വനിതാ മതിലിന്റെ ആകെ ചെലവ് എത്രയെന്നു ചോദിച്ചപ്പോള്‍ ഒളിച്ചു കളിച്ച് സര്‍ക്കാര്‍ ! വിവരാവകാശ നിയമപ്രകാരം ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി ഇങ്ങനെ…

തിരുവനന്തപുരം: സിപിഎം വനിതാ മതില്‍ പ്രഖ്യാപിച്ചതു മുതല്‍ വാര്‍ത്തകള്‍ക്ക് ഒരു പഞ്ഞവുമില്ല. ഇപ്പോള്‍ വനിതാ മതിലിന്റെ പ്രചാരണച്ചെലവിന്റെ കാര്യവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഒളിച്ചു കളിക്കുകയാണ്. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് വിവിധ വകുപ്പുകള്‍ വ്യക്തമായ ഉത്തരങ്ങള്‍ നല്‍കാതെ ഒഴിഞ്ഞുമാറുകയാണ്. വനിതാമതിലിന് ഖജനാവില്‍ നിന്ന് ഒരു രൂപ പോലും ചെലവാക്കില്ലെന്ന് മുഖ്യമന്ത്രി പണ്ട് വ്യക്തമാക്കിയിരുന്നു.

പിന്നെ ഏത് വകുപ്പ് പണം ചെലവിട്ടു എന്നറിയാന്‍ വിവിധ വകുപ്പുകളില്‍ അപേക്ഷ നല്‍കി. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് വനിതാ മതില്‍ പ്രചാരണത്തിനായി വാഹനങ്ങള്‍ ഉപയോഗിച്ചെന്നും എന്നാല്‍ പണമൊന്നും ചെലവിട്ടില്ലെന്നുമാണ് മറുപടി നല്‍കിയത്. ധനവകുപ്പാകട്ടെ സാമൂഹ്യ നീതി വകുപ്പാണ് മറുപടി നല്‍കേണ്ടതെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. സാമൂഹ്യ നീതി വകുപ്പാകട്ടെ അപേക്ഷ പൊതുഭരണ വകുപ്പിനും സ്റ്റേറ്റ് പബ്‌ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്കും കൈമാറി. ഒടുവില്‍ സ്റ്റേറ്റ് പബ്‌ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ രണ്ടു മാസത്തിനു ശേഷം ഇക്കഴിഞ്ഞ 13നാണ് ഇത് സംബന്ധിച്ച് മറുപടി നല്‍കിയത്.

വനിതാ മതിലിന്റെ പ്രചാരണത്തിനോ ചിത്രീകരണത്തിനോ ആയി സര്‍ക്കാര്‍ പണം ചെലവിട്ടിട്ടില്ല. എന്നാല്‍ ഡിസംബര്‍ പത്തിന് മനുഷ്യാവകാശ ദിനത്തില്‍ സധൈര്യം മുന്നോട്ട് പരിപാടിക്കായി തയ്യാറാക്കിയ നോട്ടീസില്‍ വനിതാ മതില്‍ പരസ്യവും ഉള്‍പ്പെടുത്തിയിരുന്നു. ജെന്‍ഡര്‍ അവബോധ പരിപാടികള്‍ക്കായി നാളിതുവരെ 40,32,878 രൂപ ചെലവിട്ടെന്ന വിവരവും മറുപടിയിലുണ്ട്. ഇത് മതിലിനാണോ എന്ന് വ്യക്തവുമല്ല.

ഹെലികാം ഉള്‍പ്പെടെ ഉപയോഗിച്ച് വനിതാ മതില്‍ ചിത്രീകരണത്തിനായി വലിയ തോതിലുളള ഒരുക്കങ്ങള്‍ സര്‍ക്കാര്‍ നടത്തിയിരുന്നു. പരസ്യങ്ങള്‍, പോസ്റ്ററുകള്‍ തുടങ്ങി പ്രചാരണ ചെലവുകള്‍ വേറെ. ഇതിനാവശ്യമാായ തുക പാര്‍ട്ടിയും സംഘാടക സമിതിയും കണ്ടെത്തിയെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളുടെ വിശദീകരണം. പക്ഷെ വിവരാവകാശ നിയമപ്രകാരമുളള മറുപടിയില്‍ ഇക്കാര്യം പറയുന്നുമില്ല. ചോദ്യങ്ങള്‍ക്കു മുമ്പില്‍ സര്‍ക്കാര്‍ ഒളിച്ചു കളിക്കുമ്പോള്‍ ജനങ്ങള്‍ക്കുള്ള സംശയവും കൂടുകയാണ്.

Related posts