ട്രെയിനിലെ വനിതാ കമ്പാര്‍ട്ടുമെന്റില്‍ അക്രമവും അശ്ലീല സംസാരവും! കൈയ്യില്‍ കടന്നുപിടിച്ചപ്പോള്‍ വിദ്യാര്‍ത്ഥിനി രക്ഷപെട്ടത് കുരുമുളകുപൊടി സ്‌പ്രേ ചെയ്ത്; സന്ന്യാസിവേഷധാരി അറസ്റ്റില്‍

ട്രെയിനില്‍ വനിതാ കംപാര്‍ട്ട്മെന്റില്‍ വിദ്യാര്‍ഥിനിയെ ആക്രമിക്കാന്‍ ശ്രമിച്ച സന്യാസിവേഷധാരി പിടിയില്‍. വയനാട് അമ്പലവയല്‍ സ്വദേശിയായ ഭാഗ്യാനന്ദസരസ്വതി ആണ് വനിതാ കമ്പാര്‍ട്ടുമെന്റില്‍ അക്രമം നടത്തിയതിനെത്തുടര്‍ന്ന് പോലീസ് പിടിയിലായത്.

ട്രെയിനിലെ വനിതാ കംപാര്‍ട്ട്മെന്റില്‍ അതിക്രമിച്ച് കയറിയ ഇയാള്‍ യാത്രക്കാര്‍ ഇറങ്ങാന്‍ പറഞ്ഞിട്ടും കൂട്ടാക്കിയില്ല. സ്ത്രീകള്‍ക്ക് സമീപമിരുന്ന് അശ്ലീലം പറഞ്ഞുകൊണ്ടിരുന്നതായി യാത്രക്കാര്‍ പറഞ്ഞു.

ഇതോടെ അടുത്തിരുന്ന എന്‍ജിനീറിംഗ് വിദ്യാര്‍ഥിനി അശ്ലീല സംസാരം നിര്‍ത്തണമെന്നും കംപാര്‍ട്ട്മെന്റില്‍ നിന്ന് ഇറങ്ങണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന് ചോദ്യം ചെയ്യാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ കൈയില്‍ കടന്നുപിടിച്ച ഇയാള്‍ ആക്രമത്തിന് മുതിര്‍ന്നു.

കൈ വിടാന്‍ പറഞ്ഞ് പെണ്‍കുട്ടി കുതറിമാറാന്‍ ശ്രമിച്ചപ്പോള്‍ ഇയാള്‍ വിദ്യാര്‍ഥിനിയുടെ കൈ പിടിച്ച് തിരിച്ചു. തുടര്‍ന്ന് പെണ്‍കുട്ടി തന്റെ ബാഗില്‍ സൂക്ഷിച്ചിരുന്ന കുരുമുളക് സ്‌പ്രേ സന്യാസിവേഷധാരിയുടെ മുഖത്തടിച്ചാണ് രക്ഷപ്പെട്ടത്.

പിന്നീട് യാത്രക്കാരെ വിളിച്ചുകൂട്ടി തന്റെ മുഖത്ത് പെണ്‍കുട്ടി ലഹരിമരുന്ന് സ്േ്രപ ചെയ്തതായി ഇയാള്‍ ആരോപിച്ചു. എന്നാല്‍ കംപാര്‍ട്ട്മെന്റിലെ മറ്റു യാത്രക്കാര്‍ നടന്ന സംഭവങ്ങള്‍ റെയില്‍വേ പോലീസിനെ അറിയിച്ചതിനെത്തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഒരാഴ്ചമുമ്പ് കോളജില്‍ പെണ്‍കുട്ടികള്‍ക്കായി നടന്ന സ്വരക്ഷ ക്യാംപില്‍ നല്‍കിയ കുരുമുളക് സ്പ്രേയാണ് പ്രതിയില്‍ നിന്നും രക്ഷപ്പെടാന്‍ ഉപയോഗിച്ചതെന്ന് പെണ്‍കുട്ടി പറഞ്ഞു.

 

Related posts