മാതാപിതാക്കള്‍ക്ക് കോവിഡ്, ഭാര്യ ഗര്‍ഭിണി, പനി ശരീരവേദന ! നോട്ടീസയച്ചപ്പോഴൊക്കെ റൗഫ് രക്ഷപ്പെട്ടത് ഇത്തരം കാരണങ്ങള്‍ നിരത്തി; ഒടുവില്‍ കുടുങ്ങിയത് മസ്‌ക്കറ്റിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ…

യുപിയിലെ ഹത്രാസ് സംഭവത്തെത്തുടര്‍ന്ന് അങ്ങോട്ടു പുറപ്പെട്ട ക്യാംപസ് ഫ്രണ്ട് ദേശീയ ട്രഷറര്‍ അതീഖ്വര്‍ റഹ്മാന്‍, മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍, മസൂദ് അഹമ്മദ്, ആലം പെഹല്‍വാന്‍ എന്നിവര്‍ അറസ്റ്റിലായ സംഭവത്തില്‍ പുതിയ വിവരങ്ങള്‍ പുറത്ത്.

ഇവര്‍ക്ക് പണം കൈമാറിയത് തിരുവനന്തപുരം വിമാനത്താവളത്തില്‍ ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ (ബിഒഐ) അറസ്റ്റ് ചെയ്ത ക്യാംപസ് ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി കൊല്ലം അഞ്ചല്‍ സ്വദേശി കെ.എ.റൗഫ് ഷെരീഫ് എന്ന സംശയമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്.

ഇതോടെ കാപ്പന്‍ അടക്കമുള്ളവരുടെ മോചനം പ്രതിസന്ധിയിലാകും. റൗഫ് ഷെരീഫിന്റെ ബാങ്ക് അക്കൗണ്ടില്‍ രണ്ടു കോടിയിലധികം രൂപയുടെ സംശയകരമായ ഇടപാടു നടന്നതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടെത്തിയിട്ടുണ്ട്.

പിഎംഎല്‍എ നിയമപ്രകാരം മൂന്നു തവണ നോട്ടിസ് നല്‍കിയിട്ടും റൗഫ് ഹാജരായില്ല. അമ്മയ്ക്കും സഹോദരനും കോവിഡ് ബാധിച്ചെന്നും ഭാര്യ ഗര്‍ഭിണിയാണെന്നും ചൂണ്ടിക്കാട്ടി രണ്ടു തവണ ഒഴിഞ്ഞുമാറി.

മൂന്നാം തവണ പനിയും ശരീരവേദനയും മറ്റു രോഗങ്ങളും നിമിത്തം ചികിത്സയിലാണെന്ന് ഇ-മെയില്‍ വഴി അറിയിച്ചു. ഇതിനിടയില്‍ രഹസ്യമായി വിദേശത്തേക്കു കടക്കാന്‍ ശ്രമിച്ചു. റൗഫിനെ കേന്ദ്ര ഏജന്‍സികള്‍ നിരീക്ഷിച്ചു വരികയായിരുന്നു.

വിദേശത്ത് കടക്കുമെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കഴിഞ്ഞ 2നു തന്നെ രാജ്യത്തെ വിമാനത്താവളങ്ങളില്‍ തിരച്ചില്‍ സര്‍ക്കുലര്‍ നല്‍കിയിരുന്നു. ഇതാണ് അറസ്റ്റിന് വഴിയൊരുക്കിയത്. മൂന്ന് അക്കൗണ്ടുകളാണു റൗഫിനുള്ളത്.

സ്വന്തമായി അക്കൗണ്ട് ഇല്ലാത്ത ക്യാംപസ് ഫ്രണ്ട് സംഘടനയ്ക്കു വേണ്ടിയുള്ള സാമ്പത്തിക ഇടപാടുകള്‍ നടത്തിയത് ഈ മൂന്ന് അക്കൗണ്ടുകള്‍ വഴിയാണ്. കോവിഡ് ലോക്ഡൗണ്‍ കാലത്തും റൗഫിന്റെ അക്കൗണ്ടിലേക്ക് ഒരു കോടിയിലേറെ രൂപ നിക്ഷേപിക്കപ്പെട്ടു.

ഒമാനില്‍ ജോലി ചെയ്തിരുന്ന റൗഫ് ഇന്ത്യയില്‍ മടങ്ങിയെത്തിയ ശേഷമാണു പണം നിക്ഷേപിക്കപ്പെട്ടത്. ഇത്തരം സാമ്പത്തിക ഇടപാടുകള്‍ സംശയകരമാണന്ന് ഇഡിയുടെ ന്യൂഡല്‍ഹി യൂണിറ്റിലെ അസി.ഡയറക്ടര്‍ വിനയ്കുമാര്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി റൗഫിനെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം 14 ദിവസം റിമാന്‍ഡ് ചെയ്തു. ഒരു അക്കൗണ്ട് വഴി 2018- 2020 കാലയളവില്‍ 1.35 കോടി രൂപയുടെ ഇടപാടുകള്‍ റൗഫ് നടത്തിയിരുന്നു. 29.19 ലക്ഷം രൂപ കഴിഞ്ഞ ഏപ്രില്‍ – ജൂണ്‍ കാലയളവില്‍ വിദേശത്തു നിന്നു നിക്ഷേപിച്ചു.

