‘മീശ’യെന്നു കേട്ടാല്‍ മലയാളിയുടെ മനസിലേക്ക് വിവാദങ്ങള്‍ ഘോഷയാത്രയായി എത്തുന്ന കാലമാണിത്. എങ്കിലും… ഒരു ‘മീശ’ കഥ സൊല്ലട്ടുമാ….മീശക്കാരനായ ഒരു മാധ്യമപ്രവര്‍ത്തകന്റെ കഥ, മീശക്കാരന്‍ വീരപ്പനെ കുറിച്ചുള്ള കഥകള്‍ ലോകത്തിനു പറഞ്ഞ തന്ന മറ്റൊരു മീശക്കാരന്റെ കഥ (കഥയല്ല ജീവിതം).
നക്കീരന്‍ ഗോപാല്‍ എന്ന പേരു കേട്ടാല്‍ എല്ലാവരുടേയും മനസിലേക്ക് ആദ്യം എത്തുക ആ കൊമ്പന്‍ മീശ തന്നെയാണ്. ആ മീശയോട് കടുത്ത ആരാധനയുള്ളവരുടെ എണ്ണവും കുറച്ചൊന്നുമല്ല. എന്തിനേറെപ്പറയുന്നു ഉലകനായകന്‍ കമലഹാസന്‍ പോലും നക്കീരന്റെ മീശയുടെ കട്ട ഫാനാണ്. തേവര്‍മകന്‍ സിനിമയില്‍ താന്‍ അനുകരിച്ചത് നക്കീരന്റെ മീശയാണെന്ന് ഒരിക്കല്‍ ഒരഭിമുഖത്തില്‍ കമലഹാസന്‍ തുറന്നു പറയുക പോലും ചെയ്തു. അറുപതാമത്തെ വയസിലും ആ മീശയുടെ ഗ്ലാമറിനും വീര്യത്തിനും അതിനേക്കാള്‍ ഉദ്വേഗം നിറഞ്ഞ നക്കീരന്‍ ഗോപാലിന്റെ പത്രപ്രവര്‍ത്തന ജീവിതത്തിനും ഗാംഭീര്യം ഒട്ടും കുറഞ്ഞിട്ടില്ല.
നിരവധി എക്സ്‌ക്ലൂസീവ് വാര്‍ത്തകള്‍ പുറം ലോകത്തെ അറിയിച്ചതു മുതല്‍ വീരപ്പനുമായുള്ള സൗഹൃദം, ജയലളിതയുമായുള്ള വഴക്കുകള്‍ തുടങ്ങി നിരവധി നിരവധി സന്ദര്‍ഭങ്ങളിലൂടെയാണ് ദ്വൈവാരികയും പത്രാധിപര്‍ നക്കീരന്‍ ഗോപാലും എല്ലാക്കാലവും ജനശ്രദ്ധയില്‍ നിലനിന്നു പോന്നത്.
തമിഴ്നാട്ടിലെ അറുപ്പുക്കോട്ടൈ എന്ന ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന സാധാരണക്കാരനായ രാജഗോപാല്‍ നക്കീരന്‍ ഗോപാല്‍ ആയ അനുഭവ കഥ, അദ്ദേഹം പുറം ലോകത്തെത്തിച്ച ആന വേട്ടക്കാരന്‍ വീരപ്പനെ കുറിച്ചുള്ള കഥകളെക്കാള്‍ ഉദ്വേഗം നിറഞ്ഞതാണ്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തിയ അദ്ദേഹം രാഷ്ട്രദീപികയുമായി പങ്കുവച്ച ജീവീതാനുഭവങ്ങളിലേക്ക്.
നക്കീരന്റെ തുടക്കം
ജീവിക്കാന്‍ ഒരു മാര്‍ഗം തേടിയാണ് സ്വന്തം നാടു വിട്ട് ചെന്നൈയിലേക്ക് വന്നതെന്ന് ഗോപാല്‍ പറയുന്നു. ലേഔട്ട് ആര്‍ട്ടിസ്റ്റ് ആയാണ് തുടക്കം. തായ് എന്ന തമിഴ് മാസികയില്‍ ലേഔട്ട് ആര്‍ട്ടിസ്റ്റ് ആയി ജോലി ചെയ്യുമ്പോഴാണ് സ്വന്തമായി ഒരു പ്രസ്ഥാനം ഉണ്ടാക്കിയെടുക്കുന്നതിനെക്കുറിച്ച് രാജഗോപാല്‍ ആലോചിച്ചു തുടങ്ങിയത്. അപ്പോഴാണ് നക്കീരന്റെ മുന്‍ ഉടമസ്ഥന്‍ ടൈറ്റില്‍ വില്‍ക്കുന്നു എന്ന വാര്‍ത്ത കേട്ടത്. അദ്ദേഹത്തെ കണ്ടു സംസാരിച്ചു. പ്രതിഫലമായി വലിയ തുക ആവശ്യപ്പെട്ടാല്‍ എന്തു ചെയ്യും എന്നൊരു ഭയമുണ്ടായിരുന്നു.
