ഹരിപ്പാട്: കരുവാറ്റ കൊലപാതകത്തിൽ പോലീസിനെ തുടക്കം മുതൽ വഴിതെറ്റിക്കാൻ പ്രതികൾ മുൻകൂട്ടി ഒരേ തിരക്കഥ തയാറാക്കിയിരുന്നെന്ന നിർണായക വിവരം പുറത്ത്. പോലീസിന്റെ പിടിയിലായാൽ ചോദ്യം ചെയ്യലിനെ എങ്ങനെ നേരിടണമെന്നും എന്ത് മൊഴി നൽകണമെന്നും ഇവർ നേരത്തേ തന്നെ പ്ലാൻ ചെയ്തിരുന്നു.
കൊല്ലത്തെ മൂന്ന് വ്യത്യസ്ത കേന്ദ്രങ്ങളിൽ നിന്നാണ് മൂന്ന് ആൺകുട്ടികളെയും പ്രത്യേക അന്വേഷണ സംഘം ഒരേസമയം പിടികൂടിയത്. പരസ്പരം ബന്ധപ്പെടാൻ സമയം ലഭിക്കാതിരുന്നിട്ടും മൂവരും പോലീസിന് മുന്നിൽ ഒരേ കള്ളക്കഥ തന്നെ ആവർത്തിച്ചു.
പെൺകുട്ടിക്ക് വയറ്റിൽ മുഴയുണ്ടെന്നും ഇതിന്റെ സർജറിക്കായി പണം നൽകാനാണ് തങ്ങൾ ഹരിപ്പാട്ട് എത്തിയതെന്നുമായിരുന്നു ഇവരുടെ മൊഴി. തങ്ങൾ പണം നൽകി തിരികെ പോയതല്ലാതെ കൊലപാതകത്തെക്കുറിച്ച് ഒന്നും അറിയില്ലെന്ന രീതിയിലാണ് ഇവർ ചോദ്യം ചെയ്യലിൽ പ്രതികരിച്ചത്.
സംഭവത്തിന് ശേഷം കൊലപാതക സംശയം പിതാവിലേക്ക് തിരിച്ചുവിട്ട് പോലീസിനെ തെറ്റിധരിപ്പിക്കാൻ 13 വയസുകാരിയും ശ്രമിച്ചിരുന്നു.
ഇത്തരത്തിൽ പോലീസിനെ വട്ടംകറക്കാൻ പ്രതികൾ മുൻകൂട്ടി തയാറാക്കിയ എല്ലാ പഴുതുകളും ഒടുവിൽ സൈബർ സെൽ ശേഖരിച്ച ശാസ്ത്രീയ തെളിവുകൾക്ക് മുന്നിലാണ് തകർന്നടിഞ്ഞത്. ഫോൺ ടവർ ലൊക്കേഷനുകളും കൃത്യമായ സമയക്രമവും നിരത്തി പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതികൾക്ക് ഒടുവിൽ കുറ്റം സമ്മതിക്കേണ്ടി വന്നു.
കേസിൽ അറസ്റ്റിലായവർ പ്രായപൂർത്തിയാകാത്തവരാണ് എന്നത് പോലീസിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. മുതിർന്ന ഒരാൾക്ക് നുഴഞ്ഞുകയറാൻ സാധിക്കാത്ത വെന്റിലേഷൻ വഴിയാണ് മൂവർ സംഘം അകത്തുകടന്നത്.
കൃത്യത്തിന് ശേഷം മുൻവാതിൽ അകത്തുനിന്ന് പൂട്ടി രക്ഷപ്പെട്ടതും പരിചയസമ്പന്നരായ മോഷ്ടാക്കളെപ്പോലെ വിരലടയാളം മായ്ക്കാൻ മുളകുപൊടി വിതറിയതുമെല്ലാം ആദ്യത്തെ കുറ്റകൃത്യമല്ല എന്ന സംശയത്തിലേക്കാണ് പോലീസിനെ നയിക്കുന്നത്.
പ്രതികൾ പ്രായപൂർത്തിയാകാത്തവരായതിനാൽ ചോദ്യം ചെയ്യലും കസ്റ്റഡിയിൽ വയ്ക്കുന്നതിനും നിയന്ത്രണങ്ങൾ ഉണ്ടാകും. ബലപ്രയോഗവും പാടില്ലെന്നും കുറ്റം ഉറപ്പുവരുത്തിയ ശേഷമേ കസ്റ്റഡി നടപടികളിലേക്ക് കടക്കാവൂ എന്നും ഡിഐജിയും ജില്ലാ പോലീസ് മേധാവിയും കർശന നിർദേശം നൽകിയിട്ടുണ്ട്.
