ഹരിപ്രസാദ്
വർഷാന്ത്യം ഇളക്കിമറിച്ച സിനിമാപ്പാട്ടേതാണ്? എടുത്തുപറയാൻ ഉത്തരങ്ങൾ പലതുണ്ടാവാം. എന്നാൽ പോയവർഷത്തിന്റെ ഒടുക്കം ഉയർത്തിയ ആവേശം ഇപ്പോഴും അതേപടി നിലനിർത്തുന്ന, കേൾക്കുംതോറും പ്രണയവും കുസൃതിയും പകരുന്ന ഒരു പാട്ടുണ്ട്- അതും അഞ്ചു ഭാഷകളിൽ! പുഷ്പയിലെ സാമി സാമി…
“തിരക്കഥ ചർച്ചചെയ്യുന്പോൾതന്നെ പാട്ടുകളുടെയെല്ലാം ഈണങ്ങൾ തയാറായി. ഓരോന്നിനും വേണ്ടിവന്നത് അഞ്ചുമുതൽ പതിനഞ്ചുവരെ മിനിറ്റുകൾ മാത്രം. പിന്നെ ഓർക്കസ്ട്രേഷന് സ്വാഭാവികമായ സമയമെടുത്തു.
എന്നാൽ പാട്ടുകളുടെ റെക്കോർഡിംഗ് ആയപ്പോഴാണ് സ്ഥിതിമാറിയത്. ഓരോന്നും റെക്കോർഡ് ചെയ്യാൻ ഏതാണ്ട് ഓരോ മാസമെടുത്തു. ഓരോ ഭാഷയിലെ ഗായകർക്കും എക്സ്പ്രഷനുകൾ പറഞ്ഞു പഠിപ്പിച്ചു.
അവയിൽ ചിലത് ചില ഭാഷകൾക്ക് അനുയോജ്യമല്ലാത്തതിനാൽ മാറ്റേണ്ടിയും വന്നു”- ഇതു പറയുന്നത് സംഗീതസംവിധായകൻ ഡിഎസ്പി എന്ന ദേവി ശ്രീ പ്രസാദ് ആണ്., തെലുഗ്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായി പുറത്തിറങ്ങിയ പുഷ്പ എന്ന ചിത്രത്തിലെ പാട്ടുകൾക്കു പിന്നിലെ ശ്രമങ്ങൾ വിജയംകണ്ട സന്തോഷത്തിൽ!
സൂം ടു ബൂം!
കോവിഡിനെ തുടർന്നുള്ള ലോക്ക്ഡൗണ് കാലത്താണ് പുഷ്പയിലെ പാട്ടുകളുടെ കംപോസിംഗ് ആരംഭിച്ചതെന്ന് ദേവി ശ്രീ പ്രസാദ് പറയുന്നു. ഒരു സൂം മീറ്റിംഗിലൂടെയായിരുന്നു പ്രാരംഭ ചർച്ചകൾ. കഴിഞ്ഞവർഷം ഓഗസ്റ്റ് 13ന് തെലുഗിൽ ഉള്ള ആദ്യ സിംഗിൾ റിലീസ് ചെയ്തു- ഫോക്ക് ടച്ചുള്ള ദാക്കോ ദാക്കോ മേക്ക.
ഒക്ടോബറിൽ രണ്ടാമത്തെ പാട്ടായ ശ്രീവല്ലി എത്തി. അതേമാസം അവസാനം റിലീസ് ചെയ്ത സാമി സാമി എന്ന പാട്ട് എല്ലാ ഭാഷകളിലും ഇൻസ്റ്റന്റ് ഹിറ്റായി., ഹിന്ദി പതിപ്പ് അല്പം വൈകിയാണ് എത്തിയതെങ്കിലും.
തെലുഗിൽ മൗനിക യാദവ്, തമിഴിൽ രാജലക്ഷ്മി സെന്തിൽഗണേഷ്, മലയാളത്തിൽ സിതാര കൃഷ്ണകുമാർ, കന്നഡയിൽ അനന്യ ഭട്ട്, ഹിന്ദിയിൽ സുനിധി ചൗഹാൻ എന്നിവരാണ് സാമി സാമി എന്ന കുറുന്പുള്ള പ്രണയഗാനത്തിനു ശബ്ദം നൽകിയിരിക്കുന്നത്.
എല്ലാം ഒന്നിനൊന്നു മികവോടെ ലോകം കേട്ടെങ്കിലും ഇതിൽ രണ്ടു ഗായികമാരുടെ ആലാപനം കൂടുതൽ ചർച്ചയായി- മൗനിക യാദവിന്റെയും രാജലക്ഷ്മി സെന്തിൽഗണേഷിന്റെയും!. പ്രത്യേകിച്ച് രാജലക്ഷ്മിയുടെ.
ആഹ്ലാദാലാപനം
ഒരു പാട്ട് എത്ര ആഹ്ലാദത്തോടെ പാടാം എന്നത് ഒരിക്കൽക്കൂടി തെളിയിക്കുന്നു രാജലക്ഷ്മി സെന്തിൽഗണേഷ്. അഞ്ചു ഭാഷകളിൽ ഏറ്റവുമധികം സ്വീകരിക്കപ്പെട്ടത് രാജലക്ഷ്മിയുടെ ആലാപനമാണ്. “”ഡിണ്ടിഗലിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോയപ്പോഴാണ് ഒരു പാട്ടുണ്ടെന്നും നേരിട്ടു വരണമെന്നും ഡിഎസ്പി സാറിന്റെ ഓഫീസിൽനിന്ന് അറിയിക്കുന്നത്.
