പ്രധാനമന്ത്രിയാകാന്‍ മത്സരിക്കുന്ന രാഹുല്‍ തന്റെ പരാതിയോട് ശരിയായ രീതിയിലല്ല പ്രതികരിച്ചത്! വയനാട്ടില്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെയും മത്സരിക്കാനൊരുങ്ങി സരിത എസ്. നായര്‍

എറണാകുളം മണ്ഡലത്തിന് പുറമേ വയനാട്ടില്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെയും മത്സരിക്കാനൊരുങ്ങി സോളാര്‍ കേസിലെ പ്രതി സരിത എസ്. നായര്‍. വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കാനുള്ള ഒരുക്കങ്ങള്‍ സരിത തുടങ്ങിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി ഇരു മണ്ഡലങ്ങളിലും സ്ഥാനാര്‍ഥിയാകുമെന്ന് വ്യക്തമാക്കി കേസുകളുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി സരിതാ നായര്‍ പത്രപ്പരസ്യവും നല്‍കി.

ആരോപണ വിധേയരായ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പല തവണ രാഹുല്‍ ഗാന്ധിക്ക് മെയിലുകള്‍ അയച്ചിട്ടും പ്രതികരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് വയനാട്ടില്‍ രാഹുലിനെതിരെ മത്സരിക്കുന്നതെന്ന് സരിത എസ്. നായര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയാകാന്‍ മത്സരിക്കുന്ന രാഹുല്‍ തന്റെ പരാതിയോട് ശരിയായ രീതിയിലല്ല പ്രതികരിച്ചതെന്നും ഇതില്‍ പ്രതിഷേധിച്ചാണ് മത്സരിക്കാന്‍ തയ്യാറെടുക്കുന്നതെന്നും സരിത പ്രതികരിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പന്ത്രണ്ടോളം നേതാക്കള്‍ക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് താന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞ ഒരു വര്‍ഷത്തോളമായി മെയിലുകളും ഫാക്സുകളും അയക്കുന്നുണ്ട്. എന്നാല്‍ ഒരിക്കല്‍ പോലും തനിക്ക് മറുപടി നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല. ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയാവാന്‍ മത്സരിക്കുന്ന ആള്‍ ഇങ്ങനെയാണോ ഒരു സ്ത്രീയുടെ പരാതിയോട് പ്രതികരിക്കേണ്ടതെന്നാണ് സരിത എറണാകുളത്ത് പത്രിക വാങ്ങാനെത്തിയപ്പോള്‍ ചോദിച്ചത്.

എല്ലാ തെരഞ്ഞെടുപ്പ് കാലത്തും തട്ടിപ്പുകാരി എന്ന് പറഞ്ഞ് തന്നെ ആക്ഷേപിക്കുകയാണ്. ഈ നടപടിയെ ഒന്നു ചോദ്യം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നത്. അല്ലാതെ ജയിച്ച് എംപിയായി പാര്‍ലമെന്റില്‍ പോയി ഇരിക്കാനല്ലെന്നും സരിത പറയുന്നു.

നേരത്തെ എറണാകുളത്ത് ഹൈബി ഈഡന്‍ എംഎല്‍എ ക്കെതിരെ മത്സരിക്കുമെന്ന് സരിത വ്യക്തമാക്കിയിരുന്നു. എറണാകുളത്ത് മത്സരിക്കാന്‍ സരിത കളക്ട്രേറ്റിലെത്തി പത്രിക വാങ്ങുകയും ചെയ്തിരുന്നു. രാഹുല്‍ ഗാന്ധി വയനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി എത്തിയതോടെയാണ് സരിത വയനാട്ടിലും മത്സരിക്കാനൊരുങ്ങുന്നത്.

Related posts