ന്യൂഡൽഹി: രാജ്യത്ത് എൽപിജി സിലിണ്ടർ വില കുറഞ്ഞു. വാണിജ്യ ആവശ്യങ്ങൾക്കുള്ള 19 കിലോ എൽപിജി സിലിണ്ടറിന്റെ വിലയാണ് കുറഞ്ഞത്. സിലിണ്ടറിന് 180 രൂപ കുറഞ്ഞ് 2951 രൂപയായി. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള 14.2 കിലോ എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.
ഈ വർഷം ആദ്യമായാണ് വാണിജ്യ സിലിണ്ടറുകളുടെ വില കുറച്ചത്. വിവിധ നഗരങ്ങളിൽ 173 രൂപ മുതൽ 183.50 രൂപ വരെയുള്ള കുറവാണ് 19 കിലോയുടെ വാണിജ്യ സിലിണ്ടറുകൾക്ക് ഇത്തവണ ഉണ്ടായിരിക്കുന്നത്. ഡൽഹി, ലഖ്നൗ എന്നീ നഗരങ്ങളിൽ വിലയിൽ 183.50 രൂപയുടെ കുറവുണ്ടായപ്പോൾ, കൊൽക്കത്തയിൽ 174 രൂപയാണ് കുറഞ്ഞത്.
ചണ്ഡീഗഢിൽ 181.50 രൂപയുടെയും പട്നയിൽ 173 രൂപയുടെയും കുറവ് സിലിണ്ടറിന് രേഖപ്പെടുത്തി.യുഎസും ഇറാനും തമ്മിൽ 60 ദിവസത്തെ പുതിയ വെടിനിർത്തൽ കരാർ വന്നതോടെ അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില ഗണ്യമായി ഇടിഞ്ഞു.
ആഗോള എണ്ണ-വാതക ഗതാഗതത്തിന്റെ 20 ശതമാനത്തോളം കൈകാര്യം ചെയ്യുന്ന ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സജീവമായതും വിപണിക്ക് അനുകൂലമായി.
