എം.ഐ.ഷാനവാസ് എംപി അന്തരിച്ചു! ബുധനാഴ്ച ഉച്ചയോടെ എറണാകുളത്ത് പൊതുദര്‍ശനം; കബറടക്കം വ്യാഴാഴ്ച

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ എം.ഐ. ഷാനവാസ്(67) അന്തരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. നവംബര്‍ രണ്ടിന് കരള്‍മാറ്റ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ബുധനാഴ്ച ഉച്ചയോടെ മൃതദേഹം കൊച്ചിയില്‍ എത്തിക്കും. ഇതിനുശേഷം എറണാകുളത്ത് പൊതുദര്‍ശനത്തിന് വയ്ക്കും. കബറടക്കം വ്യാഴാഴ്ച രാവിലെ പത്തിന് എറണാകുളം തോട്ടത്തുംപടി പള്ളിയില്‍ നടത്തും.

അഭിഭാഷകനായിരുന്ന ഇബ്രാഹിംകുട്ടിയുടെയും നൂര്‍ജഹാന്‍ ബീഗത്തിന്റെയും മകനായി 1951 സെപ്റ്റംബര്‍ 22ന് കോട്ടയത്താണ് ഷാനവാസിന്റെ ജനനം. ഭാര്യ: ജുബൈദിയത്ത്. മക്കള്‍: ഹസീബ്, അമീനാ. മരുമക്കള്‍: എ.പി.എം. മുഹമ്മദ് ഹനീഷ് (മാനേജിങ് ഡയറക്ടര്‍ കെഎംആര്‍എല്‍), തെസ്‌ന.

കെഎസ്യുവിലൂടെയാണ് ഷാനവാസിന്റെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിക്കുന്നത്. തുടര്‍ന്ന് 1972-73 കാലത്ത് കാലിക്കട്ട് യൂണിവേഴ്സിറ്റി ചെയര്‍മാന്‍, 1978 ല്‍ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്, 1983ല്‍ കെപിസിസി ജോയന്റ് സെക്രട്ടറി, 1985ല്‍ കെപിസിസി വൈസ് പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ച ഷാനവാസ് കഴിഞ്ഞ രണ്ട് തവണ തുടര്‍ച്ചയായാപി പാര്‍ലമെന്റിലെത്തി

2009ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍നിന്ന് ഏറ്റവും വലിയ ഭൂരിപക്ഷം നേടി വിജയിച്ചത് ഷാനവാസായിരുന്നു. എ.റഹ്മത്തുള്ളയായിരുന്നു അന്ന് ഷാനവാസിന്റെ എതിരാളി. 1,53,439 വോട്ടുകള്‍ക്കാണ് അന്ന് അദ്ദേഹം വിജയിച്ചത്. 2014ലെ തിരഞ്ഞെടുപ്പില്‍ സിപിഐയിലെ സത്യന്‍ മൊകേരിയായിരുന്നു ഷാനവാസിന്റെ എതിര്‍ സ്ഥാനാര്‍ഥി. 20870 വോട്ടുകള്‍ക്കാണ് ഷാനവാസ് വിജയം ആവര്‍ത്തിച്ചത്.

Related posts