സീനിയേഴ്‌സ്, ജൂണിയേഴ്‌സ് ക്ലിക്ഡ്

cini_2017jan07hb1

നായക നിരയില്‍ സീനിയര്‍ താരങ്ങളും യുവനിരയും പുതുമുഖങ്ങളുമെല്ലാം തിളങ്ങിയ വര്‍ഷമാണ് 2016. ഹിറ്റുകളുടെ ഭാഗമാകാന്‍ മിക്ക താരങ്ങള്‍ക്കും കഴിഞ്ഞു. മമ്മൂട്ടി, മോഹന്‍ലാല്‍, ദീലീപ്, ബിജുമേനോന്‍ തുടങ്ങിയവരുടെ കരിയര്‍ ഈ വര്‍ഷം സേഫ് ആയി.

മമ്മൂട്ടിക്ക് നാലുചിത്രങ്ങളുണ്ടായിരുന്നു. പുതിയ നിയമം, കസബ, വൈറ്റ്, തോപ്പില്‍ജോപ്പന്‍. ഇതില്‍ വൈറ്റ് ഒഴികെയുള്ള ചിത്രങ്ങള്‍ മികച്ച വിജയം നേടി. എ.കെ.സാജന്‍ സംവിധാനം ചെയ്ത പുതിയ നിയമം ആണ് ഈ വര്‍ഷം ആദ്യമെത്തിയ ചിത്രം. അവതരണത്തിലും കഥയിലും പുതുമ കൊണ്ടുവന്ന ഈ സിനിമയില്‍ മമ്മൂട്ടിയുടെ കഥാപാത്രവും വേറിട്ടു നിന്നു. അഡ്വ. ലൂയിസ് പോത്തന്‍ എന്ന കഥാപാത്രമായി പ്രേക്ഷകരെ കൈയിലെടുക്കാന്‍ ഈ ചിത്രത്തിലൂടെ മമ്മൂട്ടിക്ക് കഴിഞ്ഞു. രണ്‍ജി പണിക്കരുടെ പുത്രന്‍ നിഥിന്‍ രണ്‍ജി പണിക്കര്‍ ആദ്യമായി സംവിധാനം ചെയ്ത കസബയിലെ പോലീസ് വേഷം ഈ നടന്റെ മറ്റൊരു വ്യത്യസ്തതയായി. മികച്ച ഇനിഷ്യലാണ് ചിത്രം നേടിയത്. ജോണി ആന്റണി ഒരുക്കിയ തോപ്പില്‍ ജോപ്പനാണ് മമ്മൂട്ടിയുടെ മറ്റൊരു ഹിറ്റ്. വൈറ്റിലെ വേഷപ്പകര്‍ച്ച ശ്രദ്ധേയമായെങ്കിലും ചിത്രം പ്രതീക്ഷിച്ച വിജയം നേടിയില്ല.

മോഹന്‍ലാലിനെ സംബന്ധിച്ച് കരിയറിലെ അവിസ്മരണീയ വര്‍ഷമാണ് 2016 എന്നു പറയാം. തൊട്ടതെല്ലാം പൊന്നാക്കിയ വര്‍ഷം. നൂറുകോടി ക്ലബ്ബില്‍ കടന്ന ആദ്യ മലയാളസിനിമയിലെ നായകനായി പുലിമുരുകനിലൂടെ ലാല്‍. ലാലിന്റെ സുദീര്‍ഘമായ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായി പുലിമുരുകന്‍. പ്രിയദര്‍ശന്റെ ഒപ്പത്തിലെ വേഷം ഈ നടന്റെ മറ്റൊരു ജനപ്രിയ കഥാപാത്രമായി. ഇതുവരെ കണ്ട അന്ധന്‍ വേഷങ്ങളില്‍ നിന്നും വ്യത്യസ്തമായൊരു രൂപവും ഭാവവുമാണ് ഒപ്പത്തിലെ ജയരാമനിലൂടെ ലാല്‍ നല്‍കിയത്. ലാല്‍ അഭിനയിച്ച രണ്ട് അന്യഭാഷാ ചിത്രങ്ങളും ഇതോടൊപ്പം വിജയം നേടി. തെലുങ്കില്‍ ജനതാ ഗാരേജ് വന്‍ വിജയം നേടിയപ്പോള്‍ വിസ്മയവും ശ്രദ്ധിക്കപ്പെട്ടു. ജിബു ജേക്കബ് സംവിധാനം ചെയ്ത മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ ഉടന്‍ തിയറ്ററിലെത്തും.

