മലയാളികളുടെ പ്രിയ സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു! വിടവാങ്ങുന്നത് ആധുനിക മലയാള സാഹിത്യത്തിന്റെ അമരക്കാരില്‍ ഒരാള്‍

മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു. 75 വയസ്സായിരുന്നു. രാവിലെ എട്ടോടെയായിരുന്നു അന്ത്യം. അസുഖ ബാധിതനായതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തോളം വിശ്രമ ജീവിതത്തിലായിരുന്നു. മലയാളത്തില്‍ ആധുനികതയ്ക്കു തുടക്കം കുറിച്ച എഴുത്തുകാരില്‍ പ്രമുഖനായിരുന്നു പുനത്തില്‍ കുഞ്ഞബ്ദുള്ള. 1940 ഏപ്രില്‍ 30ന് മടപ്പള്ളിക്കടുത്ത് ഒഞ്ചിയത്തു ജനിച്ച പുനത്തില്‍ കഥ, നോവല്‍ എന്നീ രംഗങ്ങളില്‍ തന്റെ സുവര്‍ണമുദ്ര പതിപ്പിച്ചു. ‘സ്മാരകശിലകള്‍’ എന്ന നോവലാണ് പുനത്തില്‍ എന്ന എഴുത്തുകാരന്റെ നാഴികക്കല്ല്. ചെറുകഥയ്ക്കും നോവലിനും യാത്രാവിവരണത്തിനും കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ലഭിച്ചു. ‘സ്മാരകശിലകള്‍’ക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു.

ഗവ. ബ്രണ്ണന്‍ കോളേജില്‍നിന്നും ബിരുദം നേടിയ പുനത്തില്‍, അലിഗഡ് മുസ്ലിം സര്‍വ്വകലാശാലയില്‍നിന്നുമാണ് എംബിബിഎസ് നേടിയത്. 1970 മുതല്‍ 1973 വരെ ഗവ. സര്‍വീസില്‍ ഡോക്ടറായിരുന്ന പുനത്തില്‍ 74 മുതല്‍ 1996 വരെ സ്വകാര്യ നേഴ്സിങ് ഹോം നടത്തിവരുകയായിരുന്നു. തുടര്‍ന്ന് 1999 വരെ വയനാട്ടിലെ ആദിവാസി മേഖലകളില്‍ മെഡിക്കല്‍ ഓഫിസറായി സേവനമനുഷ്ഠിച്ചു. ഏഴു നോവലെറ്റുകള്‍ക്കു പുറമേ 250 ഓളം കഥകളടങ്ങിയ 15 ചെറുകഥാ സമാഹാരങ്ങളും ഒട്ടേറെ ലേഖനസമാഹാരങ്ങളും പുനത്തിലിന്റേതായുണ്ട്. ‘സ്മാരകശിലകള്‍, മരുന്ന്’ എന്നീ നോവലുകള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.

വടക്കേ മലബാറിലെ മുസ്ലിം ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ രചിച്ച ‘സ്മാരകശിലകള്‍’ അറബിക്കഥകളെ ഓര്‍മ്മിപ്പിക്കുന്ന മായികതകൊണ്ട് ശ്രദ്ധേയമായി. ഖാന്‍ ബഹാദൂര്‍ പൂക്കോയ തങ്ങള്‍, പൂക്കുഞ്ഞിബി, എറമുള്ളാന്‍ മുക്രി തുടങ്ങിയവര്‍ ഈ നോവലിലെ അനശ്വരകഥാപാത്രങ്ങളാണ്. അലിഗഡില്‍ മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്ന കാലത്തെ അനുഭവങ്ങളെ മുന്‍നിര്‍ത്തി രചിച്ച അലിഗഡിലെ തടവുകാരന്‍, മരുന്ന് എന്നിവയും സൂര്യന്‍, ദുഃഖിതര്‍ക്കൊരു പൂമരം, ഖലീഫ, കന്യാവനങ്ങള്‍ എന്നിവയും നോവലുകളാണ്.

കഥാകൃത്ത് സേതുവുമായിച്ചേര്‍ന്ന് ‘നവഗ്രഹങ്ങളുടെ തടവറ’ എന്ന നോവലും എഴുതിയിട്ടുണ്ട്. രതിയും ഭ്രമാത്മകതയും നിറഞ്ഞ ചെറുകഥകളാണ് പുനത്തിലിന്റേത്. കത്തി, അജ്ഞന്‍, ആകാശത്തിന്റെ മറുപുറം, മലമുകളിലെ അബ്ദുള്ള, തിരഞ്ഞെടുത്ത കഥകള്‍, മരിച്ചുപോയ എന്റെ അപ്പനമ്മമാര്‍ക്ക്, കുപ്പായമില്ലാത്ത കഥാപാത്രങ്ങള്‍, കൃഷ്ണന്റെ രാധ, അകമ്പടിക്കാരില്ലാതെ എന്നിവ ചെറുകഥാസമാഹാരങ്ങളാണ്. ‘വോള്‍ഗയില്‍ മഞ്ഞു പെയ്യുന്നു’ യാത്രാവിവരണഗ്രന്ഥവും.

‘സ്മാരകശിലകള്‍’ 1978 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡും 1980 ലെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും 1999 ലെ മുട്ടത്തുവര്‍ക്കി സ്മാരക അവാര്‍ഡും ‘മരുന്നിന്’ വിശ്വദീപം പുരസ്‌കാരവും (1988) സമസ്ത കേരള സാഹിത്യ പരിഷത്ത് അവാര്‍ഡും (1990) ലഭിച്ചിട്ടുണ്ട്. ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമിയുടെ 1979 ലെ പുരസ്‌കാരത്തിനു പുറമേ സാഹിത്യരംഗത്തെ പ്രവര്‍ത്തനത്തെ മുന്‍നിര്‍ത്തി രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ അവാര്‍ഡും (1998) ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

കേരള സാഹിത്യസമിത നിര്‍വ്വാഹകസമിതിയംഗം (1993-1996) കേന്ദ്രസാഹിത്യ സമിതിയംഗം (19861988) കോഴിക്കോട് സര്‍വകലാശാലാ അക്കാദമിക് കൗണ്‍സില്‍ അംഗം (198488) എന്നീ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന പുനത്തില്‍ മൂന്നുതവണ സംസ്ഥാന ഫിലിം അവാര്‍ഡ് ജൂറിയും നാഷണല്‍ ഫിലിം അവാര്‍ഡ് ജൂറിയുമായിരുന്നു. ബിജെപി. സ്ഥാനാര്‍ഥിയായി ബേപ്പൂര്‍ നിയമസഭാമണ്ഡലത്തില്‍ മത്സരിച്ചിട്ടുണ്ട്.

 

Related posts