കാലങ്ങള്‍ പഴക്കമുള്ള ക്ഷേത്ര ആചാരത്തിന്റെ സംരക്ഷകയായി മുസ്ലിം യുവതി ! തെലങ്കാനയില്‍ നിന്നുള്ള കാഴ്ച…

വൈവിധ്യങ്ങളുടെ നാടാണ് ഇന്ത്യ. മതസൗഹാര്‍ദ്ദമാണ് ഈ രാജ്യത്തിന്റെ മുഖമുദ്ര. ഇത്തരത്തിലുള്ള ഒരു മതസൗഹാര്‍ദ്ദത്തിന്റെ ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്.

തെലങ്കാനയിലെ ഒസിര്‍സില്ല വെമുലവാഡയിലെ ശ്രീ രാജ രാജേശ്വര സ്വാമി ക്ഷേത്രത്തില്‍ നിന്നാണ് വ്യത്യസ്ത ചിത്രം പുറത്ത് വന്നത്. ക്ഷേത്രത്തിലെ കാലങ്ങള്‍ പഴക്കമുള്ള ‘കൊടെ മൊക്കു’എന്ന ആചാരം ഒരു മുസ്ലീം സ്ത്രീ നിര്‍വ്വഹിക്കുന്ന ചിത്രമാണ് പുറത്ത് വന്നത്.

ശിവക്ഷേത്രത്തിലെ കാളകളെ കെട്ടാന്‍ നേര്‍ച്ച നേരുന്ന ഒരു ചടങ്ങാണിത്. ക്ഷേത്ര പരിസരത്തിനുള്ളില്‍ തന്നെ നടക്കുന്ന ഈ ആചാരം മന്ദാനി സ്വദേശിയായ അപ്സാര്‍ എന്ന മുസ്ലീം സ്ത്രീയാണ് നിര്‍വ്വഹിച്ചത്.

ബുര്‍ഖ ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിച്ച അപ്സാര്‍, ശ്രീ രാജ രാജ സ്വാമിയുടെ ദര്‍ശനം നടത്തി. അതിനു ശേഷം കാളയുമൊത്ത് ക്ഷേത്രപ്രദക്ഷിണം നടത്തിയ ശേഷം അതിനെ ഭക്തര്‍ക്ക് കാണുന്ന തരത്തില്‍ ക്ഷേത്ര പരിസരത്തായി കെട്ടിയിടുകയും ചെയ്തു.

മറ്റ് ഹിന്ദുക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി രാജരാജേശ്വര ക്ഷേത്രത്തിന്റെ സമീപത്തായി ഒരു ദര്‍ഗയും സ്ഥിതി ചെയ്യുന്നുണ്ട്. ക്ഷേത്രത്തിലെത്തുന്ന വിശ്വാസികള്‍ ഭഗവാന്‍ പരമശിവനെയും രാജരാജേശ്വരി ദേവിയെയും ദര്‍ശനം നടത്തിയ ശേഷം ദര്‍ഗയിലും സന്ദര്‍ശനം നടത്തി മടങ്ങാറാണ് പതിവ്.

സാധാരണയായി ആഗ്രഹസാധ്യത്തിനായാണ് വിശ്വാസികള്‍ ‘കൊടെ മൊക്കു’ നേരുന്നതെന്നാണ് വിശ്വാസികള്‍ പറയുന്നത്. അപ്സാറിന്റെ ഏതോ ആഗ്രഹം അത്തരത്തില്‍ നേര്‍ന്ന് സഫലമായതു കൊണ്ടാകാം അവര്‍ ഈ ആചാര പൂര്‍ത്തീകരണത്തിനെത്തിയതെന്നും പ്രദേശവാസികള്‍ പറയുന്നു.

ക്ഷേത്ര ചരിത്രത്തില്‍ തന്നെ ഇതാദ്യമായാണ് ഒരു മുസ്ലീം സ്ത്രീയ്ക്ക് ക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ച് ആചാരം നടത്താന്‍ അനുവാദം നല്‍കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. മുസ്ലീങ്ങള്‍ ക്ഷേത്ര ദര്‍ശനം നടത്താറുണ്ടെങ്കിലും ഇതുപോലെ ചടങ്ങുകള്‍ ഇതുവരെ നടത്തിയിട്ടില്ല എന്നും അധികൃതര്‍ പറയുന്നു. ഇതാണ് ഇന്ത്യയെന്നാണ് ചിത്രം കണ്ട ഏവരും പറയുന്നത്.

Related posts

Leave a Comment