മൂന്നു ചിത്രങ്ങളുമായി ദിലീപ് പ്രേക്ഷക പ്രീതി നിലനിറുത്തി. സിദ്ധിഖ്– ലാലിന്റെ കിംഗ്ലയറില്‍ വ്യത്യസ്ത വേഷപ്പകര്‍ച്ചയില്‍ എത്തിയ ദിലീപിന് അടൂരിന്റെ പിന്നെയും എന്ന ചിത്രത്തില്‍ തികച്ചും വ്യത്യസ്തമായ ഗെറ്റപ്പ് ആണ് ലഭിച്ചത്. സുന്ദര്‍ദാസ് ഒരുക്കിയ വെല്‍ക്കം ടു സെന്‍ട്രല്‍ ജയിലില്‍ പതിവ് കോമഡികളുമായി പ്രേക്ഷകരെ കൈയ്യിലെടുക്കാന്‍ കഴിഞ്ഞു. ജയറാം ഒരേയൊരു ചിത്രത്തില്‍ മാത്രമേ ഈ വര്‍ഷം അഭിനയിച്ചുള്ളൂ. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത ആടുപുലിയാട്ടം. ചിത്രം വിജയം നേടുകയും ചെയ്തു.

എണ്ണത്തില്‍ കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിച്ചത് ബിജുമേനോനാണ്. ആറു സിനിമകളില്‍ ഈ നടന്റെ സാന്നിധ്യം ഉണ്ടായിരുന്നു. രഞ്ജിത്തിന്റെ ലീല ബിജുവിന്റെ മറ്റൊരു മുഖമാണ് നല്‍കിയത്. അനുരാഗ കരിക്കിന്‍വെള്ളം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം ബിജുമേനോന്‍ തന്നെയായിരുന്നു. മരുഭൂമിയിലെ ആന, ഓലപ്പീപ്പി, കവി ഉദ്ദേശിച്ചത്, സ്വര്‍ണക്കടുവ എന്നീ ചിത്രങ്ങളും ബിജുമേനോന്റേതായി എത്തി.

യുവതാരങ്ങളില്‍ ദുല്‍ക്കര്‍ സല്‍മാനും നിവിന്‍പോളിയും സൂപ്പര്‍ഹിറ്റുകളുമായി കരിയറില്‍ മുന്നേറി. സമീര്‍ താഹിര്‍ സംവിധാനം ചെയ്ത കലിയാണ് ഈ വര്‍ഷം ആദ്യമെത്തിയ ദുല്‍ക്കര്‍ ചിത്രം. ദുല്‍ക്കറിന്റെ ആരാധകരെ തൃപ്തിപ്പെടുത്തുന്ന ഘടകങ്ങളെല്ലാം ചിത്രത്തിലുണ്ടായിരുന്നു. മികച്ച ഇനിഷ്യല്‍ കളക്ഷന്‍ നേടാനും ചിത്രത്തിനു കഴിഞ്ഞു. രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടം ആയിരുന്നു മറ്റൊരു ചിത്രം. ദുല്‍ക്കറിലെ അഭിനേതാവിന്റെ റേഞ്ച് മനസിലാക്കിത്തന്ന ചിത്രമായിരുന്നുവിത്. രണ്ടു വിജയ ചിത്രങ്ങളിലൂടെ നില ഭദ്രമാക്കാന്‍ ദുല്‍ക്കറിനു കഴിഞ്ഞു. സത്യന്‍ അന്തിക്കാടിന്റെ ജോമോന്റെ സുവിശേഷങ്ങളാണ് ദുല്‍ഖറിന്റെ പുതിയ ചിത്രം.

നിവിന്‍പോളിക്കും രണ്ടു ചിത്രങ്ങളുണ്ടായിരുന്നു. വര്‍ഷത്തിന്റെ ആദ്യമെത്തിയ ആക്ഷന്‍ ഹീറോ ബിജുവിലെ പോലീസ് വേഷം നിവിന്റെ കരിയറില്‍ ഏറെ നേട്ടമായി. വന്‍വിജയം നേടിയ ഈ ചിത്രത്തിനുശേഷം എത്തിയ ജേക്കബിന്റെ സ്വര്‍ഗരാജ്യവും വിജയം ആവര്‍ത്തിച്ചു. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിലൂടെ കുടുംബപ്രേക്ഷകരുടെ മനസിലേക്ക് ഇറങ്ങിച്ചെല്ലാന്‍ നിവിന് കഴിഞ്ഞു.

