കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി എറണാകുളത്ത് ഉദ്ഘാടനം ചെയ്യുക 10,800 കോടി രൂപയുടെ വിവിധ വികസന പദ്ധതികള്‍. കേരളത്തില്‍ എന്‍ഡിഎയുടെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗിക ഉദ്ഘാടനം മോദി നാളെ കുറിക്കും. എന്‍ഡിഎയുടെ ശക്തിപ്രകടനം പോലെ പതിനായിരത്തിലധികം പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന റാലിയും നടത്തും.
ബുധനാഴ്ച ഉദ്ഘാടനം ചെയ്യുന്ന പ്രധാന പദ്ധതികള്‍ ഇവയൊക്കെ:
ബിപിസിഎല്ലിന്റെ പോളിപ്രൊപ്പിലീന്‍ യൂണിറ്റിന് തറക്കല്ലിടും
ഭാരത് പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡിന്റെ (ബിപിസിഎല്‍) കൊച്ചി എണ്ണ ശുദ്ധീകരണശാലയിലെ പോളിപ്രൊപ്പിലീന്‍ യൂണിറ്റിനു പ്രധാനമന്ത്രി തറക്കല്ലിടും. 5,500 കോടി രൂപയിലധികം നിക്ഷേപം വരുന്ന ഈ പദ്ധതിയുടെ പ്രതിവര്‍ഷ ഉത്പാദനശേഷി 400 കിലോ ടണ്‍ ആണ്.
പാക്കേജിംഗ്, ഓട്ടോമോട്ടീവ് ഘടകങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, തുണിത്തരങ്ങള്‍, ഗാര്‍ഹിക ഉല്‍പ്പന്നങ്ങള്‍ എന്നിവയില്‍ ഉപയോഗിക്കുന്ന അത്യന്താപേക്ഷിതമായ വസ്തുവാണു പോളിപ്രൊപ്പിലീന്‍.
ഈ സൗകര്യം ഇന്ത്യയുടെ ആഭ്യന്തര പോളിമര്‍ ഉത്പാദനശേഷി വര്‍ധിപ്പിക്കുകയും ഇറക്കുമതിയെ ആശ്രയിക്കുന്നതു കുറയ്ക്കുകയും വ്യവസായ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. കൂടാതെ ഈ മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഇതു സഹായകമാകും.
ദേശീയപാത പദ്ധതികള്‍
റോഡ് അടിസ്ഥാന സൗകര്യമേഖലയില്‍ രണ്ടു പ്രധാന ദേശീയപാത പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. 2,650 കോടി രൂപയിലധികം ചെലവില്‍ നിര്‍മിച്ച ദേശീയപാത 66ലെ തലപ്പാടി-ചെങ്കള വിഭാഗത്തിന്റെ ആറുവരിപ്പാതയാണ് ഇതില്‍ ആദ്യത്തേത്.
മുംബൈ-കന്യാകുമാരി സാമ്പത്തിക ഇടനാഴിയുടെ ഭാഗമായ ഈ പാത കാസര്‍ഗോഡ്-കണ്ണൂര്‍ ജില്ലകള്‍ തമ്മിലും, മംഗളൂരുവും മുഴപ്പിലങ്ങാടും ഉള്‍പ്പെടെ, സമീപപ്രദേശങ്ങള്‍ തമ്മിലുമുള്ള ബന്ധം കരുത്തുറ്റതാക്കും.
കാസര്‍ഗോഡ്, ബേക്കല്‍, പയ്യന്നൂര്‍, കണ്ണൂര്‍ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിനൊപ്പം അഴീക്കല്‍ തുറമുഖവുമായുള്ള ബന്ധം വര്‍ധിപ്പിക്കാനും വിനോദസഞ്ചാരം, വ്യാപാരം എന്നിവയെ പിന്തുണയ്ക്കാനും ഈ പദ്ധതി സഹായിക്കും.
