ഏഴുവയസുകാരിയെ കൊലപ്പെടുത്തിയ രാജേഷ് മുമ്പും കുട്ടിയെ പീഡിപ്പിച്ചിരുന്നു; ഇക്കാര്യം മറച്ചുവച്ചത് കുട്ടിയുടെ മാതൃസഹോദരിയും പ്രതിയുടെ രണ്ടാം ഭാര്യയുമായ സ്ത്രീയെന്ന് കുട്ടിയുടെ പിതാവ്

കൊല്ലം: അഞ്ചല്‍ ഏരൂരില്‍ ഏഴുവയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി രാജേഷ് മുമ്പും കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്നആരോപണവുമായി പിതാവ് മനോജ് രംഗത്ത്. ഈ വിവരം ഭാര്യാസഹോദരിയും പ്രതിയുടെ രണ്ടാം ഭാര്യയുമായ സ്ത്രീക്ക് അറിയാമായിരുന്നുവെന്നും പറഞ്ഞു. ഇക്കാര്യം മറച്ചുവച്ചതു കൊണ്ടാണു തന്റെ കുട്ടി അതിദാരുണമായി കൊല്ലപ്പെട്ടത്. നീതി കിട്ടും വരെ പൊരുതും. കുളത്തൂപ്പുഴയില്‍ കൃത്യം നടന്ന ഏറുമാടത്തെക്കുറിച്ച് അറിയാമായിരുന്നിട്ടും ഇക്കാര്യം പോലീസിനോട് ഇവര്‍ പറഞ്ഞില്ല. ഇതു സംബന്ധിച്ച് പുനലൂര്‍ ഡിവൈിഎസ്പിക്ക് പരാതി നല്‍കിയതായും മനോജ് പറഞ്ഞു.

കൊലപാതകത്തിനുശേഷം രാജേഷിനെ കുടുംബം പിന്തുണച്ചെന്ന നാട്ടുകാരുടെ ആരോപണം നിലനില്‍ക്കെയാണു പിതാവിന്റെ വെളിപ്പെടുത്തല്‍. കുട്ടിയുടെ മാതാവിനെയും സഹോദരി ഉള്‍െപ്പടെയുള്ള കുടുംബാംഗങ്ങളെയും നാട്ടുകാരുടെ എതിര്‍പ്പിനെത്തുടര്‍ന്നു കഴിഞ്ഞദിവസം പോലീസ് കിളിമാനൂരിലെ ബന്ധുവീട്ടിലേക്കു മാറ്റിയിരുന്നു. കുട്ടിയുടെ മൃതദേഹം കാണാന്‍പോലും മാതാവിനെയും ബന്ധുക്കളെയും നാട്ടുകാര്‍ അനുവദിച്ചിരുന്നില്ല. ദുര്‍ന്നടപ്പുകാര്‍ എന്ന് ആരോപിച്ചായിരുന്നു നടപടി. കുട്ടിയുടെ മൃതദേഹം സ്വന്തം വീട്ടില്‍ സംസ്കരിക്കാനും നാട്ടുകാര്‍ അനുവദിച്ചില്ല. പിന്നീട് പിതാവിന്റെ വസതിയിലാണു കുട്ടിയുടെ മൃതദേഹം സംസ്കരിച്ചത്.

തുടര്‍ന്നാണു ആരോപണവുമായി രംഗത്തെത്തിയത്. കുട്ടി മുമ്പും പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നു കഴിഞ്ഞദിവസം നാട്ടുകാരും ആരോപിച്ചിരുന്നു. മാതാവിനെയും സഹോദരിയെയുമാണ് അവര്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. എല്ലാം ഇവര്‍ മറച്ചുവയ്ക്കുകയായിരുന്നു എന്നാണ് അവരുടെ ആരോപണം. കുട്ടി മരിച്ചശേഷവും പ്രതിയായ രാജേഷിനെ തള്ളിപ്പറയാന്‍ തയാറാകാതിരുന്നതാണു കുടുംബത്തിനെതിരേ അവര്‍ തിരിയാനുള്ള കാരണം. കുട്ടിയുടെ മരണത്തില്‍ മാതാവിനും സഹോദരിക്കുമുള്ള പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു നാട്ടുകാര്‍ കൊല്ലം റൂറല്‍ എസ്.പിക്ക് പരാതി നല്‍കിയിട്ടുണ്ട്.

 

Related posts