കോവിന്‍ പോര്‍ട്ടലിലെ സ്‌പോട്ട് തിരച്ചിലിന് ആപ്പുകളും സജീവം ! കോവിന്‍ പോര്‍ട്ടലില്‍ സ്ലോട്ട് എപ്പോള്‍ അപ്‌ഡേറ്റ് ചെയ്യും എന്ന് ഈ ആപ്പ് പറഞ്ഞു തരും…

കോവിഡ് വാക്‌സിനേഷന്‍ കേരളത്തില്‍ കാര്യക്ഷമമായി നടക്കുന്നില്ലെന്ന ആക്ഷേപം ഇപ്പോള്‍ ഉയരുന്നുണ്ട്. ഡാറ്റ വിശകലനം ചെയ്യുന്നതിന് പല ആപ്പുകള്‍ ലഭ്യമാണ്. ഈ ആപ്പുകളിലെ വിശകലനമാണ് ഇത്തരമൊരു സന്ദേശം നല്‍കുന്നത്.

കോവിന്‍ പോര്‍ട്ടലില്‍ വാക്‌സിന്‍ ബുക്ക് ചെയ്യുന്നത് ഒരു ഭാഗ്യപരീക്ഷണമാണ്. ആശുപത്രികള്‍ ബുക്കിങ് സ്ലോട്ടുകള്‍ അപ്ഡേറ്റ് ചെയ്യുന്നത് എപ്പോഴെന്ന് അറിയാത്തതാണ് ഇതിന് കാരണം.

അതിനാല്‍ തന്നെ വാക്സിന്‍ വേണ്ടവര്‍ ഈ വിവരം തിരിച്ചറിയാനായി ബദല്‍ ടെക് പ്ലാറ്റ്ഫോമുകളെ വന്‍തോതില്‍ ആശ്രയിക്കുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ചെന്നൈയില്‍ താമസിക്കുന്ന ഒറ്റപ്പാലം സ്വദേശി ബെര്‍ട്ടി തോമസ് വികസിപ്പിച്ച above45.in, under45.in എന്നീ പ്ലാറ്റ്ഫോമുകള്‍ക്ക് കീഴിലുള്ള 1256 ടെലിഗ്രാം ഗ്രൂപ്പുകള്‍ സബ്സ്‌ക്രൈബ് ചെയ്യുന്നവരുടെ എണ്ണം രാജ്യത്ത് 30.6 ലക്ഷമായി.

കേരളത്തില്‍ മാത്രം 1.78 ലക്ഷം പേരാണ് ഇതിന്റെ വരിക്കാര്‍. 45 വയസ്സിനു താഴെയുള്ള 1.21 ലക്ഷം പേരും 45 വയസ്സിനു മുകളില്‍ 57,024 പേരുമാണുള്ളത്.

എല്ലാവരും വിവരം അറിയാനാണ് ഇവിടെ എത്തുന്നത്. കോവിന്‍ പോര്‍ട്ടലില്‍ സ്ലോട്ട് അപ്ഡേറ്റ് ചെയ്യുന്നതെപ്പോള്‍ എന്ന് ടെലിഗ്രാം ആപ്പില്‍ നോട്ടിഫിക്കേഷന്‍ ആയി എത്തുന്ന പല പ്ലാറ്റ്ഫോമുകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ് ബെര്‍ട്ടിയുടേത്.

ഇത്തരം സമാന്തര പ്ലാറ്റ്ഫോമുകളിലൂടെ സ്ലോട്ട് അപ്ഡേഷന്‍ വിവരമറിഞ്ഞ് ബുക്ക് ചെയ്യാന്‍ ആളുകള്‍ തിരക്കിടുന്നതിനാല്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ സ്ലോട്ടുകള്‍ തീരുന്ന അവസ്ഥയുണ്ട്.

ഇത്തരം സംവിധാനങ്ങളില്ലാതെ കോവിന്‍ പോര്‍ട്ടലില്‍ തിരഞ്ഞാല്‍ ബുക്കിങ് സാധ്യത നന്നേ കുറവാണ്. അതായത് ഡിജിറ്റല്‍ ടെക്‌നിക്കുകള്‍ ഉപയോഗിക്കാന്‍ അറിയുന്നവര്‍ക്കു മാത്രം വാക്‌സിന്‍ കിട്ടും എന്ന സ്ഥിതിയാനുള്ളതെന്നു വ്യക്തം.

