വയര്‍ലെസ് സന്ദേശം ലഭിച്ച ഉടനെ ആ ദൗത്യം ഏറ്റെടുക്കുകയായിരുന്നു! പിഞ്ചുകുഞ്ഞിന്റെ ജീവനും കൈയില്‍ പിടിച്ച് ഓടിയ ആ ഉദ്യോഗസ്ഥന്‍, ബിഹാര്‍ സ്വദേശി കനയ്യകുമാര്‍ പറയുന്നു

ഇടുക്കി ഡാമിലെ അഞ്ച് ഷട്ടറുകളും തുറന്നതോടെ കുതിച്ചൊഴുകിയെത്തിയ വെള്ളം കടന്നുപോയത് ചെറുതോണി ടൗണ്‍ പ്രദേശം വഴിയാണ്. ചെറുതോണി പുഴയിലൂടെ വെള്ളം കുത്തിയൊലിച്ചെത്തിയപ്പോള്‍ പാലത്തിലൂടെ പിഞ്ചു കുഞ്ഞിനെ രക്ഷിച്ചോടുന്ന രക്ഷാപ്രവര്‍ത്തകന്റെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. പല മാധ്യമങ്ങളും ആ ദൃശ്യം ഒപ്പിയെടുത്തു. ചിത്രം വൈറലായതോടെ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ അടക്കമുള്ളവര്‍ ആ രക്ഷാപ്രവര്‍ത്തകനെ അഭിനന്ദിച്ച് രംഗത്തെത്തുകയും ചെയ്തു.

എന്നാല്‍ പിഞ്ചു ജീവന്‍ രക്ഷിക്കാനായി ജീവന്‍ പണയം വച്ച് ഓടിയ ആ രക്ഷാപ്രവര്‍ത്തകന്‍ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലായിരുന്നു. ദുരന്ത നിവാരണ സേനാ വിഭാഗത്തിലെ ഉദ്യോഗസ്ഥനും ബിഹാര്‍ സ്വദേശിയായ കനയ്യകുമാറാണ് ആ രക്ഷകന്‍ എന്ന് പിന്നീട് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുകയാണ്.

കുതിച്ചുപായുന്ന വെള്ളത്തെ വകവയ്ക്കാതെ കുഞ്ഞിനെയും നെഞ്ചോട് ചേര്‍ത്ത് പാലത്തിലൂടെ മറുവശമെത്തിയ ഇദ്ദേഹത്തെ തേടി സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും അഭിനന്ദനങ്ങള്‍ പ്രവഹിക്കുകയാണ്. കടുത്ത പനി ബാധിച്ച കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാന്‍ ചെറുതോണി പാലം കടക്കാതെ മറ്റ് മാര്‍ഗമില്ലാതെ വന്നു.

മരങ്ങള്‍ അടക്കം കടപുഴകി കുത്തിയൊലിക്കുന്ന ചെറുതോണി മുറിച്ച് കടക്കുന്നത് വലിയ വെല്ലുവിളിയായി. പ്രത്യേകിച്ച്, പാലം വെള്ളത്തില്‍ മുങ്ങിയ അവസ്ഥയില്‍. എങ്കിലും കുഞ്ഞിനെ ആശുപത്രിയിലെത്തിക്കണമെന്ന വയര്‍ലെസ് സന്ദേശം ലഭിച്ച പാടേ ദുരന്ത നിവാരണ സേന ഉദ്യോഗസ്ഥന്‍ കനയ്യകുമാര്‍ ആ സാഹസം ഏറ്റെടുക്കുകയായിരുന്നു. അക്കരെയെത്തി കുഞ്ഞിനെയും നെഞ്ചോട് ചേര്‍ത്ത് മറുകരയിലേക്ക് പാഞ്ഞു.

ഇടുക്കി അണക്കെട്ടിന്റെ അഞ്ചാമത്തെ ഷട്ടര്‍ ഉയര്‍ത്തിയപ്പോഴാണ് കനയ്യയും കുഞ്ഞും സാഹസികമായി പാലം മുറിച്ച് കടന്നത്. ‘വിവരം അറിഞ്ഞപ്പോള്‍ തന്നെ സമയം കളയാതെ കുഞ്ഞിനെ രക്ഷിക്കാന്‍ ഓടുകയായിരുന്നു. അക്കരെയെത്തി ഉടന്‍ കുഞ്ഞിനെയുമെടുത്ത് പാലം കടന്ന് ആശുപത്രിയിലേക്ക് പോവുകയായിരുന്നു. കനയ്യ കുമാര്‍ പറയുന്നു.

Related posts