ഏകദേശം 2,140 കോടി രൂപ ചെലവില്‍ നിര്‍മിച്ച വെങ്ങളം മുതല്‍ രാമനാട്ടുകര വരെയുള്ള കോഴിക്കോടു ബൈപ്പാസിന്റെ ആറു വരിപ്പാതയാണ് രണ്ടാമത്തെ പദ്ധതി. നിലവിലുള്ള വിഭജിക്കാത്ത രണ്ടുവരിപ്പാതയെ ഇരുവശങ്ങളിലും സര്‍വീസ് റോഡുള്ള ആറുവരി ദേശീയ പാത ആയാണ് ഈ പദ്ധതിയിലൂടെ ഉയർത്തുന്നത്.
ഇത് ഗതാഗതക്കുരുക്ക് ഗണ്യമായി കുറയ്ക്കാനും വാഹനങ്ങളെ ഉള്‍ക്കൊള്ളാനുള്ള ശേഷി വര്‍ധിപ്പിക്കാനും റോഡ് സുരക്ഷ മെച്ചപ്പെടുത്താനും സഹായിക്കും. ഇത് യാത്ര സമയം ഒരു മണിക്കൂറിലധികം എന്നതില്‍ നിന്ന് ഏകദേശം 1520 മിനിറ്റായി കുറയും.
കോഴിക്കോട് ബീച്ച്, ബേപ്പൂര്‍ തുറമുഖം, കാപ്പാട് ബീച്ച് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്ര സൗകര്യം മെച്ചപ്പെടുത്തുന്നതിലൂടെ ഈ മേഖലയിലെ വിനോദസഞ്ചാരത്തിനും വ്യാപാരത്തിനും ഈ പദ്ധതി കരുത്തേകും.
ഗ്രാമീണ റോഡുകളുടെ ഉദ്ഘാടനം
പ്രധാന് മന്ത്രി ഗ്രാം സഡക് യോജന (PMGSY) പ്രകാരം കേരളത്തില്‍ നിര്‍മിച്ച 23 ഗ്രാമീണ റോഡുകളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും. ഈ റോഡുകള്‍ ഗ്രാമീണ-മലയോര മേഖലകളിലെ യാത്ര സൗകര്യം മെച്ചപ്പെടുത്തും. കൂടാതെ കമ്പോളങ്ങള്‍, വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ, തൊഴിലവസരങ്ങള്‍ എന്നിവയിലേക്ക് മികച്ച സൗകര്യം ഉറപ്പാക്കാനും അതുവഴി ഗ്രാമീണ ഉപജീവനമാര്‍ഗങ്ങള്‍ കരുത്തുറ്റതാക്കാനും ഇത് സഹായിക്കും.
അമൃതഭാരത് സ്റ്റേഷന് ഉദ്ഘാടനം
അമൃതഭാരത് സ്റ്റേഷന് പദ്ധതിക്ക് കീഴില്‍ പുനര്‍വികസിപ്പിച്ച ഷൊര്‍ണൂര്‍ ജംഗ്ഷന്, കുറ്റിപ്പുറം, ചങ്ങനാശേരി എന്നീ മൂന്നു റെയില്‍വേ സ്റ്റേഷനുകള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. യാത്രക്കാര്‍ക്കുള്ള മെച്ചപ്പെട്ട സൗകര്യങ്ങളോടും പ്രവേശനക്ഷമതയോടും കൂടിയാണ് ഈ സ്റ്റേഷനുകള്‍ ആധുനികവല്‍ക്കരിച്ചത്. പ്രാദേശിക വാസ്തുവിദ്യാഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്നതോടൊപ്പം യാത്രക്കാര്‍ക്കായി ആധുനികവും സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രാ ഇടങ്ങള്‍ ഒരുക്കുന്നതാണ് ഈ പുനര്‍വികസനം.
