ആഴക്കടലില്‍ അപകടത്തില്‍പ്പെട്ടുപോയ മത്സ്യത്തൊഴിലാളി. പ്രാണരക്ഷാര്‍ഥം കേഴുന്ന ഇയാള്‍ക്കു മുകളില്‍, അറിയിപ്പ് കിട്ടിയത് അനുസരിച്ച് ഇന്ത്യന്‍ നാവികസേനയുടെ ചേതക് ഹെലികോപ്ടര്‍ വട്ടമിട്ടു പറന്നു. നിമിഷങ്ങള്‍ക്കകം ചേതകിന്റെ പൈലറ്റ് ലഫ്. കമാന്‍ഡര്‍ ഹെലി കോപ്ടര്‍ നിയന്ത്രിച്ച് നിര്‍ത്തി. വടത്തില്‍ (വിന്ച്ച്) തൂങ്ങി താഴേക്ക് ഇറങ്ങുന്ന ഡൈവര്‍. ആ വടത്തില്‍ (വിന്ച്ച്) പിടിച്ച് മത്സ്യത്തൊഴിലാളിയെ സുരക്ഷിതമായി മുകളിലെത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി അയാളുമായി ഹെലികോപ്ടര്‍ പറന്നുയര്‍ന്നു.
ഇന്ത്യന്‍ ഓഷ്യന്‍ ഷിപ്പ് (ഐഒഎസ്) സാഗര്‍’ പദ്ധതിയുടെ രണ്ടാം പതിപ്പിന്റെ ഭാഗമായാണ് നാവികര്‍ അറബിക്കടലില്‍ എയര്‍ ക്രൂ ഡൈവിംഗ് നടത്തിയത്. അറബിക്കടലില്‍ 5.35 നോട്ടിക്കല്‍ മൈല്‍ അകലെ നടത്തിയ അഭ്യാസ പ്രകടനങ്ങള്‍ നാവികസേനയുടെ കടലിലെ രക്ഷാ പ്രവര്‍ത്തനത്തിന്റെ കരുത്തു തെളിയിക്കുന്നതായിരുന്നു.
കൊച്ചിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം നാവികസേനയുടെ ഐഎന്‍എസ് സുനയനയില്‍ രാവിലെ ഒമ്പതരയോടെ നേവല്‍ ജെട്ടിയില്‍ നിന്ന് കടലിലേക്ക് പുറപ്പെടുമ്പോള്‍ ഇത്രയധികം വിസ്മയം നാവികസേന ഒരുക്കിവച്ചിട്ടുണ്ടെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. അക്ഷരാര്‍ഥത്തില്‍ കാഴ്ചക്കാരനെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നതു തന്നെയായിരുന്നു ഇന്ത്യന്‍ നേവിയുടെ എയര്‍ ക്രൂ ഡൈവിംഗ്. ഹെലികോപ്റ്ററില്‍ കടലില്‍ നടത്തുന്ന രക്ഷാപ്രവര്‍ത്തനമാണിത്. ഇന്ത്യന്‍ നേവിയുടെ ചേതക് ഹെലികോപ്റ്ററാണ് പ്രകടനത്തില്‍ പങ്കെടുത്തത്.
ഹെലികോപ്റ്ററില്‍ നിന്ന് റോപ്പ് മാര്‍ഗം കടലിലേക്ക് ചാടിയിറങ്ങി രക്ഷിക്കുന്നതിന്റെ ഡെമോയാണ് നാവികര്‍ കാഴ്ചവച്ചത്. മികച്ച നീന്തല്‍, ഡൈവിംഗ് പരിചയം, അസാമാന്യമായ ധൈര്യം, ശാരീരിക ശേഷി, വേഗത്തില്‍ തീരുമാനമെടുക്കാനുള്ള കഴിവ്, പ്രതികൂല കാലാവസ്ഥയിലും പ്രവര്‍ത്തിക്കാനുള്ള ശേഷി ഇവയെല്ലാം കടലില്‍ ജീവന് രക്ഷിക്കുന്ന ഓരോ നാവികനെയും വ്യത്യസ്തനാക്കുന്നു.
