കണ്ണൂർ: ഗണേശ് കുമാറിന്റെ കാര്യത്തിൽ പരാതി കൊടുക്കലും പരാതി പിൻവലിക്കലും ഒരുമിച്ചായിരുന്നുവെന്നും അതിനാൽ ഇടപെടേണ്ടി വന്നിട്ടില്ലെന്നും സിപിഎം കേന്ദ്രകമ്മിറ്റിയംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ അധ്യക്ഷയുമായ പി.കെ. ശ്രീമതി. ആന്തൂർ വിഷയത്തിലും നവീൻ ബാബു വിഷയത്തിലും പാർട്ടി കാണിച്ചത് തുല്യനീതിയാണെന്നും അധികാരത്തിൽ വന്നതിനുശേഷം വനിതാ മുഖ്യമന്ത്രിയെക്കുറിച്ച് തീരുമാനിക്കുമെന്നും പി.കെ. ശ്രീമതി ദീപികയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.
? കണ്ണൂരിൽ സിപിഎമ്മിന്റെ ശക്തി കേന്ദ്രങ്ങളായ പയ്യന്നൂരിലും തളിപ്പറമ്പിലും സിപിഎമ്മിന്റെ മുൻ നേതാക്കൾ തന്നെയാണ് യുഡിഎഫിന്റെ സ്ഥാനാർഥികളായി മത്സരിക്കുന്നത്. സിപിഎം കോട്ടകളിൽ വിള്ളൽ വീഴ്ത്തുമോ
എൽഡിഎഫിന്റെ ശക്തികേന്ദ്രങ്ങളാണ് പയ്യന്നൂരും തളിപ്പറമ്പും. എൽഡിഎഫിന്റെ സ്ഥാനാർഥികളെ വിജയിപ്പിച്ച പാരമ്പര്യമാണ് ഈ മണ്ഡലങ്ങൾക്കുള്ളത്. ഇത്തവണയും ഇവിടെ വിജയം ആവർത്തിക്കും. കഴിഞ്ഞ തവണത്തെക്കാൾ ഭൂരിപക്ഷം വർധിക്കും. നിലവിൽ സിപിഎമ്മിനെ തകർക്കാനുള്ള ആസൂത്രിത ശ്രമമാണ് പയ്യന്നൂരിലും തളിപ്പറമ്പിലും നടക്കുന്നതെന്ന് പ്രവർത്തകർ തിരിച്ചറിഞ്ഞു കഴിഞ്ഞു. അതിനാൽ, അവർ ഒറ്റക്കെട്ടാണ്. പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണന്റെയും തളിപ്പറമ്പിൽ ടി.കെ. ഗോവിന്ദന്റെയും സ്ഥാനാർഥിത്വം സിപിഎം ഇതുവരെ ഗൗരവമായിട്ട് കണ്ടിട്ടില്ല.
? ആന്തൂർ സാജന്റെ വിഷയത്തിലും പി.കെ. ശ്യാമളയുടെ കാര്യത്തിലും എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പി.പി. ദിവ്യയുടെ പേരിലും എടുത്ത നടപടികൾക്ക് രണ്ട് നീതിയാണോ
രണ്ടു പ്രശ്നങ്ങളും എത്രയോ മുമ്പ് നടന്നതാണ്. ആന്തൂർ വിഷയം നടന്നിട്ട് വർഷങ്ങളായി. രണ്ടുകൊല്ലം മുമ്പാണ് പി.പി. ദിവ്യയുടെ പ്രശ്നങ്ങൾ ഉണ്ടായത്. തെരഞ്ഞെടുപ്പ് സമയത്ത് ഈ രണ്ടുവിഷയങ്ങളും ഉയർത്തിക്കാട്ടി വിവാദമുണ്ടാക്കാനാണ് ചിലർ ശ്രമിക്കുന്നത്. ഈ വിഷയങ്ങൾ പാർട്ടി പണ്ടേ ഗൗരവമായി ചർച്ച ചെയ്തതും യുക്തിപൂർവം നടപടി കൈക്കൊണ്ടതുമാണ്. അത് പ്രവർത്തകർക്കറിയാം. ഈ വിഷയങ്ങൾ തെരഞ്ഞെടുപ്പിൽ ഉയർത്തിക്കാട്ടി കൊണ്ടുവരാനുള്ള എതിരാളികളുടെ ശ്രമം വിഫലമാകുകയേയുള്ളൂ.