റെയില്‍പ്പാത വൈദ്യുതവത്കരണ പദ്ധതി
ഷൊര്‍ണൂര്‍-നിലമ്പൂര്‍ റോഡ് റെയില്‍പ്പാത വൈദ്യുതവത്കരണ പദ്ധതി പ്രധാനമന്ത്രി രാഷ്ട്രത്തിനു സമര്‍പ്പിക്കും. പ്രധാനപ്പെട്ട ഈ റെയില്‍പ്പാതയുടെ വൈദ്യുതവത്കരണം പൂര്‍ത്തിയാകുന്നതോടെ ഷൊര്‍ണൂരില്‍ എന്ജിന് മാറ്റേണ്ടി വരുന്നത് ഒഴിവാക്കാനും കൂടുതല്‍ വേഗമേറിയതും കാര്യക്ഷമവും സുസ്ഥിരവുമായ ട്രെയിന്‍ ഗതാഗതം സാധ്യമാക്കാനും കഴിയും.
കേരളവും തമിഴ്നാടും തമ്മിലുള്ള റെയില്‍വേ ബന്ധം കരുത്തുറ്റതാക്കുന്ന പുതിയ പാലക്കാട്-പൊള്ളാച്ചി ട്രെയിന്‍ സര്‍വീസിന്റെ ഫ്ലാഗ് ഓഫും പ്രധാനമന്ത്രി നിര്‍വഹിക്കും. ഇരുസംസ്ഥാനങ്ങള്‍ക്കുമിടയില്‍ യാത്ര ചെയ്യുന്ന ദൈനംദിന യാത്രക്കാര്‍, തീര്‍ഥാടകര്‍, വ്യാപാരികള്‍, വിനോദസഞ്ചാരികള്‍ എന്നിവര്‍ക്ക് ഈ സര്‍വീസ് പ്രയോജനപ്പെടും.
ഫ്ലോട്ടിംഗ് സോളാര്‍ പദ്ധതി
കൊല്ലം ജില്ലയിലെ വെസ്റ്റ് കല്ലടയില്‍ 50 മെഗാവാട്ട് ശേഷിയുള്ള ഫ്ലോട്ടിംഗ് സോളാര്‍ പദ്ധതിക്കു പ്രധാനമന്ത്രി തറക്കല്ലിടും. ഇന്ത്യയുടെ ഹരിതോര്‍ജ ലക്ഷ്യങ്ങളിലേക്കു സംഭാവനയേകുന്ന ഈ പദ്ധതി, സുസ്ഥിരവും കാര്‍ബണ്‍ പുറന്തള്ളല്‍ കുറഞ്ഞതുമായ ഊര്ജഭാവിയോടുള്ള രാജ്യത്തിന്റെ പ്രതിജ്ഞാബദ്ധതയ്ക്കു കൂടുതല്‍ കരുത്തേകും.
തമിഴ്നാട്ടില്‍
ഉച്ചകഴിഞ്ഞ് 3.30ക്ക് പ്രധാനമന്ത്രി തമിഴ്നാട്ടിലേക്ക് തിരിക്കും. തിരുച്ചിറപ്പള്ളിയില്‍ ഏകദേശം 5,650 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും സമര്‍പ്പിക്കലും തറക്കല്ലിടലും ഫ്ലാഗ് ഓഫും പ്രധാനമന്ത്രി നിര്‍വഹിക്കും.
പെട്രോളിയം-പ്രകൃതിവാതക അടിസ്ഥാനസൗകര്യങ്ങള്‍, ഗ്രാമീണ ഗതാഗതസൗകര്യങ്ങള്‍, ദേശീയ പാത വികസനം, റെയില്‍വേ സേവനങ്ങള്‍ തുടങ്ങിയ പ്രധാന മേഖലകളിലാണ് ഈ പദ്ധതികള്‍. ബിപിസിഎല്ലിന്റെ നീലഗിരി, ഈറോഡ് ജില്ലകളിലെ നഗര പാചകവാതക വിതരണ ശൃംഖലയ്ക്ക് പ്രധാനമന്ത്രി തറക്കല്ലിടും. ഐഒസിഎല്ലിന്റെ ചെന്നൈയിലെ ലൂബ് ബ്ലെന്‍ഡിംഗ് പ്ലാന്റ് രാഷ്ട്രത്തിനു സമര്‍പ്പിക്കും.
