ചെന്നൈ: ബിജെപി സാമ്പത്തിക വിഭാഗം അധ്യക്ഷൻ എം.എസ്. ഷായെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ചെന്നാരോപിച്ച് കുട്ടിയുടെ അച്ഛൻ നൽകിയ പരാതിയിലാണു നടപടി.
15 വയസുള്ള മകളുടെ മൊബൈൽ ഫോണിൽ എം.എസ്. ഷാ അശ്ലീല സന്ദേശങ്ങൾ അയച്ചതായും ഇരുചക്ര വാഹനം വാങ്ങിത്തരാമെന്നു പറഞ്ഞ് മകളെ വീട്ടിലേക്കു വിളിച്ചുവരുത്തി പീഡിപ്പിച്ചതായും പരാതിയിൽ ഉണ്ടായിരുന്നു.
തന്റെ ഭാര്യയ്ക്ക് ഷായുമായി വിവാഹേതര ബന്ധമുണ്ടെന്നും മകളെ പീഡിപ്പിച്ച കാര്യം അറിയാമായിരുന്നുവെന്നും പരാതിയിൽ പറഞ്ഞിരുന്നു. പരാതിയിൽ വിശദ അന്വേഷണം നടത്താൻ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിൽ മധുര സൗത്ത് ഓൾ വിമൻ പോലീസ് നടത്തിയ അന്വേഷണത്തെത്തുടർന്നാണ് അറസ്റ്റ്.