താന്‍ തപസിലാണ്, ആ തപസിലൂടെയാണ് രാജ്യത്ത് മഴ പെയ്യുന്നതും! ജോലിയ്ക്ക് ഹാജരാവാത്ത ഉദ്യോഗസ്ഥനോട് വിശദീകരണം ചോദിച്ചപ്പോള്‍ പറഞ്ഞ വിചിത്രമായ കാര്യം സോഷ്യല്‍മീഡിയയില്‍ ചിരിയുണര്‍ത്തി വൈറലാവുന്നു

ഏതാനും ദിവസങ്ങളായി ജോലിക്ക് ഹാജരാകാത്ത ഉദ്യോഗസ്ഥനോട് വിശദീകരണം തേടിയപ്പോള്‍ അയാള്‍ മേലധികാരികള്‍ക്ക് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. താന്‍ മഹാവിഷ്ണുവിന്റെ അവതാരമായതിനാല്‍ ഓഫീസില്‍ ജോലിക്കെത്താന്‍ കഴിയില്ലെന്ന വിചിത്രവാദമാണ് ഗുജറാത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ രമേഷ് ചന്ദ്ര ഫെഫാര്‍ നല്‍കിയത് .

ലോകം നന്നാക്കേണ്ടതിനാല്‍ ഓഫിസിലെത്താന്‍ സമയമില്ലെന്നും തന്റെ തപസിന്റെ ഫലമായിട്ടാണ് രാജ്യത്ത് നല്ല മഴ ലഭിക്കുന്നതെന്നും സര്‍ദാര്‍ സരോവര്‍ പുനര്‍വസ്വത് ഏജന്‍സിയിലെ എന്‍ജിനീയറായ ഇദ്ദേഹം അറിയിച്ചു. വിചിത്രമറുപടി പുറത്തായതോടെ സമൂഹമാധ്യമങ്ങളില്‍ ചിരിയുണര്‍ത്തി താരമായിരിക്കുകയാണിയാള്‍.

2010 മാര്‍ച്ചിലാണ് ഇയാള്‍ ആദ്യമായി മഹാവിഷ്ണുവിന്റെ അവതാരമായ കല്‍ക്കിയാണെന്ന വാദവുമായി രംഗത്തെത്തുന്നത്. പിന്നീട് ആഗോളധര്‍മം മാറ്റിമറിക്കാനെന്ന പേരില്‍ തപസില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. ഇപ്പോള്‍ തപസിന്റെ അഞ്ചാം ഘട്ടത്തിലേക്കു പ്രവേശിച്ചുകഴിഞ്ഞതായും ഇയാള്‍ പറയുന്നു. അതുകൊണ്ട് ഓഫീസിലിരുന്ന് തപസ് ചെയ്യാന്‍ സാധിക്കുന്നില്ല.

ഈ തപസിന്റെ ഫലമായിട്ടാണ് കഴിഞ്ഞ 19 വര്‍ഷമായി ഇവിടെ നല്ല മഴ ലഭിക്കുന്നത്. അമ്പതുകാരനായ രമേഷ് ചന്ദ്ര, കാരണം കാണിക്കല്‍ കത്തില്‍ പറയുന്നു. എന്നാല്‍ കത്ത് കണ്ട് ഞെട്ടിയിരിക്കുകയാണ് അധികൃതര്‍. താന്‍ എന്തെങ്കിലും ചെറിയ ജോലികള്‍ ചെയ്ത് ഓഫീസില്‍ ഇരിക്കണമോ, അതോ രാജ്യത്തെ വരള്‍ച്ചയില്‍നിന്നു രക്ഷിക്കണമോ എന്ന് കമ്പനിക്കു തീരുമാനിക്കാമെന്നും രമേഷ് ചന്ദ്ര പറയുന്നു.

Related posts