തിരുവനന്തപുരം: വാഹനങ്ങളുടെ അനധികൃത രൂപമാറ്റത്തിനെതിരെ നടപടി ശക്തമാക്കി മോട്ടോർ വാഹന വകുപ്പ്. നിയമവിരുദ്ധമായി വരുത്തുന്ന ഓരോ മാറ്റത്തിനും പ്രത്യേകം പിഴ ഈടാക്കാനാണ് തീരുമാനം. ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണ് ഗതാഗത കമ്മീഷണറേറ്റിൽ നിന്നും ഈ കർശന നിർദ്ദേശം പുറത്തുവന്നിരിക്കുന്നത്.
വരുത്തിയ അനധികൃത മാറ്റങ്ങൾ ഉടമകൾ തന്നെ സ്വയം നീക്കം ചെയ്തതിനുശേഷം മാത്രമേ വാഹനം എംവിഡിക്ക് മുന്നിൽ പരിശോധനയ്ക്കായി ഹാജരാക്കാൻ പാടുള്ളൂ. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇത്തരം രൂപമാറ്റങ്ങൾ വരുത്തിയ വാഹനങ്ങൾക്കെതിരെ എടുത്ത നടപടികളുടെ റിപ്പോർട്ട് സെപ്റ്റംബർ 3-നകം സമർപ്പിക്കാൻ എല്ലാ ആർടിഒമാർക്കും നിർദേശം നൽകിയിട്ടുണ്ട്.
സോഷ്യൽ മീഡിയ റീൽസുകൾ ചിത്രീകരിക്കുന്നതിനായി നിയമവിരുദ്ധമായി മോഡിഫൈ ചെയ്ത വാഹനങ്ങൾ പ്രത്യേകമായി കണ്ടെത്തി നടപടിയെടുക്കാനും നിർദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. വാഹനങ്ങളിൽ നടത്തുന്ന ഓരോ അനധികൃത രൂപമാറ്റത്തിനും 5,000 രൂപ വീതം പിഴ ഈടാക്കണമെന്നാണ് ഹൈക്കോടതിയുടെ കർശന ഉത്തരവ്.