ഇന്നലെ വൈകിട്ട് ആറു വരെ കോവിന്‍ പോര്‍ട്ടലില്‍ അപ്ഡേറ്റ് ചെയ്യപ്പെട്ട വാക്സീന്‍ സ്ലോട്ടുകളുടെ എണ്ണത്തിലെ താരതമ്യം. മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് കേരളത്തിലെ സ്ലോട്ടുകള്‍ വളരെ കുറവെന്ന് ബെര്‍ട്ടി തോമസിന്റെ ഡേറ്റ വിശകലനം വ്യക്തമാക്കുന്നു.

പൊതുജനങ്ങള്‍ക്ക് ബുക്ക് ചെയ്യാന്‍ കഴിയുന്ന തരത്തില്‍ അപ്ഡേറ്റ് ചെയ്യപ്പെട്ടവ മാത്രമാണു കണക്കിലുള്ളത്. ഇതു പ്രകാരം 45 വയസ്സിനു മുകളില്‍ കേരളത്തില്‍ 9,300 ബുക്കിങ്. ബംഗളൂരുവില്‍ ഇത് 2.4 ലക്ഷമാണ്.

45 വയസ്സിനു താഴെ കേരളത്തില്‍ 2,000 വാക്സിനേഷനുള്ള സ്ലോട്ടുകളുള്ളപ്പോള്‍ മധ്യപ്രദേശില്‍ ഇത് 20,000ത്തിന് മുകളിലാണ്. രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ പ്രക്രിയ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ജൂലൈ പകുതി അല്ലെങ്കില്‍ ഓഗസ്റ്റ് ആദ്യം മുതല്‍ പ്രതിദിനം ഒരു കോടി ആളുകള്‍ക്ക് കുത്തിവയ്പ് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുകയാണ്.

ദിവസേനയുള്ള കുത്തിവയ്പ്പുകള്‍ എങ്ങനെ വര്‍ധിപ്പാക്കാമെന്നതിനേക്കുറിച്ച് സര്‍ക്കാര്‍ വൃത്തങ്ങള്‍ ചര്‍ച്ചകള്‍ നടത്തുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെയാണ് കേരളത്തില്‍ വാക്സിനേഷന്‍ സ്ലോട്ടുകളുടെ കുറവും ചര്‍ച്ചയാകുന്നത്.

‘ഓഗസ്റ്റ് മാസത്തോടെ നമുക്ക് പ്രതിമാസം 20-25 കോടി വാക്‌സിന്‍ ഡോസുകള്‍ ലഭിക്കും. മറ്റൊരു 5-6 കോടി ഡോസുകള്‍ മറ്റ് ഉല്‍പാദന യൂണിറ്റുകളില്‍ നിന്നോ അല്ലെങ്കില്‍ അന്തര്‍ദ്ദേശീയ വാക്‌സിന്‍ ഉത്പാദകരില്‍നിന്നോ പ്രതീക്ഷിക്കുന്നു.

പ്രതിദിനം ഒരു കോടി ആളുകള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്’ കോവിഡ് വാക്‌സിനേഷന്‍ സംബന്ധിച്ച ദേശീയ ടാസ്‌ക് ഫോഴ്സ് ചെയര്‍പേഴ്സണ്‍ എന്‍.കെ അറോറ പറഞ്ഞു. ഇതോടെ കേരളത്തിലും പ്രശ്നം തീരുമെന്നാണ് വിലയിരുത്തല്‍.

കോവിഷീല്‍ഡ് നിര്‍മ്മിക്കുന്ന സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, കോവാക്‌സിന്‍ വികസിപ്പിച്ചെടുത്ത ഭാരത് ബയോടെക് എന്നിവരില്‍നിന്ന് കൂടുതല്‍ വാക്‌സിനുകള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ ജൂലൈ പകുതി മുതല്‍ പ്രതിദിനം ഒരു കോടി വാക്‌സിന്‍ നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

റഷ്യയുടെ സ്പുട്നിക് വാക്‌സിന്റെ പ്രാദേശിക ഉല്‍പാദനവും ഉടന്‍ ആരംഭിക്കുന്നതിനാല്‍ ഇതും വലിയ അളവില്‍ ലഭ്യമാകുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. ഫൈസര്‍, മൊഡേണ വാക്‌സിനുകള്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലെത്തിയാല്‍ ലഭ്യത ഇനിയും വര്‍ധിക്കുമെന്നാണ് കണക്കുകൂട്ടല്‍.

സര്‍ക്കാര്‍ നല്‍കുന്ന കണക്കുകള്‍ പ്രകാരം ഇതുവരെ 23 കോടി കോവിഡ് വാക്‌സിന്‍ ഡോസുകളാണ് വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി വിതരണം ചെയ്തിട്ടുണ്ട്.

Related posts

Leave a Comment