രണ്ടുദിവസം കഴിഞ്ഞ് ഞാൻ എത്തുന്പോഴേക്കും തെലുഗ് വേർഷൻ തയാറായിക്കഴിഞ്ഞിരുന്നു. തമിഴിൽ പാടിക്കേൾപ്പിച്ചപ്പോൾ അദ്ദേഹം പറഞ്ഞു- രാജലക്ഷ്മി, ഗംഭീരം. ഈ ട്യൂണിന് ഇണങ്ങുന്നതാണ് നിങ്ങളുടെ ശബ്ദം. നിങ്ങൾക്കുവേണ്ടിത്തന്നെ ആസ്വദിച്ചു പാടൂ. ഉച്ചയ്ക്ക് 12 മുതൽ രാത്രി എട്ടുമണി വരെ ഞാൻ പാടി.
പല്ലവിതന്നെ മൂന്നുവിധത്തിൽ പാടിയതിൽനിന്ന് ഏറ്റവും മികച്ചത് എടുക്കാനായിരുന്നു തീരുമാനം. പാടുന്പോൾ മോഡുലേഷൻ എല്ലാം എന്റെ മുഖത്തും ശരീരത്തിലുംകൂടി കാണാമായിരുന്നു.
പ്രതീക്ഷിച്ചതിനേക്കാൾ നന്നായി എന്നറിയുന്പോൾ ഒരുപാടു സന്തോഷം. ദേവി ശ്രീ പ്രസാദ് നൽകിയ ധൈര്യമാണ് അതിനു കാരണം. എന്നാലും എനിക്കു കൂടുതൽ ഇഷ്ടപ്പെട്ടത് തെലുഗ് വേർഷനാണ്. ഞാൻ അന്പതു തവണയെങ്കിലും അതു കേട്ടിട്ടുണ്ടാവും”!- രാജലക്ഷ്മി പറയുന്നു.
“”എല്ലാ ഭാഷകൾക്കും അതിന്റേതായ സൗന്ദര്യമുണ്ട്. കാമുകനെ ടീസ് ചെയ്യുന്ന വിധത്തിൽ സാമി എന്ന വാക്കിനെ ഒരല്പം കുസൃതിയോടെയാണ് ഞാൻ പാടിയത്. കേട്ട എല്ലാവരും പറഞ്ഞു- സാമി പാട്ടു സൂപ്പറാ ഇരുക്ക്! ” – രാജലക്ഷ്മിയുടെ വാക്കുകളിൽ ആഹ്ലാദം.
പിന്നണി ഗായകൻ സെന്തിൽ ഗണേഷ് ആണ് രാജലക്ഷ്മിയുടെ ഭർത്താവ്. റിയാലിറ്റി ഷോകളിലൂടെ പ്രശസ്തരായ ഇവരുടെ സ്റ്റേജ് പരിപാടികൾ സൂപ്പർഹിറ്റുകളാണ്. ചാർളി ചാപ്ലിൻ2 എന്ന ചിത്രത്തിനുവേണ്ടി ഇരുവരും പാടിയ ചിന്ന മച്ചാ എന്ന പാട്ട് മലയാളികൾക്കും പ്രിയങ്കരം.
സാമി സാമിയുടെ മേക്കിംഗ് വീഡിയോയും ദശലക്ഷക്കണക്കിനുപേരാണ് കാണുന്നത്. മറ്റു ഭാഷകളിലുള്ള പാട്ടുകൾക്കു യുട്യൂബിൽ ശ്രോതാക്കൾ എഴുതുന്ന കമന്റുകളും ശ്രദ്ധേയം- എനിക്കിഷ്ടമായത് തമിഴ് പാട്ടാണ്. അസാധ്യ എനർജിയാണ് ഈ ഗായിക പകർന്നുതരുന്നത്!
ഈ പാട്ടിന്റെ നൃത്തരംഗങ്ങളും വ്യത്യസ്തമായാണ് ഒരുക്കിയിരിക്കുന്നത്. പാട്ടിനൊപ്പിച്ചുള്ള ഡാൻസ് ചാലഞ്ചും സോഷ്യൽ മീഡിയയിൽ ഹിറ്റ്.
ഡിഎസ്പി- ഹിറ്റുകളുടെ തോഴൻ
രണ്ടുപതിറ്റാണ്ടിനിടെ നൂറോളം സിനിമകളിലായി സൂപ്പർഹിറ്റുകൾ സമ്മാനിച്ച സംഗീതസംവിധായകനാണ് ദേവി ശ്രീ പ്രസാദ്. 42 കാരനായ ഡിഎസ്പി ആന്ധ്രയിലെ വെണ്ടുരുപാക്ക സ്വദേശിയാണ്. തെലുഗിൽ ചെയ്ത ഐറ്റം നന്പറുകൾ ഏറെ ജനപ്രിയം. ഇളയരാജയും മൈക്കിൾ ജാക്സണുമാണ് തന്റെ ഏറ്റവും വലിയ പ്രചോദനമെന്ന് ഇടയ്ക്കിടെ പറയും അദ്ദേഹം.
പുഷ്പയിലെ മറ്റു പാട്ടുകളും ഹിറ്റ് ചാർട്ടുകളുടെ മുൻനിരയിലുണ്ട്. പ്രത്യേകിച്ച് തമിഴിൽ ആൻഡ്രിയ ജെറമിയ പാടിയ ഓ സൊൽറിയ ഓഓ സൊൽറിയ എന്ന പാട്ട്. മലയാളത്തിൽ രമ്യ നന്പീശനാണ് ഇതു പാടിയിരിക്കുന്നത്.