തിരമാലകളെ പിന്നിലാക്കി ഐഎന്‍എസ് സുനയനയുടെ ക്യാപ്ടന് സിദ്ധാര്‍ഥ് ചൗധരി സുഗമമായ യാത്രയൊരുക്കിയപ്പോള് നീലയും പച്ചയുമായി നിറം മാറുന്ന കടലില്‍ ചെറുവള്ളങ്ങളും ബോട്ടുകളും പലയിടങ്ങളിലായി മീന്‍പിടിക്കുന്നതു കാണാമായിരുന്നു. ചെറുബോട്ടുകള്‍ കണ്ടതോടെ കപ്പലില്‍ നിന്ന് ശബ്ദസന്ദേശമെത്തി. ഉടന്‍ തന്നെ കപ്പലിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുള്ള തോക്കുകള്‍ക്ക് അടുത്തേക്ക് നാവികരെത്തി. മറ്റ് അപകടങ്ങളൊന്നും ഇല്ലെന്ന് ഉറപ്പുവരുത്തിയാണ് കപ്പല്‍ മുന്നോട്ട് നീങ്ങിത്തുടങ്ങിയത്.
മികവ് തെളിയിച്ച് നാവികരുടെ ജാക്ക് സ്റ്റേ
അത്യാവശ്യഘട്ടങ്ങളില്‍ ഒരു കപ്പലില്‍ നിന്ന് മറ്റൊരു കപ്പലിലേക്ക് ആളുകളെയോ ആയുധങ്ങളോ സാധനങ്ങളോ കൈമാറുന്ന രീതിയാണു ജാക്ക് സ്റ്റേ. ഐഎന്‍എസ് സുനയന മുന്നോട്ട് നീങ്ങുന്നതിനിടെ ഏറെ വൈകാതെ തന്നെ ഇടതുവശത്തായി ഐഎന്‍എസ് തീറുമെത്തി. മലയാളിയായ ടിജോ ആയിരുന്നു ഐഎന്‍എസ് തീറിന്റെ ക്യാപ്ടന്.
സമാന്തരമായി നീങ്ങുന്ന കപ്പലുകള്‍ക്കിടയിലെ ദൂരം 15 മീറ്റര്‍ മാത്രം. മോക്ക് ഡ്രില്ലിന്റെ ഭാഗമായി ആദ്യം സാധനങ്ങളാണ് കൈമാറിയത്. ഇതിനു മുന്നോടിയായി ഐഎന്‍എസ് തീറില്‍ നിന്ന് ഐഎന്‍എസ് സുനയനയിലേക്ക് വെടിയുതിര്‍ത്ത ശേഷം കയര്‍ എറിഞ്ഞു കൊടുത്തു.
കയറുകള്‍ പരസ്പരം ബന്ധിപ്പിച്ച ശേഷം ഭാരക്കട്ടകള്‍ കൊണ്ട് ബലപരിശോധന നടത്തി തീറില്‍ നിന്ന് കയര്‍മാര്‍ഗം സുനയനയിലേക്ക് സാധനങ്ങള്‍ കൈമാറി. തുടര്‍ന്ന് സുനയനയില്‍ നിന്ന് പരിക്കേറ്റ ആളെ തീറിലെത്തിക്കുന്നതിന്റെ ഡെമോയും നാവികര്‍ കാഴ്ചവച്ചു.
സുനയനയില്‍ നിന്ന് ക്രെയിന്‍ ഉപയോഗിച്ച് കടലില്‍ ഇറക്കിയ ചെറു ബോട്ടില്‍ കയറ്റി അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കുന്നതിന്റെയും ശത്രുക്കളെ വെടിയുതിര്‍ത്ത് വീഴ്ത്തുന്നതിന്റെയുമൊക്കെ പ്രകടനങ്ങള്‍ നെഞ്ചിടിപ്പോടെയെ നോക്കിനില്ക്കാന് കഴിയൂ. ദക്ഷിണ നാവിക സേനാ വക്താവ്
അതുല്‍ പിള്ളയുടെ നേതൃത്വത്തിലായിരുന്നു പരിപാടികള്‍ സംയോജിപ്പിച്ചത്.