പൃഥിരാജിന് നാലു ചിത്രങ്ങളുണ്ടായിരുന്നു. പാവാട, ഡാര്‍വിന്റെ പരിണാമം, ജയിംസ് ആന്‍ഡ് ആലീസ്, ഊഴം. പാവാട പക്കാ കൊമേഴ്‌സ്യല്‍ ചിത്രമായപ്പോള്‍ മറ്റു ചിത്രങ്ങള്‍ സാമ്പത്തികമായി വന്‍ വിജയം നേടിയില്ലെങ്കിലും നിലവാരം പുലര്‍ത്തുന്നവയായിരുന്നു.

ജയസൂര്യയെ സംബന്ധിച്ച് പ്രേതം എന്ന സിനിമയിലൂടെ കരിയറില്‍ മികച്ച നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞു. വ്യത്യസ്തമായ ഗെറ്റപ്പും പ്രകടനവുമായിരുന്നു പ്രേതത്തില്‍ ജയസൂര്യയുടേത്. ഇടി, ഷാജഹാനും പരീക്കുട്ടിയും, സ്കൂള്‍ബസ് എന്നീ സിനിമകളും ജയസൂര്യയുടേതായി എത്തി.

കുഞ്ചാക്കോബോബനെ സംബന്ധിച്ച് 2016–ന് പ്രത്യേകതയുണ്ടായിരുന്നു. കുടുംബ ബാനറായ ഉദയ വര്‍ഷങ്ങള്‍ക്കുശേഷം സിനിമാ നിര്‍മാണത്തിലെത്തിയത് ചാക്കോച്ചന്റെ നേതൃത്വത്തിലാണ്. ഉദയായെ പുനരുജീവിപ്പിക്കുക എന്ന ദീര്‍ഘനാളായുള്ള ലക്ഷ്യം ഫലപ്രാപ്തിയിലെത്തിക്കാന്‍ ഈ നടനു കഴിഞ്ഞു. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ എന്ന ചിത്രമായിരുന്നു ഉദയായുടെ ബാനറിലെത്തിയത്. നല്ല വിജയവും അഭിപ്രായവും നേടാന്‍ ചിത്രത്തിനു കഴിഞ്ഞു. വേട്ട, വള്ളീം പുള്ളീം തെറ്റി, സ്കൂള്‍ബസ്, ഷാജഹാനും പരീക്കുട്ടിയും എന്നിവയായിരുന്നു മറ്റു ചാക്കോച്ചന്‍ ചിത്രങ്ങള്‍. വേട്ടയിലെ ചാക്കോച്ചന്റെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടു.

മികച്ചൊരു തിരിച്ചുവരവാണ് ഫഹദ് ഫാസില്‍ ഈ വര്‍ഷം നടത്തിയത്. തുടര്‍ച്ചയായ പരാജയങ്ങളെ തുടര്‍ന്ന് സെലക്ടീവായ ഫഹദിന് അതിന്റെ ഗുണം കിട്ടി. മഹേഷിന്റെ പ്രതികാരം എന്ന സൂപ്പര്‍ഹിറ്റിലൂടെ ഫഹദിന് ഏറെ പ്രേക്ഷക പ്രീതി നേടാനായി. ഈ വര്‍ഷം ഏറെ ചര്‍ച്ചാ വിഷയമായ ചിത്രമായിരുന്നുവിത്. വര്‍ഷത്തിന്റെ ആദ്യമെത്തിയ മണ്‍സൂണ്‍ മാംഗോസായിരുന്നു ഫഹദിന്റെ മറ്റൊരു ചിത്രം. ആസിഫ് അലിക്ക് മൂന്നു ചിത്രങ്ങളുണ്ടായിരുന്നു. അനുരാഗ കരിക്കിന്‍വെള്ളം സൂപ്പര്‍ഹിറ്റില്‍ ഇടം നേടി. കവി ഉദ്ദേശിച്ചതും സാമാന്യ വിജയം നേടി. ഇതു താന്‍ടാ പോലീസ് ആയിരുന്നു ആസിഫിന്റെ മറ്റൊരു ചിത്രം.