പക്ഷേ എന്നേയും എന്റെ സുഹൃത്തുക്കളേയും അദ്ഭുതപ്പെടുത്തിക്കൊണ്ട് അദ്ദേഹം ടൈറ്റില്‍ സൗജന്യമായി തന്നു. 4120 രൂപയുമായാണ് 1988ല്‍ ഞാന്‍ നക്കീരന്‍ ആരംഭിക്കുന്നത്. ഒരു ചെറിയ മുറിയായിരുന്നു നക്കീരന്റെ ആദ്യ ഓഫീസ്. ഫോണ്‍ ഇല്ല. അടുത്തുള്ള ടീ ഷോപ്പിലേക്കാണ് ഫോണ്‍ വരുന്നത്. ആദ്യ ലക്കത്തിന്റെ 18000 കോപ്പികളാണ് ഞങ്ങള്‍ പ്രിന്റിംഗിന് കൊടുത്തത്. എന്നാല്‍ സമയമായപ്പോള്‍ കിട്ടിയത് 500 കോപ്പിയാണ്. അതിനു പിന്നിലെ കാരണം എനിക്ക് വ്യക്തമായി അറിയാമായിരുന്നു.
ആദ്യ ലക്കം പുറത്തു വരുന്നതിനു മുന്‍പു തന്നെ ഒരു മാസിക പുറത്ത് എത്തിക്കുന്നതിനു പിന്നില്‍ എത്ര കഠിനാധ്വാനം വേണമെന്ന് ഞങ്ങള്‍ മനസിലാക്കി. പക്ഷേ ഒരു വര്‍ഷത്തിനുള്ളില്‍ നക്കീരന്റെ കോപ്പികളുടെ എണ്ണം ഒന്നര ലക്ഷത്തിനടുത്തെത്തി.’ നക്കീരന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ലെന്ന് ഗോപാല്‍ അഭിമാനത്തോടെ പറയുന്നു. വിവിധ പോരാട്ടങ്ങളിലായി മൂന്നു സുപ്രധാന വിധികളാണ് മാധ്യമ സ്വാതന്ത്ര്യത്തിനായി നക്കീരന്‍ ഗോപാല്‍ നേടിയെടുത്തത്.
നക്കീരനും അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനവും
രാഷ്ട്രീയം, സിനിമ, കായികം തുടങ്ങി എല്ലാവരും സഞ്ചരിച്ചു പഴകിയ പാതയോട് നക്കീരന് താത്പര്യമില്ലായിരുന്നു. അതില്‍ നിന്നൊക്കെ വ്യത്യസ്തമായി നിന്നത് അന്വേഷണാത്മക പത്രപ്രവര്‍ത്തനമാണ്. എത്ര വലിയ സംഭവമുണ്ടായാലും തുടക്കത്തില്‍ അതിനു പിന്നാലെ പോകാന്‍ എല്ലാ മാധ്യമങ്ങളും ഉണ്ടാകും. എന്നാല്‍ മുന്നോട്ടു പോകുന്തോറും ആളുകളുടെ എണ്ണം കുറയും. പക്ഷേ അതല്ലായിരുന്നു നക്കീരന്റെ രീതി. ഞങ്ങള്‍ ഒരു വിഷയത്തിന്റെ അവസാനം വരെ പോകുമായിരുന്നു. അങ്ങനെ പോയതാണ് നക്കീരന്റെ വിജയവും. ഒരു സംഭവത്തിന്റെ തുടക്കം പോലെ തന്നെ ഒടുക്കവും ജനങ്ങള്‍ക്കു മുന്നില്‍ കൊണ്ടുവരണം എന്നു ഞങ്ങള്‍ക്കു നിര്‍ബന്ധമായിരുന്നു. വെറികൊണ്ട അധികാര വര്‍ഗത്തെ ഞങ്ങള്‍ എതിര്‍ത്തു.