ഹോട്ടല്‍ ബില്ലെന്ന പേരില്‍ നൗഫല്‍ ഷെരീഫ്, റമീസ് അലി പ്രഭാത് എന്നിവരാണു തുക കൈമാറിയത്. റൗഫിന് ഇന്ത്യയിലോ ഒമാനിലോ ഹോട്ടലുണ്ടെന്നും സംശയമുണ്ട്. കോവിഡ് ലോക്ഡൗണില്‍ ഹോട്ടലുകള്‍ പ്രവര്‍ത്തിക്കാതിരുന്ന ഘട്ടത്തിലാണു പണം നിക്ഷേപിച്ചത്.

ഇതും അന്വേഷണത്തില്‍ നിര്‍ണ്ണായകമായി. ഭൂമിയും വാഹനങ്ങളും വാങ്ങാനായി റൗഫ് പണം ചെലവഴിച്ചതിന്റെ രേഖകള്‍ കണ്ടെത്തുകയും ചെയ്തു. മറ്റൊരു അക്കൗണ്ട് വഴി 2019 – 2020 കാലയളവില്‍ 67 ലക്ഷം രൂപയുടെ ഇടപാടുകള്‍ നടത്തിയും സംശയത്തിന് ഇട നല്‍കി.

2020 മെയ്, ഒക്ടോബര്‍ മാസങ്ങളില്‍ വിദേശത്തേക്കു 19.7 ലക്ഷം രൂപ അയച്ചു. ഇതേ അക്കൗണ്ടിലേക്കു 16 ലക്ഷം രൂപ നിക്ഷേപിച്ചു.ഇങ്ങനെ പോകുന്നു ഇടപാടുകള്‍. മൂന്നാമത്തെ അക്കൗണ്ടിലൂടെ 2020ല്‍ ഇതുവരെ 20 ലക്ഷം രൂപയുടെ ഇടപാടുകള്‍ നടത്തി.

സിദ്ദിഖ് കാപ്പനുള്‍പ്പെടെയുള്ളവര്‍ക്ക് റൗഫ് ഷെരീഫുമായി ബന്ധം ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. റൗഫിനെ ചോദ്യം ചെയ്തതില്‍ നിന്ന് അമ്പരപ്പിക്കുന്ന വിവരങ്ങളാണ് ലഭിച്ചതെന്ന് ഇഡി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.

പോപ്പുലര്‍ ഫ്രണ്ടിന്റെ വിദ്യാര്‍ത്ഥി സംഘടനയായ കാമ്പസ് ഫ്രണ്ട് വഴി (സിഎഫ്ഐ)യാണ് ഹത്രാസില്‍് കലാപത്തിന് പദ്ധതിയിട്ടതെന്നും റൗഫാണ് നാലംഗ സംഘത്തെ പണം നല്‍കി ഹത്രാസിലേക്ക് അയച്ചതെന്നുമാണ് ആരോപണം.

മസൂദ് അഹമ്മദെന്നയാളിനെ 2500 രൂപ അയാളുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ച്, പരിപാടി സംഘടിപ്പിക്കാന്‍ നിര്‍ദ്ദേശിച്ച് അയയ്ക്കുകയായിരുന്നു. യുപിക്കാരനായ അതിഖുര്‍ റഹ്മാനൊപ്പം നാട്ടുകാരായ മസൂദ് അഹമ്മദ്, അലാം എന്നിവരേയും നിര്‍ദ്ദേശിച്ചു.

പിന്നീടാണ് സിദ്ദിഖ് കാപ്പനെയും സംഘത്തില്‍ ചേര്‍ത്തത്. ഇവരെ യുപി പൊലീസ് പിടികൂടി യുഎപിഎ, ഐടി, ഐപിസി, കള്ളപ്പണം വെളുപ്പിക്കല്‍ (പിഎംഎല്‍എ) വകുപ്പുകള്‍ അനുസരിച്ച് കേസെടുത്തത്. ഈ വിവരങ്ങള്‍ പുറത്തു വന്നതോടെ സിദ്ധിഖ് കാപ്പന്റെ ജാമ്യം നീളുമെന്ന സ്ഥിതിയാണ് സംജാതമായിരിക്കുന്നത്.

Related posts

Leave a Comment