എല്ലാത്തിനും അതിന്റേതായ സമയമുണ്ടല്ലോ! മലയാളികള്‍ നെഞ്ചോടുചേര്‍ത്ത നാടോടിക്കാറ്റിന്റെ മുപ്പതാം വാര്‍ഷികത്തില്‍ ചില ഓര്‍മ്മകള്‍ പങ്കുവച്ച് സത്യന്‍ അന്തിക്കാട്

മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് റിലീസ് ചെയ്ത ചിത്രം ഇന്നലെയെന്നപോലെ ആളുകള്‍ ഓര്‍ക്കുക, അതിലെ ഓരോ ഡയലോഗുകളും കാണാപ്പാഠം പറയുക, പ്രഥാനകഥാപാത്രങ്ങളെ സ്വന്തം വീട്ടിലെ അംഗത്തെപ്പോലെ കണ്ട് സ്വീകരിക്കുക എന്നിവയെല്ലാം അധികം സിനമകള്‍ക്ക് അവകാശപ്പെടാനില്ലാത്തതാണ്. മാത്രമല്ല, അങ്ങനെയുള്ള ചിത്രങ്ങള്‍ ഭാവിയില്‍ ഉണ്ടാവാനും ബുദ്ധിമുട്ടാണ്. അത്തരത്തിലൊരു ചിത്രമാണ് നാടോടിക്കാറ്റ്. ദാസന്റെയും വിജയന്റെയും തമാശകള്‍ കണ്ടും കേട്ടും നാം ചിരിച്ചിട്ട് മുപ്പത് വര്‍ഷമായി എന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്.

ഒരു നവംബര്‍ അറിനായിരുന്നു ശ്രീനാവാസന്‍ തിരക്കഥയെഴുതി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത നാടോടിക്കാറ്റ് തിയേറ്ററുകളിലെത്തിയത്. മുപ്പത് വര്‍ഷത്തിനുശേഷമുള്ള നവംബര്‍ ആറിനും ഇരുവരും ഒന്നിച്ചുണ്ട്. ഒന്നിച്ചിരുന്ന് മറ്റൊരു ചിത്രത്തെക്കുറിച്ച് ആലോചന നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ തന്റെ മനസിലേയ്ക്ക് വരുന്ന ചില കാര്യങ്ങള്‍ ഫേസ്ബുക്കിലൂടെ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് സത്യന്‍ അന്തിക്കാട്…

സത്യന്‍ അന്തിക്കാടിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…

പൊന്മുട്ടയിടുന്ന താറാവിലെ ഒരു രംഗം ഓര്‍മ്മ വരുന്നു. സ്നേഹലതയുടെ പിറന്നാള്‍ ദിവസം അമ്പലത്തിന്റെ മതിലിനരികില്‍ തട്ടാന്‍ ഭാസ്‌കരനും സ്നേഹലതയും കണ്ടു മുട്ടി. സ്‌നേഹലതയുടെ അച്ഛന്‍ പണിയാന്‍ ഏല്‍പ്പിച്ചിരുന്ന രണ്ട് കമ്മലുകള്‍ അതീവ സ്‌നേഹത്തോടെ അവള്‍ക്ക് നല്‍കിക്കൊണ്ട് ഭാസ്‌കരന്‍ പറഞ്ഞു – ‘ഒരു ദിവസം തെറ്റിയാണ് നിന്നെ നിന്റെ അമ്മ പ്രസവിച്ചിരുന്നതെങ്കില്‍ ഇന്ന് നമ്മളിങ്ങനെ ഇവിടെ കണ്ടു മുട്ടുമോ?’രഘുനാഥ് പലേരി എഴുതിയതാണ്. ഇനിയുള്ളത് ഇന്നത്തെ യാഥാര്‍ത്ഥ്യം. തൃശൂരില്‍ ഒരു ഫ്ലാറ്റില്‍ പുതിയ സിനിമയുടെ ചര്‍ച്ചകളിലാണ് ഞാനും ശ്രീനിവാസനും.

‘യാത്രക്കാരുടെ ശ്രദ്ധക്ക്’ കഴിഞ്ഞിട്ട് പതിനാറ് വര്‍ഷത്തോളമായി. ഒരു നീണ്ട ഇടവേളക്ക് ശേഷമുള്ള ഒത്തു ചേരലാണ്. രാവിലെ മുതല്‍ രണ്ടു പേരുടെയും മൊബൈലിലേക്ക് മെസ്സേജുകളുടെ പ്രവാഹം. നാടോടിക്കാറ്റിന്റെ മുപ്പതാം വര്‍ഷമാണ്. മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു നവംബര്‍ ആറിനാണ് ദാസനും വിജയനും മലയാളികളുടെ മുന്നിലേക്ക് ആദ്യമെത്തിയത്. ഞാന്‍ ശ്രീനിവാസനോട് പറഞ്ഞു -ഒരു ദിവസം അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാണ് നാടോടിക്കാറ്റ് റിലീസ് ചെയ്തതെങ്കില്‍ ഇന്ന് ഇവിടെ വച്ച് ഈ മെസ്സേജുകള്‍ നമുക്ക് ഒരുമിച്ചിരുന്ന് വായിക്കാന്‍ പറ്റുമായിരുന്നോ? ശ്രീനി ചിരിച്ചു.

മുപ്പത് വര്‍ഷങ്ങള്‍ എത്ര പെട്ടെന്ന് കടന്നു പോയി ! വിനീതും അരുണും അനൂപും അഖിലുമൊക്കെ അന്ന് പിച്ച വച്ച് തുടങ്ങിയിട്ടേ ഉള്ളൂ. ധ്യാന്‍ ജനിച്ചിട്ടേയില്ല. ഇന്ന് അവരൊക്കെ യുവാക്കളായി ഞങ്ങളോടൊപ്പം ലോകകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. കാലത്തിന് നന്ദി. ദാസനേയും വിജയനേയും ഹൃദയത്തില്‍ ഏറ്റുവാങ്ങിയ ഓരോ മലയാളിക്കും നന്ദി. നവംബര്‍ ആറ് മധുരമായ ഒരു ഓര്‍മ്മപ്പെടുത്തലാണ്. പുതിയ സിനിമയ്ക്ക് വേണ്ടി ഞാനും ശ്രീനിവാസനും തയ്യാറെടുക്കുന്ന ഈ സന്ദര്‍ഭത്തില്‍ പ്രത്യേകിച്ചും. എല്ലാത്തിനും അതിന്റേതായ സമയമുണ്ടല്ലോ.

Related posts