രാഷ്ട്രീയ നേതാക്കളും ബിസിനസുകാരും പോലീസുകാരും വരെ ഉള്‍പ്പെടുന്നതാണ് പല സംഭവങ്ങളും. ഓട്ടോ ശങ്കര്‍ എന്ന ഗുണ്ടയുടെ ക്രൂരകൃത്യങ്ങളെക്കുറിച്ച് അന്വേഷിച്ചുകൊണ്ടായിരുന്നു തുടക്കം. കൊല്ലക്കുറ്റമുള്‍പ്പെടെ വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട്, വധശിക്ഷ കാത്തു കഴിയുകയായിരുന്നു ഓട്ടോ ശങ്കര്‍. അയാളെ പറഞ്ഞു ബോധ്യപ്പെടുത്തി നക്കീരനില്‍ പരമ്പര എഴുതാന്‍ ആവശ്യപ്പെട്ടു. ശങ്കറിന്റെ ഓരോ കുറ്റകൃത്യങ്ങളും ചെന്നു നിന്നത് വമ്പന്‍ കക്ഷികളിലാണ്. അതോടെ നക്കീരനും അവിടുത്തെ ജീവനക്കാരും പലരുടേയും കണ്ണിലെ കരടായി മാറി.
കോളജ് വിദ്യാര്‍ഥിനികളെ തെറ്റായ രീതിയില്‍ കൊണ്ടുപോകാന്‍ ശ്രമിച്ച അധ്യാപിക നിര്‍മലാദേവിക്കെതിരെ നക്കീരനില്‍ വന്ന വാര്‍ത്ത തമിഴ്നാട്ടില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. നിര്‍മലാ ദേവി വിദ്യാര്‍ഥിനികളോടു സംസാരിക്കുന്നതിന്റെ തെളിവ് ഞങ്ങളുടെ പക്കലുണ്ട്. ഈ വാര്‍ത്ത പുറത്തു വിട്ടതിനാല്‍ ഗവര്‍ണറുടെ ഔദ്യോഗിക കൃത്യ നിര്‍വഹണത്തിനു തടസമുണ്ടാക്കിയെന്നാരോപിച്ച് കേസെടുത്തു. എന്നാല്‍ ഒരു ദിവസത്തിനുള്ളില്‍ എന്നെ പുറത്തു വിടേണ്ടി വന്നു. എന്തായാലും ഇതില്‍ നിന്ന് ഒരിഞ്ചു പോലും പിന്നോട്ടു പോകില്ലെന്നും നക്കീരന്‍ ഗോപാല്‍ പറഞ്ഞു.
ഇതുതന്നെയാണോ വീരപ്പന്‍?
നക്കീരന്‍ ഗോപാല്‍ എന്ന വ്യക്തിയുടെ മാധ്യമപ്രവര്‍ത്തന ജീവിത്തിലെ ഏറ്റവും വലിയ നാഴികക്കല്ലാണ് വീരപ്പനുമായുള്ള സൗഹൃദം. വീരപ്പനെ ആദ്യമായി കാണുന്നതും അഭിമുഖം നടത്തിയതും തുടര്‍ന്നുള്ള സംഭവങ്ങളുമെല്ലാം വളരെ രസകരമായ ഓര്‍മകളാണെന്ന് ഗോപാല്‍ പറയുന്നു. ‘ലേഔട്ട് ആര്‍ട്ടിസ്റ്റ് ആയിരുന്ന കാലം മുതല്‍, വീരപ്പന്റേതെന്ന വ്യാജേന പ്രചരിപ്പിച്ചിരുന്ന ചിത്രത്തില്‍ എനിക്ക് സംശയമുണ്ടായിരുന്നു. സഫാരി സ്യൂട്ട് ധരിച്ച, മെലിഞ്ഞുണങ്ങി ഒറ്റനോട്ടത്തില്‍ കുഷ്ഠരോഗി എന്നു തോന്നിപ്പിക്കുന്ന ഒരു മുറി മീശക്കാരന്റെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമാണ് ആദ്യം പുറത്തു വന്നത്. ഓരോ സംഭവങ്ങള്‍ നടക്കുമ്പോഴും ഈ ചിത്രമാണ് കിട്ടുന്നത്. ‘ഈ എഴുന്നേറ്റു നില്‍ക്കാന്‍ പറ്റാത്ത ആളാണോ ഇത്രയും പേരെ കൊല്ലുന്ന കാട്ടുകള്ളന്‍’ എന്നു ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.
