ആവശ്യമില്ലാതെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടിയുമെടുക്കും! എന്റെ മകള്‍ ഇത്ര ക്രൂരമായി കൊല്ലപ്പെട്ടിട്ടും എന്തിനാണ് ഇങ്ങനെ ആക്രമിക്കുന്നതെന്ന് അറിയില്ല; ജിഷയുടെ അമ്മ രാജേശ്വരി പറയുന്നതിങ്ങനെ

കേരള മനസാക്ഷിയെ ഞെട്ടിച്ചുകൊണ്ടാണ് പെരുമ്പാവൂരില്‍ ജിഷ എന്ന പെണ്‍കുട്ടി ക്രൂരമാനഭംഗത്തിനിരയായി കൊല്ലപ്പെട്ടത്. ജിഷ കൊല്ലപ്പെട്ടതിനുശേഷം ജിഷയുടെ അമ്മയ്ക്കും സഹോദരിക്കും വിവിധയിടങ്ങളില്‍ നിന്ന് ധനസഹായവും ലഭിച്ചിരുന്നു.

ആ പണമെല്ലാം ഉപയോഗിച്ച് ജിഷയുടെ അമ്മയും സഹോദരിയും ആഢംബരജീവിതം നയിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ അടുത്ത ദിവസങ്ങളില്‍ ബ്യൂട്ടി പാര്‍ലറില്‍ പോയി ഒരുങ്ങുന്നതും ഹെയര്‍സ്റ്റൈയില്‍ ചെയ്യുന്നതുമായ ചില ചിത്രങ്ങള്‍ രാജേശ്വരിയുടേതായി പുറത്തു വന്നിരുന്നു.

മകള്‍ മരിച്ചിട്ടും രാജേശ്വരിയുടെ ധൂര്‍ത്തിന് അവസാനമാകുന്നില്ലെന്ന രീതിയിലായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ സര്‍ക്കാര്‍ പണിതു നല്‍കിയ മുടക്കുഴ പഞ്ചായത്തിലെ അകനാട് തൃക്കേപ്പാറയിലെ വീട്ടില്‍ നിന്ന് കഴിഞ്ഞ 40 ദിവസത്തിലേറെയായി വിട്ടു നില്‍ക്കുന്ന താന്‍ കളമശ്ശേരി മെഡിക്കല്‍ കോളജിലെ മെഡിസിന്‍ വാര്‍ഡില്‍ ചികിത്സയിലായിരുന്നു എന്നാണ് വാര്‍ത്തകളോട് പ്രതികരിച്ചുകൊണ്ട് രാജേശ്വരി പറയുന്നത്. ഒരു മാധ്യമത്തോട് ഇതേക്കുറിച്ച് പ്രതികരിക്കവേയാണ് രാജേശ്വരി ഇക്കാര്യങ്ങള്‍ പറഞ്ഞത്. രാജേശ്വരിയുടെ വാക്കുകള്‍ ഇങ്ങനെ…

കോടീശ്വരി..രാജേശ്വരി എന്നാണ് ഇപ്പോള്‍ കാണുന്നവരൊക്കെ പറയുന്നത്. ബ്യൂട്ടി പാര്‍ലറില്‍ പോയെന്നും കറങ്ങി നടക്കുന്നെന്നും ഒക്കെ പറയുന്നു. അങ്ങനെയാണ് ചിത്രങ്ങളും പുറത്തുവന്നത്. അതെല്ലാം പുറത്തുവിടുന്നവര്‍ക്കെതിരെ പരാതി നല്‍കും. ഞാന്‍ ഇതുവരെ ഒരു ബ്യൂട്ടി പാര്‍ലറിലും പോയിട്ടില്ല. സാരിയുടുക്കുന്നതും ചുരിദാറിടുന്നതും ഇത്രവലിയ തെറ്റാണോ? ഒരു രീതിയിലും ജീവിക്കാന്‍ സമ്മതിക്കുന്നില്ല. രാജേശ്വരി പറയുന്നു.

വീട്ടിലിരുന്നാല്‍ കൊച്ചിന്റെ വിചാരമാ, അതുകൊണ്ടാ ഹോം നേഴ്‌സിങ് ഓഫീസില്‍ പോയി ജോലിക്ക് നിന്നത്. കുറച്ച് ദിവസം മുമ്പ് മേലിന് വല്ലാത്ത വിറയലും വിഷമവും തോന്നി. നേരെ ഇങ്ങോട്ടു പോന്നു. പരിശോധിച്ചപ്പോള്‍ ഷുഗര്‍ 300-ന് മുകളിലാ. ആരും സഹായത്തിനില്ല.

ജനറല്‍ വാര്‍ഡിലാണ് കഴിയുന്നത്. ആവശ്യമില്ലാതെ എന്റെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ ആശുപത്രിയില്‍ നിന്നും ഇറങ്ങിയ ശേഷം നടപടിയുമെടുക്കും. എന്റെ മകള്‍ ഇത്ര ക്രൂരമായി കൊല്ലപ്പെട്ടിട്ടും എന്നെ എന്തിനാണ് ഇങ്ങനെ ആക്രമിക്കുന്നതെന്ന് തനിക്കറിയില്ലെന്നും രാജേശ്വരി പറയുന്നു.

ഫോട്ടോ എടുത്തു പ്രചരിപ്പിച്ചവര്‍ക്കെതിരെ രൂക്ഷമായി തന്നെ ഇവര്‍ പ്രതികരിച്ചു. ഞാനും മനുഷ്യസ്ത്രീയാണ്, എനിക്കും തുണിയുടുക്കാന്‍ പാടില്ലേ, ഇതൊക്കെ ഇവരെന്തിനാ ഫോട്ടോ എടുക്കുന്നേ. രാജേശ്വരി ചോദിച്ചു. പെരുമ്പാവൂരിലെ മുത്തൂറ്റ് ബാങ്കില്‍ സ്വര്‍ണം പണയം വച്ചിട്ടുണ്ട്. അതില്‍ നിന്നും ചികത്സയ്ക്കായി കുറച്ച് പൈസ എടുക്കാമെന്ന് കരുതി അവിടെ പോയിരുന്നു.

പൈസ വാങ്ങി തിരിഞ്ഞപ്പോള്‍ ഒരുത്തന്‍ മൊബൈലും കൊണ്ട് ഫോട്ടോ എടുത്തു. ഞാന്‍ ഒച്ചയെടുത്തപ്പോള്‍ അവിടെ കൂടിനിന്നവര്‍ അവനോട് മൊബൈല്‍ പിടിച്ചുവാങ്ങി ഫോട്ടോ മായ്ച്ചുകളഞ്ഞു എന്നും രാജേശ്വരി പറഞ്ഞു.

 

Related posts