ടു ജി സ്പെക്ട്രം കേസിൽ എല്ലാ പ്രതികളെയും വെറുതേവിട്ടു; കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു

ന്യൂഡൽഹി: യുപിഎ സർക്കാരിനെ പിടിച്ചുകുലുക്കിയ ടുജി അഴിമതിക്കേസിൽ ഡിഎംകെ നേതാക്കളായ എ. രാജയും കനിമൊഴിയും ഉൾപ്പെട്ടെ എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി. ഡൽഹിയിലെ സിബിഐ പ്രത്യേക കോടതി ജഡ്ജി ഒ.പി. സൈനിയാണ് എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കിയത്. കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി പ്രതികളെ വെടുതെവിട്ടത്.

ജി സ്പെക്ട്രം അനുവദിച്ചതുമായി ബന്ധപ്പെട്ട് 1,76,000,00 കോടിയുടെ അഴിമതി നടന്നെന്നാണ് സിഎജി കണ്ടെത്തിയിരുന്നത്. സിബിഐ അന്വേഷിച്ച രണ്ടും എൻഫോഴ്സ്മെന്‍റ് അന്വേഷിച്ച ഒരു കേസിന്‍റെയും വിധിയാണ് പുറത്തുവന്നത്.

മുൻ കേന്ദ്രവാർത്താവിതരണമന്ത്രി രാജക്കും ഡിഎംകെ എംപി കനിമൊഴിക്കും പുറമേ മുൻടെലികോം സെക്രട്ടറി സിദ്ധാർഥ് ബെഹൂറ, രാജയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി പി.കെ. ചന്ദോലിയ തുടങ്ങി 14 പേരും സ്വാൻടെലികോം, റിലയൻസ് ടെലികോം, യുണീടെക് വയർലെസ് തുടങ്ങിയ വൻകിട സ്വകാര്യ ടെലികോം കന്പനികളും കേസിൽ പ്രതികളായിരുന്നു.

2011 നവംബർ 11ന് ആരംഭിച്ച വിചാരണ 2017ഏപ്രിൽ 19നാണ് അവസാനിച്ചത്. 122 ടുജി സ്പെക്ട്രം ലൈസൻസുകൾ അനുവദിച്ചതിൽ 30,988 കോടി രൂപയുടെ നഷ്ടം ഖജനാവിനുണ്ടായെന്നാണ് സിബിഐ കേസ്.

Related posts