പെണ്‍കുട്ടിയെ യഥാര്‍ഥ അമ്മയ്ക്കു പോലും വേണ്ട;രണ്ടു കൂട്ടര്‍ക്കും ആണ്‍കുട്ടിയെ മതി; കുട്ടികള്‍ പരസ്പരം മാറിപ്പോയ സംഭവത്തില്‍ പെറ്റമ്മ മുലപ്പാല്‍ നല്‍കാഞ്ഞതിനെത്തുടര്‍ന്ന് പെണ്‍കുഞ്ഞ് ഗുരുതരാവസ്ഥയില്‍…

കല്‍ബുര്‍ഗി: ആശുപത്രി അധികൃതരുടെ അനാസ്ഥ തകര്‍ത്തത് ഒരു പെണ്‍കുഞ്ഞിന്റെ ജീവിതമാണ്. പ്രസവശേഷം കുഞ്ഞുങ്ങള്‍ പരസ്പരം മാറിപ്പോയതിനെത്തുടര്‍ന്നുണ്ടായ സംഭവങ്ങളാണ് ഇത്തരമൊരു ദുരവസ്ഥയ്ക്കു വഴിവച്ചത്.ഒരു ദിവസം ഒരേസമയം നടന്ന രണ്ട് പ്രസവത്തില്‍ ഒരു ആണ്‍കുഞ്ഞും ഒരു പെണ്‍കുഞ്ഞുമാണ് ജനിച്ചത്. പ്രസവശേഷം അബദ്ധത്തില്‍ പരസ്പരം മാറിയാണ് കുഞ്ഞുങ്ങളെ ബന്ധുക്കള്‍ക്ക് കൈമാറിയത്. തുടര്‍ന്ന് രക്തപരിശോധണയിലൂടെ കുട്ടികളുടെ രക്ഷിതാക്കളെ തിരിച്ചറിഞ്ഞെങ്കിലും പിന്നീടാണ് ഗുരുതര പ്രശ്നങ്ങള്‍ തുടങ്ങിയത്.

രണ്ടു കൂട്ടര്‍ക്കും ആണ്‍കുഞ്ഞിനെ മതിയെന്നാതായതോടെ കഥയാകെ മാറിമറിഞ്ഞു. തന്റെ മാറിപ്പോയ കുഞ്ഞ് പെണ്ണാണെന്ന് അറിഞ്ഞതോടെ കുട്ടിയുടെ യഥാര്‍ത്ഥ അമ്മ പെണ്‍കുഞ്ഞിനെ കൈയൊഴിയുകയായിരുന്നു. അതോടെ കുഞ്ഞിനെ പാലൂട്ടാനോ, പരിപാലിക്കാനോ രണ്ടമ്മമാരും തയ്യാറായില്ല. ഇതോടെ ആറു ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ രക്ഷിതാക്കളുടെ മനസലിയുന്നതും കാത്ത് ആശുപത്രി അധികൃതര്‍ തീവ്രപരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റുകയായിരുന്നു.കല്‍ബുര്‍ഗി ജില്ലാ ആശുപത്രിയിലാണ് സംഭവം. യാദ്ഗിര്‍ ജില്ലയില്‍ നിന്നുള്ള നന്ദമ്മയും നസ്മ ബീഗവുമാണ് ഒരേ സമയം പ്രസവിച്ചത്.

ആണ്‍കുഞ്ഞ് പിറന്നുവെന്ന് വിശ്വസിച്ച നന്ദമ്മയും ബന്ധുക്കളും പെണ്‍കുഞ്ഞിനെ സ്വീകരിച്ചില്ല. രക്തപരിശോധനയില്‍ പെണ്‍കുഞ്ഞ് നന്ദമ്മയുടേതാണെന്ന് അറിഞ്ഞെങ്കിലും കുഞ്ഞിന്റെ അമ്മയും, ബന്ധുക്കളും ഇതു നിഷേധിക്കുകയായിരുന്നു. വിശദമായ ഡിഎന്‍എ പരിശോധന വേണമൊണ് ഇവരുടെ ആവശ്യം. എന്നാല്‍ അതുവരെ പോലും കുഞ്ഞിനെ പരിചരിക്കാന്‍ കുഞ്ഞിന്റെ അമ്മ വഴങ്ങിയില്ല. പെണ്‍കുഞ്ഞുങ്ങളോടുള്ള അയിത്തം രാജ്യത്ത് ഇപ്പോഴും ശക്തമായി തുടരുന്നുണ്ടെന്നതിന്റെ തെളിവാകുകയാണ് ഈ സംഭവം.

 

Related posts