാണോ സര്‍ക്കാരിന്റെ പ്രതികരണമെന്നും തരൂര്‍ ചോദിച്ചു. പ്രകടന രാഷ്ട്രീയമല്ല ശക്തമായ നടപടിയാണ് വേണ്ടതെന്നും അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു

പാകിസ്ഥാനുമായി കളിക്കണോയെന്ന കാര്യത്തില്‍ സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ് അന്തിമ തീരുമാനമെടുക്കാനിരിക്കെയാണ് തരൂരിന്റെ പ്രതികരണം.

Related posts