അങ്ങനെയിരിക്കെ 1993 ഏപ്രിലില്‍ വീരപ്പന്‍ കാട്ടില്‍ ഇല്ലെന്നും പേടിച്ച് നാടുവിട്ടെന്നും തമിഴ്നാട് സര്‍ക്കാര്‍ വാര്‍ത്ത പുറത്തു വിട്ടു. പക്ഷേ ഒരാഴ്ചയ്ക്കുള്ളില്‍ കാടിനുള്ളില്‍ 22 പോലീസുകാരെ വീരപ്പന്‍ ബോംബ് വച്ച് കൊന്നു എന്ന വാര്‍ത്തയും പുറത്തു വന്നു. അതെങ്ങനെ ശരിയാകും എന്നു ഞാന്‍ ആലോചിച്ചു. ഒന്നുകില്‍ മന്ത്രി പറഞ്ഞതു കള്ളം. മന്ത്രി പറഞ്ഞത് ശരിയാണെങ്കില്‍ കാടിനുള്ളില്‍ പോലീസുകാരെ കൊന്നതാര്? ആ രണ്ടു ചോദ്യങ്ങളും എന്റെ മുന്നിലുണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് യഥാര്‍ഥ വീരപ്പനെത്തേടി ഞാന്‍ യാത്രതിരിച്ചത്.
14000 ചതുരശ്ര കിലോമീറ്റര്‍ പടര്‍ന്നു കിടക്കുന്ന കാട്ടിലേക്കാണ് യാത്ര. അന്ന് ഇന്നത്തെപ്പോലെ പ്രത്യേക സംവിധാനങ്ങളോ സൗകര്യങ്ങളോ ഒന്നുമില്ല. പോയ്ക്കഴിഞ്ഞാല്‍ വീട്ടിലേക്കോ ഓഫീസിലേക്കോ ഒന്നു വിളിച്ച് വിവരം അറിയിക്കാന്‍ പോലും സാധിക്കില്ല. അങ്ങനെ വീരപ്പനെ തേടിയുള്ള യാത്ര വീരപ്പനില്‍ തന്നെ എത്തി നിന്നു. മെലിഞ്ഞ്, ഉയരമുള്ള, കപ്പടാ മീശവെച്ച വീരപ്പന്റെ യഥാര്‍ഥ ചിത്രം ആദ്യമായി ജനങ്ങള്‍ക്കു മുന്നില്‍ എത്തിച്ചത് നക്കീരനാണ്.’
സരസനായിരുന്നു വീരപ്പന്‍
പലപ്രാവശ്യമായി നിരവധി തവണ ഗോപാല്‍ വീരപ്പനെ നേരില്‍ കണ്ടിട്ടുണ്ട്. കന്നട താരം രാജ്കുമാറിന്റെ മോചനത്തിനു സര്‍ക്കിന്റെ മധ്യസ്ഥനായി നിന്നത് നക്കീരന്‍ ഗോപാലാണ്. കാട്ടുകള്ളനും കൊലയാളിയുമായ, എല്ലാവരിലും ഭീതി മാത്രം നിറയ്ക്കുന്ന വീരപ്പന്‍ ഒരു സരസന്‍ കൂടിയായിരുന്നുവെന്ന് ഗോപാല്‍ പറയുന്നു.
‘ഒരിക്കല്‍ വീരപ്പന്‍ എന്നോടു ചോദിച്ചിട്ടുണ്ട് നീ എന്തിനാടാ എന്നെപ്പോലെ മീശ വച്ചിരിക്കുന്നതെന്ന്. തമാശയായിട്ടാണ് ചോദിച്ചത്. ഞാന്‍ മാത്രമല്ല ഞങ്ങളുടെ നാട്ടില്‍ എല്ലാവരും ഇങ്ങനെയാണെന്ന് ഞാനും പറഞ്ഞു. അതുപോലെ മറ്റൊരു സംഭവമുണ്ട്. വീരപ്പന്‍ വലിയ ചന്ദന കടത്തുകാരന്‍ ആണെന്നാണല്ലോ എല്ലാവരും പറയുന്നത്. ഞാന്‍ ആണെങ്കില്‍ ചന്ദനമരം കണ്ടിട്ടുമില്ല. ചന്ദനമരം കാണണം എന്ന ആഗ്രഹം പറഞ്ഞപ്പോള്‍ വീരപ്പനോടു പറഞ്ഞപ്പോള്‍ വീരപ്പന്‍ പറഞ്ഞ മറുപടി ‘ ഇവിടെ ചന്ദനമരമൊന്നുമില്ല. അതൊക്കെ എന്റെ പേരും പറഞ്ഞ് അവന്മാര് വെട്ടിക്കൊണ്ടു പോയി’ എന്നാണ്. ഇപ്പോഴും ആ മറുപടിയോര്‍ത്ത് ചിരിക്കാറുണ്ടെന്ന് ഗോപാല്‍ പറഞ്ഞു.
