അകത്തിരുന്നു പണി ചെയ്യാന്‍ പറ്റുമെങ്കില്‍ എന്തിനു പുറത്തിറങ്ങണം ! ജയിലിനകത്തിരുന്ന് കൊടി സുനി ആസൂത്രണം ചെയ്ത് കവര്‍ന്നത് മൂന്നു കിലോ കള്ളക്കടത്ത് സ്വര്‍ണം

 

അകത്താണെങ്കിലും പുറത്താണെങ്കിലും പണി അറിയാവുന്നവന്‍ അത് ചെയ്തിരിക്കും. ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഇരുന്ന് കവര്‍ച്ച ആസൂത്രണം ചെയ്ത് നടപ്പാക്കിയത് ഇതിന് ഉത്തമ ഉദാഹരണമായിരിക്കുകയാണ്.കോഴിക്കോട്ട് കാര്‍ യാത്രക്കാരനെ ആക്രമിച്ച് മൂന്ന് കിലോഗ്രാം കള്ളക്കടത്ത് സ്വര്‍ണം കവര്‍ന്നെന്നാണ് കേസ്. ജയിലില്‍ ഫേസ്ബുക്കും വാട്‌സ് ആപ്പും ഉള്‍പ്പെടെ അടിപൊളി ജീവിതം നയിക്കുന്ന കൊടി സുനി ഇപ്പോള്‍ വെറുതേയിരുന്ന് മടുത്ത് ഓണ്‍ലൈന്‍ ഓപ്പറേഷനും നടത്തി തുടങ്ങിയിരിക്കുകയാണ്.

ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും കോഴിക്കോട്ടെ പൊലീസും സമാന്തരമായി അന്വേഷണം നടത്തുന്ന കേസിലാണ് നിര്‍ണായക വഴിത്തിരിവുണ്ടായിരിക്കുന്നത്. സംഭവത്തില്‍ കൊടി സുനിയെ സെന്‍ട്രല്‍ ജയിലിലെത്തി ചോദ്യം ചെയ്യാന്‍ കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (5) കോടതി പൊലീസിന് അനുമതി നല്‍കി. രണ്ടാഴ്ചയ്ക്കുള്ളില്‍ പൊലീസ് വിയ്യൂര്‍ ജയിലിലെത്തി സുനിയെ ചോദ്യംചെയ്യും. 2016 ജൂലായ് 16നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. രാവിലെ ആറോടെ ദേശീയപാതയില്‍ നല്ലളം മോഡേണ്‍ സ്റ്റോപ്പിനുസമീപം കാര്‍ യാത്രക്കാരനെ ആക്രമിച്ചാണ് സ്വര്‍ണം കവര്‍ന്നത്. കവര്‍ച്ചചെയ്യാനും സ്വര്‍ണം മറിച്ചുവില്‍ക്കാനും സുനി ജയിലില്‍നിന്ന് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ആസൂത്രണം നടത്തിയെന്നാണ് നല്ലളം പൊലീസ് കണ്ടെത്തിയത്.

നിരവധി മോഷണക്കേസിലെ പ്രതിയായ കോഴിക്കോട് പൊക്കുന്ന് സ്വദേശി രഞ്ജിത്ത് എന്ന കാക്ക രഞ്ജിത്ത് (34), കൊല്ലത്തെ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമ രാജേഷ് ഖന്ന എന്നിവരുമായി ചേര്‍ന്നാണ് സുനി പദ്ധതി നടപ്പാക്കിയത്. കാക്ക രഞ്ജിത്ത് ഉള്‍പ്പെടെ ആറുപേരാണ് ഇതുവരെ അറസ്റ്റിലായത്. ഈ കേസില്‍ കാക്ക രഞ്ജിത്തിന്റെ കുറ്റസമ്മത മൊഴിയിലും കൊടി സുനിയുടെ ബന്ധം വെളിപ്പെടുത്തുന്നുണ്ട്. രാജേഷ് ഖന്നയെ കാപ്പ ചുമത്തി വിയ്യൂര്‍ ജയിലില്‍ കരുതല്‍ തടങ്കലില്‍ ഇട്ടിരുന്നു..കവര്‍ച്ചക്കേസ് അന്വേഷിച്ച സംഘം 2016 ഓഗസ്റ്റ് 29ന് കാക്ക രഞ്ജിത്തിനെ അറസ്റ്റുചെയ്തിരുന്നു. പിറ്റേന്ന് രാജേഷ് ഖന്ന വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി കൊടി സുനിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ രേഖകളും പൊലീസിന് ലഭിച്ചു.

അറസ്റ്റിലായവരില്‍ നാലുപേര്‍ കവര്‍ച്ച സംഘത്തില്‍പ്പെട്ടവരാണ്. അന്ന് കവര്‍ന്ന സ്വര്‍ണം കാക്ക രഞ്ജിത്ത് കൊല്ലത്തു വച്ച് രാജേഷ് ഖന്നയ്ക്കു കൈമാറിയിരുന്നു. ടി.പി.കേസില്‍ പ്രതികള്‍ക്കുവേണ്ടി ഹാജരായ ഒരു അഭിഭാഷകന്‍ ഈ കേസിലെ ഒരു പ്രതിക്കുവേണ്ടിയും ഹാജരായിട്ടുണ്ട്. ഈ അഭിഭാഷകനെ ഏര്‍പ്പെടുത്തിയതും സുനി തന്നെയാണെന്നാണ് പൊലീസിന്റെ സംശയം. ടിപി വധക്കേസിലെ മൂന്നാം പ്രതിയായ കൊടി സുനി ജയിലില്‍ രാപകല്‍ വ്യത്യാസമില്ലാതെ മൊബൈല്‍ ഉപയോഗിക്കുന്നത് നിര്‍ബാധം തുടരുകയാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. എന്നാല്‍ നടപടിയെടുക്കാതിരിക്കാന്‍ മുകളില്‍ നിന്നു സമ്മര്‍ദ്ദമുണ്ടെന്നാണ് സൂചന.

 

Related posts