കാമുകനോടൊപ്പം ഒളിച്ചോടിയ പതിനഞ്ചുകാരിയെ കോടതി വീട്ടുകാര്‍ക്കൊപ്പം വിട്ടു, വീട്ടിലെത്തിയ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു, സംഭവത്തില്‍ ദുരൂഹത

suicideകാസര്‍ഗോഡ് കാഞ്ഞങ്ങാട് കാമുകനോടൊപ്പം ഒളിച്ചോടിയ പതിനഞ്ചുകാരി ആത്മഹത്യയ്ക്കു ശ്രമിച്ച് ആശുപത്രിയില്‍. രണ്ടുദിവസം മുമ്പായിരുന്നു സംഭവം. പെണ്‍കുട്ടിയെ കാണാതായതോടെ പോലീസ് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ഇന്നലെയാണ് പെണ്‍കുട്ടിയെയും കാമുകനെയും കണ്ടെത്തിയത്. കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ കോടതി വീട്ടുകാര്‍ക്കൊപ്പം വിട്ടു. വീട്ടിലെത്തിയ ഉടന്‍ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു. അമ്പലത്തറ പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള പ്രദേശത്തെ വീട്ടില്‍ കുടുംബത്തോടൊപ്പം താമസിക്കുന്ന പെണ്‍കുട്ടിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.

കഴിഞ്ഞ ആഴ്ച്ചയാണ് പതിനഞ്ചുകാരിയെ കാണാതായത്. പതിവുപോലെ സ്കൂളിലേക്ക് പോയ പെണ്‍കുട്ടി പിന്നീട് വീട്ടില്‍ തിരിച്ചെത്തിയില്ല. പലയിടങ്ങളിലും അന്വേഷണം നടത്തിയെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. തുടര്‍ന്ന് വീട്ടുകാര്‍ അമ്പലത്തറ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയതോടെ പെണ്‍കുട്ടി നാട്ടില്‍ തന്നെയുള്ള ഒരു യുവാവിനോടൊപ്പം ഒളിച്ചോടിയതാണെന്ന് വ്യക്തമായി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി കര്‍ണാടകയിലെ ചിക്കമംഗളൂരുവില്‍ ഉണ്ടെന്ന് തെളിഞ്ഞു. പോലീസ് പാഞ്ഞെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു.

കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കാമുകനൊപ്പം പോകാനാണ് താല്പര്യമെന്ന് പെണ്‍കുട്ടി പറഞ്ഞിരുന്നു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പെണ്‍കുട്ടിയെ കോടതി വീട്ടുകാര്‍ക്കൊപ്പം പറഞ്ഞയച്ചു. ഇതോടെ കടുത്ത മാനസിക വിഷമത്തിലായിരുന്ന പെണ്‍കുട്ടി വീട്ടിലെത്തിയ ശേഷം ഭക്ഷണം പോലും കഴിക്കാതെ കിടപ്പുമുറിയില്‍ കയറി വാതിലടക്കുകയായിരുന്നു. എത്ര വിളിച്ചിട്ടും പെണ്‍കുട്ടി വാതില്‍ തുറക്കാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ ബലമായി വാതില്‍ തള്ളിതുറന്ന് നോക്കിയപ്പോഴാണ് കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ പെണ്‍കുട്ടിയെ വീട്ടുകാര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

Related posts