സ്‌റൈല്‍, ഒരു മുറൈ വന്തു പാര്‍ത്തായേ എന്നീ ചിത്രങ്ങളില്‍ ഉണ്ണി മുകുന്ദന്‍ നായകനായി.

അനൂപ്‌മേനോനും ഈ വര്‍ഷം സജീവമായിരുന്നു. പാവാടയില്‍ പൃഥ്വിരാജിനൊപ്പം ശ്രദ്ധിക്കപ്പെട്ട അനൂപ് മാല്‍ഗുഡി ഡേയ്‌സ്, 10 കല്‍പനകള്‍, കുട്ടികളുണ്ട് സൂക്ഷിക്കുക, പാവ, കരിങ്കുന്നം സിക്‌സസ് എന്നീ ചിത്രങ്ങളിലും വേഷമിട്ടു. പാവയിലെ വൃദ്ധ കഥാപാത്രം വ്യത്യസ്തമായി. ഏറെ നാളുകള്‍ക്കുശേഷം റഹ്മാന്റെ മികച്ച ഒരു കഥാപാത്രവും ഈ വര്‍ഷമുണ്ടായി. വി.എം. വിനുവിന്റെ മറുപടിയിലെ നായകവേഷം റഹ്മാന് ഗുണംചെയ്തു.

നരേന്‍ മലയാളത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ച വര്‍ഷമായിരുന്നു ഇത്. ഹല്ലേലുയ്യ, അങ്ങനെ തന്നെ നേതാവേ എന്നീ ചിത്രങ്ങളില്‍ നായകനായപ്പോള്‍ കവി ഉദ്ദേശിച്ചതില്‍ വ്യത്യസ്ത വേഷപ്പകര്‍ച്ചയിലൂടെ കാരക്ടര്‍ വേഷം കയ്യാളി. ഡഫേദാര്‍, അന്യര്‍ക്കു പ്രവേശനമില്ല എന്നീ ചിത്രങ്ങളില്‍ ടിനി ടോം നായകനായി. ആന്‍മരിയ കലിപ്പിലാണ് എന്ന ഹിറ്റു ചിത്രത്തിലൂടെ സണ്ണിവെയിന്‍ സാന്നിധ്യം നിലനിറുത്തി.

ഒരു പറ്റം പുതുതാരനിരയും ശ്രദ്ധിക്കപ്പെടുന്ന സിനിമകളുമായി എത്തി. പ്രേമത്തിലൂടെ എത്തിയ സിജുവില്‍സണ്‍ ഹാപ്പിവെഡ്ഡിംഗ് എന്ന ചിത്രത്തില്‍ നായകനായി എത്തി വിജയം നേടി. കട്ടപ്പനയിലെ ഋത്വിക് റോഷനിലും സിജു ശ്രദ്ധിക്കപ്പെട്ടു. ഒരേ മുഖത്തില്‍ നായകനായി ധ്യാന്‍ ശ്രീനിവാസന്‍ സാന്നിധ്യമറിയിച്ചു. കട്ടപ്പനയിലെ ഋത്വിക് റോഷനിലൂടെ വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനായി. ടോവിനോ തോമസ് ഗപ്പിയില്‍ നായകനായപ്പോള്‍ സ്‌റ്റൈല്‍ എന്ന ചിത്രത്തില്‍ പ്രതിനായകനായും ശ്രദ്ധിക്കപ്പെട്ടു. അബിയുടെ മകന്‍ ഷെയ്ന്‍ നിഗം കിസ്മത്ത് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറി. കമ്മട്ടിപ്പാടത്തിലും ചെറുതെങ്കിലും ശ്രദ്ധേയ വേഷം ഷെയിനുണ്ടായിരുന്നു. സുരേഷ്‌ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് മുദ്ദുഗൗ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം മോശമാക്കിയില്ല.

സലിംകുമാര്‍, മുകേഷ്, വിനീത്, മക്ബുല്‍ സല്‍മാന്‍, വിനീത്കുമാര്‍, ശ്രീജിത്ത് വിജയ്, ജഗദീഷ്, സിദ്ധാര്‍ത്ഥ് ലാമ, റിയാസ്ഖാന്‍, ഭഗത്മാനുവല്‍, സുദേവ് തുടങ്ങിയവരും നായക നിരയിലുണ്ടായിരുന്നു.

Related posts