വീരപ്പനു പിന്നില്‍ ആരെങ്കിലുമുണ്ടായിരുന്നോ എന്ന ചോദ്യത്തിനു ഗോപാല്‍ തന്ന മറുപടി മറ്റൊരു സംഭവമായിരുന്നു. ‘വീരപ്പന്റെ ഡ്രസ് ശ്രദ്ധിച്ചാല്‍ അറിയാം വയറിന്റെ ഭാഗം വീര്‍ത്തിരിക്കും. അതു കുടവയറല്ല. അതിനുള്ളില്‍ നിറയെ ബുള്ളറ്റുകളാണ്. ഒരിക്കല്‍ ഒന്നൊന്നായി എടുത്ത് വാങ്ങുന്ന വില പറഞ്ഞു തന്നു. നിന്റെ പോലീസ് തന്നെയാടാ ഇതെനിക്ക് വില്‍ക്കുന്നത് എന്നും പറഞ്ഞു. പോലീസിനുള്ളില്‍ വീരപ്പനെ സഹായിക്കാന്‍ വലിയ വലിയ ഉദ്യോഗസ്ഥരുണ്ടെന്ന് ഒരു ഐജി പറഞ്ഞിട്ടുണ്ട്.’ വീരപ്പനെ പെട്ടെന്ന് ഒരു ദിവസം പിടികൂടിയതല്ലെന്നും നാലു ദിവസത്തോളം തടവില്‍വച്ച് പീഡിപ്പിക്കുകയും മീശയെല്ലാം പിഴുതെറിയുകയും ചെയ്തെന്നും ഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
ജയലളിതയുമായി തുടക്കം മുതല്‍ ഉടക്ക്
തായ് എന്ന പ്രസിദ്ധീകരണത്തില്‍ ജോലി ചെയ്യുമ്പോള്‍ തുടങ്ങിയതാണ് ജയലളിതയുമായുള്ള പ്രശ്നങ്ങളെന്ന് ഗോപാല്‍ പറഞ്ഞു. ‘അന്ന് ഞാന്‍ ലേഔട്ട് ആര്‍ട്ടിസ്റ്റാണ്. ജോലി ചെയ്യുന്നതിനിടയില്‍ ഒരു സീനിയര്‍ വന്ന് ഫോണ്‍ ഉണ്ടെന്നു പറഞ്ഞു. എഴുന്നേറ്റു ചെന്നപ്പോള്‍ കൈകൂപ്പി, മുട്ടിടിച്ച് ഫോണില്‍ ആരോടോ അദ്ദേഹം കാര്യമായി മാപ്പു പറയുന്നു. ഞാന്‍ ചെന്നപ്പോള്‍ റിസീവര്‍ എനിക്കു കൈമാറി. ഹലോ ഐയാം ഗോപാല്‍ എന്നു പറഞ്ഞതു മാത്രം എനിക്കോര്‍മയുണ്ട്. പിന്നെ ഞാന്‍ കേട്ടത് ഇംഗ്ലീഷിലെ വലിയ വലിയ തെറിയാണ്. ഒരു സ്ത്രീ ഇംഗ്ലീഷില്‍ തെറി വിളിക്കുന്നുവെന്ന് പറഞ്ഞ് ഞാന്‍ ഫോണ്‍ സാറിനു കൊടുത്തു. അദ്ദേഹം വീണ്ടും കുറെ സോറി പറഞ്ഞ് ഫോണ്‍ വച്ചു. എന്നിട്ട് എന്റെ നേരെ നാലു ചാട്ടം. ജയലളിതയുടെ പേരിനു മുന്നിലായി സെല്‍വി (തമിഴില്‍ വിവാഹം കഴിക്കാത്ത സ്ത്രീകളെ പറയുന്ന വാക്ക്) എന്നെഴുതാത്തതിനാണ് ഞാന്‍ ആ തെറി മുഴുവന്‍ കേട്ടത് എന്ന് എനിക്ക് അപ്പോള്‍ മനസിലായി.
