ആ പരിപാടി വേണ്ട…! വിവാഹ തട്ടിപ്പ് വിരുതന്‍ പോലീസ് പിടിയില്‍; അറസ്റ്റ് ആദ്യഭാര്യയുടെ പരാതിയില്‍

arrestആര്യനാട്: ആദ്യഭാര്യ ജീവിച്ചിരിക്കെ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച വിരുതനെ ആദ്യഭാര്യയുടെ പരാതിയെ തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. ആര്യനാട് കാനക്കുഴി എസ്എസ് മന്‍സിലില്‍ സജീറി(28)നെയാണ് ആര്യനാട് പോലീസ് കസ്റ്റഡിയിലെടുത്തത്.

നാലുവര്‍ഷം മുമ്പ് ഉഴമലയ്ക്കല്‍, പുതുകുളങ്ങര റജീന മന്‍സിലില്‍ റഹീമ ബീവിയെ (24) നിയമപ്രകാരം ഇയാള്‍ വിവാഹം കഴിച്ചിരുന്നു. ഇവര്‍ക്കു മൂന്നു വയസായ ഒരു കുട്ടിയുമുണ്ട്. ഭര്‍തൃ ഭവനത്തിലായിരുന്നു ഇവരുടെ താമസം. എന്നാല്‍ ഭര്‍ത്താവും ഭര്‍ത്താവിന്റെ ബന്ധുക്കളും ചേര്‍ന്ന് സ്ത്രീധനത്തിന്റെ പേരില്‍ ശാരീരികമായും മാനസികമായും നിരന്തരം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് ആദ്യഭാര്യയായ റഹീമബീവിയുടെ പരാതി.

ഇതിനിടയില്‍ വ്യാജ വിവാഹമോചന സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയ സജീര്‍ വയനാട്ടിലെ മുത്തങ്ങ സ്വദേശിനിയായ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയായിരുന്നു. ഇതോടെ റഹീമ ബീവിയേയും കുട്ടിയേയും ഭര്‍ത്താവിന്റെ ബന്ധുക്കള്‍ വീട്ടില്‍ നിന്നും ഇറക്കിവിടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതിയെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ആര്യനാട് സിഐ എസ്. അനില്‍കുമാര്‍, എസ്.ഐ അമിത്സിംഗ്, നായകം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

Related posts