? തെരഞ്ഞെടുപ്പിൽ സിപിഎം ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ വനിതകൾക്ക് പ്രാധാന്യം നല്കുന്നില്ലേ
തെരഞ്ഞെടുപ്പിൽ വനിതകളുടെ പ്രാതിനിധ്യം ഏറെ ഇല്ലെന്ന കാര്യം ശരിയാണ്. 140 മണ്ഡലങ്ങളിൽ 10 ശതമാനം പോലും സീറ്റ് വനിതകൾക്ക് ലഭിക്കുന്നില്ല. ഉറപ്പുള്ള സീറ്റുകളിലല്ല പല രാഷ്ട്രീയ പർട്ടികളും വനിതകളെ മത്സരിപ്പിക്കുന്നത്. എന്നാൽ, കോൺഗ്രസിനേക്കാളും ലീഗിനേക്കാളും വനിതകൾക്ക് പ്രാധാന്യം നല്കുന്ന പാർട്ടിയാണ് സിപിഎം. തദ്ദേശസ്ഥാപനങ്ങളിൽ ഉൾപ്പെടെ വനിതകൾക്ക് മത്സരിക്കാൻ പ്രാധാന്യം കൊടുക്കുന്നുണ്ട്. എന്നാൽ, നിയമസഭയിലും ലോക്സഭയിലും സീറ്റുകളുടെ എണ്ണം വർധിപ്പിക്കുന്നില്ലയെന്നത് യാഥാർഥ്യമാണ്. എൽഡിഎഫിൽ കൊടുക്കുന്ന പ്രധാന്യം പ്രതിപക്ഷത്ത് വനിതകൾക്ക് കൊടുക്കുന്നില്ല.
? ഇടതുപക്ഷം സ്ത്രീപപക്ഷമായിരുന്നോ കഴിഞ്ഞ 10 വർഷം. മൂന്നാം ഭരണം വന്നാൽ വനിതാ മുഖ്യമന്ത്രിയുണ്ടാകുമോ
കഴിഞ്ഞ 10 വർഷമായി സ്ത്രീപക്ഷം ചേർന്നാണ് സർക്കാർ പല പദ്ധതികളും നടപ്പിലാക്കിയത്. വനിതകൾക്ക് പലവിധത്തിലുള്ള ആനുകൂല്യങ്ങൾ നടപ്പിലാക്കി. സ്ത്രീകൾക്ക് ജീവിതമാർഗം കണ്ടെത്താനുള്ള ഒരു വഴി സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായി. എൽഡിഎഫ് സർക്കാർ വരികയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. മൂന്നാം തവണയും എൽഡിഎഫ് അധികാരത്തിൽ വരും. അധികാരത്തിൽ വന്നതിനുശേഷം വനിതാ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിക്കാം.
? അതിജീവിതകളോടൊപ്പം നിൽക്കുമ്പോഴും ഗണേശ് കുമാറിന്റെ വിഷയത്തിൽ വീഴ്ച പറ്റിയോ
ഗണേശ് കുമാറിന്റെ കാര്യത്തിൽ പരാതി കൊടുക്കലും പരാതി പിൻവലിക്കലും ഒരുമിച്ചായിരുന്നു. അതിനാൽ, ഇടപെടേണ്ടി വന്നിട്ടില്ല. പരാതി കൊടുത്തിട്ട് പിൻവലിച്ചാൽ എങ്ങനെ ഇടപെടാൻ പറ്റും. പ്രതികരിക്കാനുള്ള ഒരു സമയം പോലും ലഭിച്ചില്ല. ഭരണ-പ്രതിപക്ഷ ഭേദമെന്യേ ഇത്തരം വിഷയങ്ങളിൽ ഞാൻ പ്രതികരിക്കാറുണ്ട്. ഇത്തരം സംഭവങ്ങളുണ്ടായാൽ മുഖം നോക്കാതെ നടപടിയെടുക്കണമെന്നാണ് മഹിളാ അസോസിയേഷൻ നേതാക്കളായ ഞങ്ങൾക്കുള്ളത്.
? വനിതാ നേതാക്കൾക്കെതിരേയുള്ള സൈബർ ആക്രമണം
രാഷ്ട്രീയരംഗത്തേക്ക് എത്തുന്ന വനിതകൾക്കെതിരേ രൂക്ഷമായ സൈബർ ആക്രമണമാണ് നടക്കുന്നത്. പ്രത്യേകിച്ച് ഇടതുപക്ഷത്ത് പ്രവർത്തിക്കുന്ന വനിതകൾക്ക്. ആര്യ രാജേന്ദ്രൻ, ചിന്ത ജെറോം, യു. പ്രതിഭ എംഎൽഎ എന്നിവരെ ബീഭത്സമായ രീതിയിലാണ് ആക്രമിക്കുന്നത്. രാഷ്ട്രീയ എതിരാളികളാണ് ഇത്തരം ആക്രമണങ്ങൾ നടത്തുന്നത്. വനിതാ നേതാക്കളെ മാനസികമായി തളർത്താൻ ശ്രമിക്കുകയാണ് വലതുപക്ഷ രാഷ്ട്രീയക്കാർ ചെയ്യുന്നത്.
റെനീഷ് മാത്യു
