എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മാര്‍ക്കോ എപ്ലസോ കുറഞ്ഞുപോയതിന്റെ പേരില്‍ മക്കളെ ശകാരിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന മാതാപിതാക്കള്‍ അറിഞ്ഞിരിക്കാന്‍! യുവ ഡോക്ടര്‍ സ്വന്തം അനുഭവത്തില്‍ നിന്ന് പറയുന്നു

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മാര്‍ക്കോ എപ്ലസോ കുറഞ്ഞുപോയതിന്റെ പേരില്‍ മക്കളെ ശകാരിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന മാതാപിതാക്കളുടെ രീതിയെ വിമര്‍ശിച്ച് യുവ ഡോക്ടര്‍ നൗഫിറ ഇജാസ് ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റ് വൈറലാവുന്നു.

പത്താം ക്ലാസ് പരീക്ഷയില്‍ ഒരു വിഷയത്തിന് മാത്രം എ പ്ലസ് നേടാനാകാത്തതിന് തന്നെ രക്ഷിതാക്കള്‍ വഴക്കുപറഞ്ഞ സംഭവം ഓര്‍ത്തെടുത്താണ് അവര്‍ ഇക്കാര്യം പറയുന്നത്.

പത്താം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മാത്രം കുട്ടികളെ വിലയിരുത്തുന്നതില്‍ കാര്യമില്ല. സ്വപ്നങ്ങളെ സ്വന്തമാക്കുന്നതില്‍ ഫുള്‍ എ പ്ലസ് ഒരു മാനദണ്ഡമേയല്ല. മാര്‍ക്ക് അല്പം കുറഞ്ഞുപോയാലും മക്കളെ ചേര്‍ത്തുനിര്‍ത്തി അവര്‍ ഒട്ടും പിന്നിലല്ലെന്ന് പറയുകയാണ് വേണ്ടതെന്നും നൗഫിറ ഫേസ്ബുക്കില്‍ കുറിച്ചു.

പ്ലസ് വണ്ണിന് അഡ്മിഷന്‍ കിട്ടണം എന്നല്ലാതെ എ പ്ലസ് കൊണ്ട് മറ്റെന്തെങ്കിലും ഉപകാരം ഉണ്ടോയെന്ന് നൗഫിറ ചോദിക്കുന്നു. മാര്‍ക്ക് കുറഞ്ഞാലും മക്കള്‍ക്ക് മാതാപിതാക്കള്‍ നല്‍കുന്ന പിന്തുണ അവരുടെ ജീവിതത്തെ ഏറെ സ്വാധീനിക്കുമെന്നും അവര്‍ ഓര്‍മപ്പെടുത്തുന്നു.

നൗഫിറയുടെ കുറിപ്പിന്റെ പൂര്‍ണരൂപം

ഒമ്പത് കൊല്ലം മുന്‍പ് ഇതുപോലൊരു ദിവസം എന്റെയും റിസള്‍ട്ട് വരുമ്പോള്‍ അത് വരെ ഉണ്ടായിരുന്ന എന്റെ ചിരി പവര്‍ കട്ട് വന്ന പോലെ ഒറ്റ സെക്കന്റില്‍ കെട്ട് പോയിരുന്നു.

കാര്യം ഒരു എ പ്ലസ് പോയി എ ആയിപ്പോയതാണ്. പോരാത്തതിന് റിസള്‍ട്ട് വരുന്ന ദിവസം നേരെ മുന്നിലുള്ള കുടുംബവീട്ടില്‍ ഒരു സല്‍ക്കാരം നടക്കുന്നു. പോരേ പൂരം! കുടുംബക്കാരായ കുടുംബക്കാരൊക്കെ ഞാന്‍ തോറ്റു പോയ പോലെയാണ് അങ്ങോട്ടുമിങ്ങോട്ടും കുശുകുശുക്കുന്നത്. ഞാന്‍ പതുക്കെ ബിരിയാണിയും കഴിച്ച് വീട്ടിലോട്ടു ചെന്നപ്പോ അവിടെ എന്നെ തൂക്കിക്കൊല്ലാന്‍ പാകത്തില്‍ ഉമ്മ.

‘സാരി ഉടുത്തു പഠിച്ച വകയിലെ എ പ്ലസ് ഒന്നും ഇല്ലേ??’ (മോഡല്‍ പാര്‍ലമെന്റ്നു പോയതിനു ഗ്രേസ് മാര്‍ക്ക് ഇല്ലേ ന്നാണ്)

‘ഇല്ല’ (ബിരിയാണി തിന്ന കൈ വീണ്ടും മണപ്പിച്ചു നോക്കുന്നു)

‘നന്നായി’ (പത്ത് പൈസക്ക് എന്നെ കൊള്ളൂല്ല എന്ന്!)

‘ഞാന്‍ പറഞ്ഞ സ്‌കൂളില്‍ അഡ്മിഷന്‍ കിട്ടാന്‍ ഇത് മതിയല്ലോ’ (അല്ലെങ്കിലിപ്പോ ഇതിങ്ങനെ കൊട്ടയിലാക്കി ലേലത്തിന് വിക്കാന്‍ പോവല്ലേ!)

