മധുരം നിറഞ്ഞ ലഡു പോലെ മധുരം നിറഞ്ഞൊരു സിനിമ… ഈ ലഡുവിന്റെ രുചിക്കൂട്ടിൽ സന്തോഷത്തിന്റെയും ചിരിയുടേയും ഫ്ളേവറുകൾ വേണ്ടത്രയുണ്ട്. ഏതു ഷുഗറുള്ളവർക്കും ഈ ലഡു ധൈര്യപൂർവം കാണാമെന്നതാണ് സവിശേഷത.
റൊമാൻസും കോമഡിയും നിറഞ്ഞ ചിത്രം മൂന്നു പേരുടെ കഥയാണ് അവതരിപ്പിക്കുന്നത്. ബാലു വർഗീസ്,ശബരീഷ് വർമ, വിനയ് ഫോർട്ട് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തൃശൂരിൽ നിന്നും കോതമംഗലത്തേക്ക് ഒരു കൂട്ടുകാരന്റെ രജിസ്റ്റർ വിവാഹത്തിനായി പോകുന്ന യാത്രയിൽ ഉണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. രജിസ്റ്റർ വിവാഹം കഴിഞ്ഞാലുടൻ വധൂവരൻമാർക്ക് എല്ലായിടത്തും ലഡു കൊടുക്കാറുണ്ടെന്നും അതുകൊണ്ടുതന്നെയാണ് ചിത്രത്തിന് ലഡു എന്ന പേരിട്ടതെന്നും സംവിധായകൻ അരുണ്‍ ജോർജ്ജ് . കെ. ഡേവിഡ് പറഞ്ഞു.
രാജീവ് രവിയുടെ ചിത്രത്തിൽ കാമറ അസിസ്റ്റന്റായി പ്രവർത്തിച്ചാണ് അരുണ്‍ ജോർജ്ജ് കെ. ഡേവിഡ് സിനിമയിലേക്ക് പ്രവേശിക്കുന്നത്. വിനയ് ഫോർട്ടാണ് ചിത്രത്തിൽ വരനായി വേഷമിടുന്നത്. ദിലീഷ് പോത്തൻ, ശബരിഷ് വർമ, പാഷാണം ഷാജി, മനോജ് ഗിന്നസ്, സാജു നവോദയ, വിജോ വിജയകുമാർ എന്ന പുതുമുഖ നടൻ, ഇന്ദ്രൻസ്, ഗായത്രി അശോകൻ, എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.ഇവർക്കു പുറമെ തമിഴ് താരം ബോബി സിംഹയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
സാഗർ സത്യനാണ് ലഡുവിന്റെ മധുരം നിറഞ്ഞ തിരക്കഥയൊരുക്കിയിരിക്കുന്നത്. തീവണ്ടി എന്ന ചിത്രത്തിനു ശേഷം ഗൗതം ശങ്കർ ലഡുവിനെ കാമറയിലേക്ക് പകർത്തിയിരിക്കുന്നു. കേരളത്തിൽ തംരംഗമുണ്ടാക്കിയ പ്രേമത്തിന്റെ മ്യൂസിക് ഡയറക്ടർ രാജേഷ് മുരുകേശനാണ് ലഡുവിന്റെ സംഗീതസംവിധാനം നിർവഹിച്ചത്.
ലഡുവിന്റെ സെക്കന്‍ഡ് യൂണിറ്റ് ചുമതല ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കെ.വി.ശിവപ്രസാദാണ് കൈകാര്യം ചെയ്തത്. പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ലാൽ കൃഷ്ണയാണ് എഡിറ്റിംഗ് നിർവഹിച്ചത്.
മിനി സ്റ്റുഡിയോയുടെ ബാനറിൽ എസ്.വിനോദ് കുമാർ നിർമിക്കുന്ന ലഡുവിന് മധുരം കൂട്ടാൻ അല്ലു അർജുന്റെ ശബ്ദത്തിലുള്ള നരേഷനും ചിത്രത്തിലുണ്ട്. ട്രെയിലറിൽ ഇത് ഉൾപ്പെടുത്തിയപ്പോൾ തന്നെ ആവേശകരമായ പ്രതികരണമാണ് ഉണ്ടായിരിക്കുന്നത്. ലഡു അതിന്റെ ടൈറ്റിൽ കൊണ്ടുതന്നെ ഇതിനകം ഏവരുടെയും മനസിൽ മധുരപ്രതീക്ഷകൾ നിറച്ചുകഴിഞ്ഞു.
മലയാള സിനിമയെ ലോകസിനിമയ്ക്കൊപ്പം ചേർത്തുവെച്ച തൃശൂർ ഗഡികളായ നിരവധി സംവിധായകരുടെ കൂട്ടത്തിലേക്കാണ് സുദീപ് ഈയെസും അരുണ്‍ ജോർജ് കെ ഡേവിഡും കോണ്ടസയും ലഡുവുമായി ചേരുന്നത്. കോണ്ടസയും ലഡുവും ഉടൻ തിയറ്ററുകളിലെത്തും.