തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച വരെ ഒറ്റപ്പെട്ട കനത്ത മഴ തുടരുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 11 സെന്റിമീറ്റർ വരെയുള്ള അതിശക്തമായ മഴയ്ക്കാണു സാധ്യത. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ നാളെ മുതൽ ശനിയാഴ്ച വരെയും പത്തനംതിട്ടയിൽ വെള്ളി, ശനി ദിവസങ്ങളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
കഴിഞ്ഞ പത്തു വർഷത്തിനിടെയുണ്ടായ രണ്ടാമത്തെ വലിയ വേനൽ മഴ എന്ന റിക്കാർഡ് 2022 സ്വന്തമാക്കിയതായാണ് കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തൽ.
അതേസമയം, ജൂണ്‍ ഒന്നോടെ സംസ്ഥാനത്തു പെയ്തു തുടങ്ങുന്ന തെക്കുപടിഞ്ഞാറൻ കാലവർഷം ഇക്കുറി നേരത്തേ എത്തുമെന്നാണു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം.
അഞ്ചു ദിവസം നേരത്തേ 27 നു തന്നെ കാലവർഷം കേരളത്തിൽ പെയ്തു തുടങ്ങുമെന്നാണു പ്രവചനം.
ചില സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ ഏജൻസികളുടെ വിലയിരുത്തൽ പ്രകാരം കാലവർഷം 26നു തന്നെ പെയ്തു തുടങ്ങുമെന്നാണ്.
ഇതോടെ സംസ്ഥാനത്ത് വരാനിരിക്കുന്നത് വലിയ മഴക്കാലമാണെന്ന് ഏറെക്കുറെ ഉറപ്പായതായി കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കുന്നു.