ഐഒഎസ് സാഗര്‍ പദ്ധതി
ഇന്ത്യന്‍ സമുദ്രമേഖലയിലെ രാജ്യങ്ങളുമായുള്ള സമുദ്ര പങ്കാളിത്തം ശക്തമാക്കാന്‍ നാവികസേന ആവിഷ്കരിച്ച ഇന്ത്യന്‍ ഓഷ്യന്‍ ഷിപ്പ് (ഐഒഎസ്) സാഗര്‍ പദ്ധതിയുടെ രണ്ടാം പതിപ്പിനാണ് കൊച്ചിയില്‍ തുടക്കമായത്. ഐഒഎ സ് (ഇന്ത്യന്‍ ഓഷ്യന്‍ ഷിപ്പ്) സാഗര്‍ എന്ന് പേരിട്ട ഇന്ത്യന്‍ നാവികസേനയുടെ പടക്കപ്പലായ ഐഎന്‍എസ് സുനയനയില്‍ തന്നെയാണ് ഇതിന്റെ പരിശീലനം. ഇന്ത്യന്‍ മ ഹാസമുദ്ര മേഖലയിലെ 16 അംഗരാജ്യങ്ങളിലെ നാവികരാണ് സംയുക്ത പരിശീലനത്തില്‍ പങ്കെടുക്കുന്നത്.
മേഖലയിലെ സമുദ്രസുരക്ഷ ഉറപ്പാക്കാനും പൊതുവായ വെല്ലുവിളികള്‍ ഫലപ്രദമായി നേരിടാനുമുള്ള ഊര്‍ജിത പരിശീലനമാണു ഐഒഎസ് സാഗറിന്റെ പ്രത്യേകത. കൊച്ചിയിലെ പരിശീലനങ്ങൾക്കുശേഷം അടുത്ത ആഴ്ച കപ്പല്‍ മുംബൈയിലേക്ക് പോകും. തുടര്‍ന്ന് ഒരു മാസത്തോളം ഇന്ത്യയുടെ സൗഹൃദ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള നാവികര്‍ ഇന്ത്യന്‍ നാവിസേന അംഗങ്ങള്‍ക്കൊപ്പം കപ്പലില്‍ കടല്‍ ദൗത്യങ്ങളില്‍ ഏര്‍പ്പെടും. യാത്രയ്ക്കിടെ വിവിധ രാജ്യങ്ങളിലെ തുറമുഖങ്ങള്‍ സന്ദര്‍ശിക്കുന്ന കപ്പല്‍ സമുദ്ര ഏജന്‍സികളുമായി ആശയവിനിമയം നടത്തുകയും മികച്ച പ്രവര്‍ത്തന രീതികള്‍ പങ്കുവയ്ക്കുകയും ചെയ്യും.
ഇക്കുറി തെക്കു കിഴക്കന്‍ രാജ്യങ്ങളിലേക്കാണു ഐഒഎസ് സാഗറിന്റെ ഭാഗമായുള്ള യാത്ര.കേന്ദ്ര സര്‍ക്കാരിന്റെ സാഗര്‍(സെക്യൂരിറ്റി ആന്‍ഡ് ഗ്രോത് ഫോര്‍ ഓള് ഇന്‍ ദ് റീജന്‍), മഹാസാഗര്‍ (മ്യൂച്ചല്‍ ആന്‍ഡ് ഹോളിസ്റ്റിക് അഡ്വാന്‍സ്മെന്റ് ഫോര്‍ സെക്യൂരിറ്റി എക്രോസ് ദ് റീജന്‍സ്) ലക്ഷ്യങ്ങള്‍ക്കു കൂടി ഊന്നല്‍ നല്‍കിയാണു ഐഒഎസ് സാഗര്‍ പദ്ധതി.
സീമാ മോഹൻലാൽ