1991ല്‍ ജയലളിതയും ശശികലയും ഒരുമിച്ച് കൊടനാട് ഗ്രേറ്റ് മൂര്‍ എസ്റ്റേറ്റ് കാണാന്‍ പോയ ചിത്രം അച്ചടിച്ചതാണ് മറ്റൊരു സംഭവം. ഞങ്ങളുടെ ഫോട്ടോഗ്രഫര്‍ അവിടെ നിന്നു വിളിച്ചു പറഞ്ഞു സിഎം വരുന്നതുകൊണ്ട് അവിടുത്തെ സ്റ്റുഡിയോ എല്ലാം അടച്ചു പൂട്ടാന്‍ പോലീസ് ഓര്‍ഡര്‍ ഇട്ടു എന്ന്. അതൊരു ആവശ്യമില്ലാത്ത ഓര്‍ഡര്‍ ആണല്ലോ. ഫോട്ടോ കിട്ടണം എന്നു ഞാന്‍ നിര്‍ബന്ധം പറഞ്ഞു. ജീവന്‍ പണയം വെച്ച് ഫോട്ടോ എടുത്ത് പ്രസിദ്ധീകരിച്ചു. അതിന്റെ പേരില്‍ കള്ളക്കേസുണ്ടാക്കി ഞങ്ങളില്‍ 27 പേരെ അറസ്റ്റ് ചെയ്തു.
എന്നോടു ചെയ്യുന്നതിനു പുറമേ എന്റെ കുടുംബത്തെപ്പോലും ഇല്ലാതാക്കാന്‍ അവര്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. എല്ലാവരും അമ്മ എന്നു വിളിക്കുന്ന ജയലളിത 1994ല്‍ എന്റെ മകളെ കടത്താന്‍ ആളെ വിട്ടു. അന്ന് അവള്‍ കുഞ്ഞാണ്. അതിനുശേഷം മകളുടെ സംരക്ഷണത്തിനായി എനിക്ക് രണ്ടുപേരെ നിയമിക്കേണ്ടി വന്നു. ഞങ്ങള്‍ക്കു നേരെയുണ്ടായ ഓരോ ആക്രമണങ്ങളും ഞങ്ങളെ അതിജീവിക്കാന്‍ പഠിപ്പിക്കുകയായിരുന്നു. ഇനിയും മുന്നോട്ടു പോകണം എന്ന വാശി ഇത്തരം സംഭവങ്ങള്‍ ഞങ്ങള്‍ക്കുള്ളില്‍ ഉണ്ടാക്കിയെടുത്തു.
മീശ പിടിപ്പിച്ച പുലിവാലുകള്‍
മീശയോട് വളരെയധികം ഇഷ്ടമുള്ളപ്പോഴും ആ മീശ കാരണം താന്‍ ഏറെ പുലിവാലു പിടിച്ചിട്ടുണ്ടെന്ന് പൊട്ടിച്ചിരിച്ചുകൊണ്ട് നക്കീരന്‍ പറഞ്ഞു. ‘ഈ മീശ ഒന്നുകൊണ്ടു മാത്രം ഞാന്‍ 300 പെണ്ണു കണ്ടു. അന്ന് മീശയ്ക്കു വലിയ ഡിമാന്‍ഡ് ഇല്ലാത്ത കാലമാണ്. ഒടുവില്‍ മുന്നൂറാമത്തെ പെണ്ണിനെ വിവാഹം കഴിച്ചു. ആദ്യമായി ഞങ്ങള്‍ പരസ്പരം കാണുന്നത് വിവാഹ ദിവസമാണ്. വിവാഹശേഷം ഒരിക്കല്‍ ഞാന്‍ ഭാര്യയോടു ചോദിച്ചു, ഈ മീശ കണ്ട് നിനക്ക് എങ്ങനെ ഇഷ്ടപ്പെട്ടുവെന്ന്. കല്ല്യാണത്തിനു മുന്‍പ് ഈ മീശ കണ്ടിരുന്നെങ്കില്‍ ഞാന്‍ നിങ്ങളെ കല്ല്യാണം കഴിക്കില്ലായിരുന്നുവെന്ന് അവള്‍ പറഞ്ഞു.’ ഭാര്യയുടെ മറുപടി കേട്ട് പൊട്ടിച്ചിരിച്ചു പോയെന്ന് ഗോപാല്‍ പറഞ്ഞു.