‘കുടുംബക്കാര്‍ക്കും നാട്ടുകാര്‍ക്കും ഒക്കെ കളിയാക്കി ചിരിക്കാന്‍ ഇതിലും വലുത് വേണ്ടല്ലോ’ (അങ്ങനെ ചിരിച്ചിട്ടെങ്കിലും അവരുടെ ആയുസ് നീണ്ട് പൊയ്ക്കോട്ടേ എന്നല്ല!)

‘അതിന് ഈ പറയുന്നവരൊക്കെ പണ്ട് എസ്എസ്എല്‍സിക്ക് റാങ്ക് വാങ്ങിച്ച ആള്‍ക്കാരാണല്ലോ അല്ലേ!’

(പത്താം ക്ലാസ് കണ്ടവരുണ്ടോ എന്ന് ചോദിക്കണം! ഉമ്മ തന്നെ കണ്ടിട്ടില്ല. എന്നിട്ടാണ്!)

‘തുടങ്ങി ഓളെ തര്‍ക്കുത്തരം. നോക്കിക്കോ രണ്ട് കൊല്ലം ഏത് സ്‌ക്കൂളില്‍ പോയാലും വേണ്ടില്ല, പ്ലസ് റ്റു കഴിഞ്ഞാ ഏതെങ്കിലും ചെക്കനെ കൊണ്ട് നിന്റെ ഏട്ടത്തിനെ കെട്ടിച്ചത് പോലെ നിന്നേം കെട്ടിക്കും. ഈ തര്‍ക്കുത്തരം ഒക്കെ അന്നത്തോടെ നിക്കും.’ (ഇത് മലപ്പുറത്തെ സ്ഥിരം ഐറ്റം ആണ്. ഇതിലൊന്നും നമ്മള് കുലുങ്ങൂല കേട്ടോ!)

‘അങ്ങനെ തോന്നുമ്പോ എന്നെ കെട്ടിച്ചു കൊടുക്കാന്‍ ഞാന്‍ ങ്ങളെ പശു അല്ലല്ലോ.’ (പശു ഞാന്‍ എന്ത് ചെയ്തിട്ടാണ് എന്ന പോലെ എന്നെ വെറുതെ ഒന്ന് നോക്കി).

ഇതിനോട് ഇനിയൊന്നും പറഞ്ഞിട്ട് കാര്യമില്ല എന്നും പറഞ്ഞ് ഉമ്മ അപ്പുറത്ത് പോയി.

ഇന്ന് റിസള്‍ട്ട് വന്ന പല വീടുകളിലും ഇങ്ങനെയൊക്കെ ചില പൊട്ടലും ചീറ്റലും നടക്കും. ഒന്നോ രണ്ടോ അല്ലെങ്കില്‍ മൂന്നോ എ പ്ലസ് പോയി എന്ന പേരും പറഞ്ഞ് കുട്ടികളുടെ ഉള്ള സന്തോഷവും തല്ലിക്കെടുത്തുന്ന

ഒരു തരം ആചാരം ആയിപ്പോയി ഇതും. പത്തെണ്ണം ഇല്ലെങ്കില്‍ എന്തോ വലിയ കുറച്ചിലാണ്.

സത്യം പറഞ്ഞാല്‍ പ്ലസ് വണ്ണിന് അഡ്മിഷന്‍ കിട്ടണം എന്നല്ലാതെ ഈ എ പ്ലസ് കൊണ്ട് മറ്റെന്തെങ്കിലും ഉപകാരം ഉണ്ടോ?

അവനവന്റെ കഴിവുകളെ കുറിച്ച് ബോധമുണ്ടാവുക എന്നതിലപ്പുറം ഇതൊന്നും ആരുടെയും ഒന്നിന്റെയും അവസാന വാക്കല്ല.

ഇന്ന് ആരെങ്കിലും എവിടെയെങ്കിലും എ പ്ലസ് കുറഞ്ഞ് പോയതിന്റെ വിഷമത്തില്‍ ഇരിക്കുന്നുണ്ടെങ്കില്‍, അവരെ ചേര്‍ത്ത് പിടിച്ചു പറയൂ അവര്‍ മറ്റുള്ളവരെക്കാള്‍ ഒട്ടും മോശമല്ല എന്ന്. സ്വപ്നങ്ങളെ സ്വന്തമാക്കാന്‍ ഫുള്‍ എ പ്ലസ് ഒന്നും ഒരു മാനദണ്ഡമേ അല്ല എന്ന്. എല്ലാത്തിലും ഉപരിയായി നല്ല മനുഷ്യരാവുക എന്നതാണ് പ്രധാനമെന്ന്. എന്തുവന്നാലും ഞങ്ങള്‍ കൂടെ ഉണ്ടാവുമെന്ന്.

അതാണ് അന്ന് ഞാനും കേള്‍ക്കാന്‍ കൊതിച്ചത്.

Dr.Noufira Ijaz

Related posts