വീരപ്പന്റെ ചിത്രം ആദ്യമായി പകര്‍ത്തിയതാണ് മറ്റൊരു സംഭവം. 1993ലാണ് താന്‍ വീരപ്പനെ ആദ്യമായി നേരില്‍ കാണുന്നതെന്ന് നക്കീരന്‍ പറയുന്നു. ‘ഞാന്‍ 1984 മുതല്‍ ഇതേ സ്‌റ്റൈലിലാണ് മീശ വയ്ക്കുന്നത്. ആദ്യമായി വീരപ്പന്റെ ചിത്രം പകര്‍ത്തിയിട്ടു വന്ന് ഡെവലപ്പ് ചെയ്യാന്‍ സുഹൃത്തിനെ ഏല്‍പ്പിച്ചു. വളരെ ആകംക്ഷയോടെയാണ് കാത്തിരിക്കുന്നത്. നെഗറ്റീവ് കൈയില്‍ കിട്ടിയപ്പോള്‍ ഞാന്‍ ഞെട്ടി. വീരപ്പന്റെ ചിത്രത്തിനു പകരം എന്റെ ചിത്രം. അടുത്ത ദിവസം വാരികയില്‍ അച്ചടിച്ചു വരേണ്ട ചിത്രമാണ്. പിന്നെ ഫോട്ടോ കണ്ടപ്പോഴാണ് ആശ്വാസമായത്. ഫോട്ടോ മാറിപ്പോയതല്ല, രണ്ടുപേരുടേയും മീശ ഒരുപോലെ ആയതാണ്. നേരില്‍ കണ്ടപ്പോള്‍ വീരപ്പന്‍ ഒരിക്കല്‍ ചോദിക്കുകയും ചെയ്തു, നീ എന്നെപ്പോലെയാണല്ലോ മീശ വച്ചിരിക്കുന്നതെന്ന്.’
ചിലപ്പോഴൊക്കെ ഈ മീശ തനിക്ക് രക്ഷയായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജയലളിതയെക്കുറിച്ച് വാര്‍ത്ത നല്‍കുന്ന ദിവസം മൂന്ന് ഓട്ടോ നക്കീരന്റെ ഓഫീസിന് മുന്നില്‍ വന്നു നില്‍ക്കും. ഗുണ്ടകളാണ്. അവര്‍ കയറി വന്ന് ഓഫീസ് അടിച്ചു തകര്‍ക്കുകയും സ്റ്റാഫുകളെ അടിക്കുകയും ചെയ്യും. ‘കൂട്ടത്തില്‍ എനിക്കാണ് കൂടുതല്‍ കിട്ടുന്നത്. എന്റെ മീശയാണ് അവരുടെ അടയാളം. അതെനിക്കു മനസിലായി. അതുകൊണ്ടു ഞാന്‍ നാട്ടില്‍ നിന്ന് എന്റെ ബന്ധുക്കളേയും സുഹൃത്തുക്കളേയും ഇറക്കും. എല്ലാവര്‍ക്കും ഇതേ മീശയാണ്. ഒരു മീശക്കാരനെ തല്ലാന്‍ വരുന്നവര്‍ ഒന്‍പതു മീശക്കാരെ കണ്ട് കണ്‍ഫ്യൂസ്ഡ് ആകും. 2003ല്‍ പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ എന്റെ മീശ പിഴുതെടുക്കാന്‍ ശ്രമിച്ചു. ജയിലില്‍ എല്ലാവരും കണ്ണില്‍ വെളിച്ചം അടിക്കാതിരിക്കാന്‍ തോര്‍ത്തുപയോഗിച്ച് കണ്ണു മൂടിക്കെട്ടും. പക്ഷേ ഞാന്‍ മീശ മറച്ചു തുണി കെട്ടി.’ സ്വന്തം മീശ സംരക്ഷിക്കാന്‍ താന്‍ പെട്ട പാട് കുറച്ചൊന്നുമല്ലെന്നും ഗോപാല്‍ പറഞ്ഞു.
അഞ്ജലി അനില്‍കുമാര്‍